തൃശൂരിൽ ചൈൽഡ് ലൈൻ ജീവനക്കാരെ ‘ചില്ലുമുനയിൽ’ നിർത്തി കടന്ന യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തി

Advertisement

തൃശൂർ : റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് സ്റ്റേഷനു തൊട്ടരികിലെ ചൈൽഡ് ലൈൻ ഓഫിസിൽ ജീവനക്കാരെ കുപ്പിച്ചില്ലിന്റെ മുനയിൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടന്ന യുവാവിനെയും പതിനാറുകാരിയെയും കണ്ടെത്തി. തൃശൂർ പുതുക്കാട് ജംഗ്ഷനിൽ നിന്നാണ് ഇവരുവരെയും പിടികൂടിയത്.
ചത്തീസ്ഗഡ് സ്വദേശികളാണ്.

ഇന്നലെ രാവിലെ 10 മണിയോടെയാണു സംഭവം. ഛത്തീസ്ഗഡിൽ നിന്നു ട്രെയിൻ മാർഗം ഒന്നിച്ചു തൃശൂർ സ്റ്റേഷനിലെത്തിയതാണ് ഇരുപതുകാരനും പതിനാറുകാരിയും. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതാണിവർ. 

പ്രണയിച്ച് ഒളിച്ചോടിയതാണെന്നു സംശയിക്കുന്നു. ഇവർ സ്റ്റേഷനിൽ മണിക്കൂറുകളായി കറങ്ങുന്നതു ബുധൻ പുലർച്ചെ 4 മണിയോടെ ലോക്കോ പൈലറ്റുമാരിലൊരാളുടെ ശ്രദ്ധയിൽപ്പെട്ടു. കുട്ടികളാണെന്ന ധാരണയിൽ ഇദ്ദേഹം ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി ഇവരെ ഓഫിസിലേക്കു കൂട്ടിക്കൊണ്ടുപോയി. ആധാർ രേഖകൾ പരിശോധിച്ചപ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായി. 

രേഖകൾ ഒത്തുനോക്കി സ്ഥിരീകരിച്ചപ്പോഴേക്കും രാവിലെ 10 മണിയായി. പെൺകുട്ടിയെ തനിക്കൊപ്പം വിടുമെന്ന ധാരണയിലായിരുന്നു ഇരുപതുകാരൻ. എന്നാൽ, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കാൻ പോകുകയാണെന്നറിയിച്ചതോടെ യുവാവ് രോഷാകുലനായി. തുടർന്നാണ് ചൈൽഡ് ലൈൻ ജീവനക്കാർക്ക് നേരെ തിരിഞ്ഞത്.

സംഭവം നടന്ന‍ു 11 മണിക്കൂറിനു ശേഷമാണ് ആർപിഎഫ് കേസെടുത്തത്. കനത്ത സുരക്ഷാ വീഴ്ചയുടെ പേരിൽ ആർപിഎഫ് പോസ്റ്റ് കമാൻഡർ അജയ് കുമാറിനെ സസ്പെൻഡ് ചെയ്തു. 

Advertisement