ക്വാറി പ്രവർത്തിപ്പിക്കാൻ നടത്തിപ്പുകാരോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി ആവശ്യപ്പെട്ടു

Advertisement

കോഴിക്കോട് . ക്വാറി പ്രവർത്തിപ്പിക്കാൻ നടത്തിപ്പുകാരോട് 2 കോടി ആവശ്യപ്പെട്ട ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം. ബാലുശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവിനെ സ്ഥാനത്ത് നിന്നും നീക്കിയേക്കും.ഇന്ന് നടക്കുന്ന കാന്തലാടി ലോക്കൽ കമ്മറ്റി യോഗത്തിൽ നടപടി ചർച്ച ചെയ്യുമെന്ന് ബാലുശേരി ഏരിയ സെക്രട്ടറി ഇസ്മയിൽ കുറമ്പോയിൽ പറഞ്ഞു. ഫോണിലൂടെ വന്ന ശബ്ദസന്ദേശമാണ് നേതാവിനെ കുടുക്കിയത്.


കഴിഞ്ഞ മാസം 25നാണ് ക്വാറി വിവാദം സിപിഎമ്മിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ മങ്കയം ബ്രാഞ്ച് കമ്മറ്റി ചേർന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും വിഎം രാജിവിനെ നീക്കണമെന്ന ശുപാർശ ലോക്കൽ കമ്മറ്റിയെ അറിയിച്ചു. സംഭവം വിവാദമായതോടെയാണ് പാർട്ടിക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി പാർട്ടി രംഗത്ത് എത്തുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ബാലുശേരി ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പോയിൽ പറഞ്ഞു.

പരാതികൾ പിൻവലിച്ച് തെളിവുകൾ കൈമാറുന്നതിന് ഒരു കോടിയും താൻ ഉൾപ്പെടുന്ന രണ്ട് പേരുടെ വീടും സ്ഥലവും ഏറ്റെടുക്കാൻ 1 കോടിയും നൽകണമെന്നാണ് പുറത്ത് വന്ന ഓഡിയോ സന്ദേശത്തിൽ ഉള്ളത്.

ക്വാറിക്കെതിരെ 13 അംഗങ്ങൾ ഉൾപ്പെടുന്ന മങ്കയം ലോക്കൽ കമ്മറ്റി നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. ഒന്നിന് പുറകെ ഒന്നായി എത്തുന്ന ആരോപണങ്ങളിൽ സിപിഐഎമ്മും കുരുക്കിലാകുകയാണ്. വിവാദത്തെ രാഷ്ട്രിയപരമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം.

Advertisement