ബൈക്ക് മറിഞ്ഞ് രക്തം വാർന്ന് 69കാരൻ, നിർത്താതെ വാഹനങ്ങൾ; ഒടുവിൽ രക്ഷകരായത് കെഎസ്ആർടിസി ജീവനക്കാർ

ഇടുക്കി: അപകടത്തിൽപെട്ട ബൈക്ക് യാത്രികനെ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. ചൊവ്വാഴ്ച രാത്രിയിൽ ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ അപകടത്തിൽ പെട്ടുകിടന്ന മുണ്ടിയെരുമ സ്വദേശി ചന്ദ്രമോഹനെയാണ് (69) ബസ് ജീവനക്കാർ രക്ഷിച്ചത്.

ഏഴുമണിയോടെ ചതുരംഗപാറയിലെ ഏലത്തോട്ടത്തിന് സമീപമാണ് സംഭവം. എറണാകുളത്ത് നിന്ന് പൂപ്പാറ വഴി നെടുങ്കണ്ടത്തേക്ക് വന്ന നെടുങ്കണ്ടം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ എസ്.റോയ്, കണ്ടക്ടർ രാജൻ എന്നിവരാണ് ചന്ദ്രമോഹന് രക്ഷകരായത്.

ബൈക്ക് മറിഞ്ഞ് റോഡരികിൽ കിടന്നിരുന്ന ചന്ദ്രമോഹൻ ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. തലയ്ക്ക് പരുക്കേറ്റ് രക്തം വാർന്ന് ഒഴുകിയ നിലയിലായിരുന്ന ഇയാളെ, വാഹനങ്ങൾക്ക് കൈ കാണിച്ചു നിർത്തി ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. തുടർന്ന് നിറയെ ആളുകളുള്ള കെഎസ്ആർടിസി ബസിൽ തന്നെ ഉടുമ്പൻചോലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ തലയ്ക്ക് പരുക്കുള്ളതിനാൽ ഇവിടെ നിന്ന് ആംബുലൻസിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചികിത്സ നൽകി ചന്ദ്രമോഹനെ വിട്ടയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement