ഫേസ് ബുക്കിലെ എന്റെ അക്കൗണ്ട് മരവിപ്പിച്ചാലേ ഈ സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ എന്നൊരു സന്ദേശമാണ് സൈബര്‍ കാളികൂളി സംഘം നല്‍കുന്നത്, അവരുടെ കണ്‍കണ്ട ദൈവത്തെ ആരും വിമര്‍ശിക്കാന്‍ പാടില്ല, ജി ശക്തിധരന്‍ ഫേസ്ബുക്ക് വിടുന്നു

Advertisement

തിരുവനന്തപുരം. സൈബര്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഫെയ്സബുക്ക് അക്കൗണ്ട് മരവിപ്പിക്കുന്നുവെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും ജനശക്തി പത്രാധിപരുമായ ജി.ശക്തിധരന്‍.

ഇനി യുദ്ധം ജനശക്തി ഓണ്‍ലൈനില്‍ കൂടിയാണെന്നും ശക്തിധരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിര്‍ഭയം നിര്‍വ്വഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്ഷങ്ങള്‍ മുമ്ബ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം തേജോവധം ചെയ്യുന്നത് കണ്ണുള്ളവര്‍ കാണുന്നുണ്ടാകുമല്ലോ. കമ്മ്യുണിസ്റ്റ് പാര്ട്ടി യുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് ഇത് ചെയ്തു കൊണ്ടിരിക്കുന്നത്. ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഹിംസ്രജന്തുക്കളോട് വേദോപദേശം നടത്തിയിട്ട് കാര്യമില്ല എന്നറിയാം.-അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ജനങ്ങളുടെ ഉള്ളില്‍ തട്ടുന്ന വിഷയങ്ങള്‍ പലപ്പോഴും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അങ്ങനെയും ഒരു മുഖമുണ്ടെന്ന് ജനങ്ങള്‍ അറിയണം. ഭരണാധികാരി അതിനൊരു സ്റ്റേറ്റ്‌സ്മാന്‍ ആയിരിക്കണം. ഒട്ടേറെത്തവണ ഇതേ അനുഭവം കെ കരുണാകരനില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയുടെ അനാരോഗ്യം മുതലെടുത്തു മൂന്നുനാല് പേര് അടങ്ങിയ ഒരു ‘അടുക്കള സംഘം’ ഭരണഘടനാ ബാഹ്യശക്തിയായി മാറിയതോടെ മുഖ്യമന്ത്രി ശീര്ഷാസനത്തിലായി.
മുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞതോടെ സ്വയംവിമര്ശനം നടത്തി തെറ്റ് തിരുത്തുകയല്ല, കൂടുതല്‍ ആക്രമണോല്സുകമായി മാറുകയാണ് സൈബര്‍ കാളികൂളി സംഘം. എനിക്കെതിരെ നേരത്തെ ദിവസം പ്രതി ഇട്ടിരുന്ന അശ്ലീല പോസ്റ്റ് ഇപ്പോള്‍ ഓരോ മണിക്കുറിലുമാക്കി ഉയര്ത്തി. കടുപ്പമുള്ള പുതിയ തെറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അനുചരന്മാര്‍.
ഞാന്‍ മലയിന്കീഴ് പോലീസ് സ്റ്റേഷനില്‍ പലവട്ടം നേരില്‍ പോയി പരാതി സമര്പ്പി ച്ചിട്ടും മൊഴികൊടുത്തിട്ടും സൈബര്‍ വിഭാഗത്തില്‍ പരാതി എഴുതിക്കൊടുത്തിട്ടും ഫലമുണ്ടായില്ല.
നീതി നിര്‍വഹിക്കപ്പെടില്ല എന്ന് അറിയുമ്‌ബോള്‍, അതും ഒരു ഒളി യുദ്ധത്തില്‍, ഒരു കുടുംബം എത്ര നിസ്സഹായാവസ്ഥയില്‍ ചെന്നുപെടുന്നു എന്നത് ഒരാള്‍ക്ക് അനുഭവിക്കുമ്‌ബോഴേ മനസ്സിലാകൂ .
പാര്ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ എന്റെ കുടുംബത്തെ അപമാനിക്കുമ്‌ബോള്‍ എന്റെ കൂടെപ്പിറപ്പു പോലെ ഉള്ള ഒരാള്ക്ക് ഒരു ദുഖവുമില്ല? പാര്ട്ടി യിലെ അടിമത്വം അങ്ങിനെയാണ്. ആ നേതാവിനും ഒരു മകള്‍ ഉണ്ട്. എത്ര ദുഃഖഭാരത്തോടെയാണ് ഞാന്‍ എന്റെ മക്കളുടെയും ഭാര്യയുടെയും കഥ വിവരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുമുണ്ടായില്ല. ഭയമാണ് അദ്ദേഹത്തിനും.-ശക്തിധരന്‍ പറയുന്നു.

അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം എ ബേബിക്ക് ഫോര്‍വേര്‍ഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്നമായിരുന്നു പ്രതികരണം. അദ്ദേഹത്തിന്റെ കണ്ണിലും കണ്ണീര്‍ ഊറുന്നതും പൊട്ടുന്നതും കണ്ടു.


ഈ പരിതസ്ഥിതിയില്‍ ഫേസ്ബുക്കിലെ എന്റെ വ്യക്തിപരമായ അക്കൗണ്ട് പ്രവര്ത്തനം മരവിപ്പിക്കുകയാണ്. ഇത് ഒരു ചുവട് പിന്നോട്ട് വെക്കലല്ല. ഫേസ് ബുക്കിലെ എന്റെ അക്കൗണ്ട് മരവിപ്പിച്ചാലേ ഈ സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ എന്നൊരു സന്ദേശമാണ് സൈബര്‍ കാളികൂളി സംഘം നല്‍കുന്നത്. അവരുടെ കണ്‍കണ്ട ദൈവത്തെ ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശനങ്ങള്‍ക്കും തെറ്റ് തിരുത്തലുകള്‍ക്കും അതീതനാണ് അവരുടെ ദൈവം എന്നത് എല്ലാവരും സമ്മതിച്ചുകൊടുക്കണം. ഇതെന്താ വെള്ളരിക്കാപട്ടണമാണോ?
ഇതിനെ മുട്ടുകുത്തിക്കാന്‍ ഇന്നത്തെ കരുത്തു പോരാ. പ്രഹരശേഷി പതിന്മടങ്ങാക്കണം. കൂടുതല്‍ വേഗത്തിലും. കൈതോലപ്പായയില്‍ സൂക്ഷിച്ച വിത്ത് ഇപ്പോള്‍ വന്‍മരം ആയിട്ടുണ്ടാകും. ആ രഹസ്യസങ്കേതങ്ങളിലേക്ക് കടന്നുകയറി ടോര്‍ച്ചു തെളിച്ചും തൊണ്ടിമുതല്‍ സൂം ചെയ്തും യഥാര്‍ത്ഥ കള്ളന്റെ ഇരിപ്പടം കാണിച്ചും മുന്നോട്ടുപോകാനാകണം. അതിന് ജനശക്തി ഓണ്‍ ലൈന്‍ സംവിധാനം ഉടനെ സാധിതപ്രദമാക്കണം… ഇതോടൊപ്പം ജനശക്തിയുടെ യൂട്യൂബ് ചാനലിലേക്കും പ്രവേശിക്കുകയാണ്.


ഞങ്ങള്‍ വിക്കിലീക്‌സോ വിസില്‍ ബ്ലോവറോ അല്ല.സാധാരണ മനുഷ്യര്‍ . ഈ അമ്‌ബെയ്ത്തില്‍ ഏതെങ്കിലും നരാധമന്‍ കടപുഴകി വീണാല്‍ അതൊരു ചരിത്ര നിയോഗം ആയിരിക്കും. എല്ലാ മാളങ്ങളും ഞങ്ങള്‍ പരിശോധിക്കും. ഞങ്ങള്‍ വക്കില്‍ തൊട്ടപ്പോള്‍ തന്നെ, ,കായംകുളം കൊച്ചുണ്ണിയെപ്പോലെ ഒരാള്‍ എത്ര കോടികള്‍ അപഹരിച്ചെടുത്തു എന്ന് കണ്ടതാണ്. അപഹരിച്ച പണമല്ല പൊതിഞ്ഞ പായയും കൊണ്ടുപോയ കാറിനേയും ചൊല്ലിയാണ് വിവാദം . അമുക്കിയ കോടികളെക്കുറിച്ചും തര്‍ക്കമില്ല.- ശക്തിധരന്‍ പറയുന്നു.

Advertisement