സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകൾ നിർത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ,പഠന–വിനോദ യാത്രകളും വിലക്കി

Advertisement

തിരുവനന്തപുരം. സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകൾ നിർത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ. കൂടാതെ ട്യൂഷൻ സെന്ററുകൾ നടത്തുന്ന പഠന–വിനോദ യാത്രകളും നിർത്തലാക്കണമെന്നും ഉത്തരവിൽ പറയുന്നു. ‌

ഹൈസ്കൂൾ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സാം ജോൺ നൽകിയ ഹർജിയിലാണു കമ്മിഷൻ ഉത്തരവ്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാക്കാലത്തു ട്യൂഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു രാത്രി നടത്തുന്ന ക്ലാസുകൾ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവും. കൂടാതെ രക്ഷിതാക്കൾക്കും മാനസിക സമ്മർദം ഏൽപ്പിക്കുന്നതാണെന്നും കമ്മിഷൻ അംഗം റെനി ആന്റണി നിരീക്ഷിച്ചു.

വിദ്യാർത്ഥികളുടെ വിനോദയാത്രകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ പല ട്യൂഷൻ സെന്ററുകളും പാലിക്കുന്നില്ല. അദ്ധ്യാപകർ ഒപ്പമില്ലാതെയും ഭീമമായ തുക വാങ്ങിയുമാണ് ട്യൂഷൻ സെന്ററുകൾ വിനോദയാത്രകൾ നടത്തുന്നതെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.

മാർ​ഗ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്യുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിനോദയാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്. സ്കൂളുകളിൽനിന്നുള്ള പഠന– വിനോദ യാത്രകൾ വകുപ്പിന്റെ അനുമതിയോടെ അധ്യാപകരുടെ കൃത്യമായ നിർദേശത്തിലും നേതൃത്വത്തിലുമാണു നടക്കുന്നത്. എന്നാൽ ട്യൂഷൻ സെന്ററുകളിലെ യാത്രകൾക്കു പ്രത്യേക അനുമതിയോ മേൽനോട്ടമോ ഇല്ലാത്തതിനാൽ അപകടസാധ്യത കൂടുതലാണ്. 60 ദിവസത്തിനകം വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പല ട്യൂഷൻ സെന്ററുകളും ആരാണ് നടത്തുന്നതെന്ന കൃത്യമായ വിവരമില്ലാത്തതിനാൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ പാടില്ലെന്നും ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടി.

Advertisement