വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ചതിന് കാരണം ഇത്, ഒടുവില്‍ പൊലീസിനോട് തുറന്നു പറഞ്ഞ് കെ വിദ്യ

Advertisement

കാസര്‍ഗോഡ്.വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ചതിന് കാരണം എന്താണെന്ന് ഒടുവില്‍ പൊലീസിനോട് തുറന്നു പറഞ്ഞ് കെ വിദ്യ. അധ്യാപക നിയമനത്തിന് വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ചത് സുഹൃത്തും മാതമംഗലം സ്വദേശിയുമായ കെ.രസിതയെ മറികടന്ന് ജോലി നേടാനാണെന്ന് കെ.വിദ്യയുടെ മൊഴി. കരിന്തളം ഗവ.കോളജിൽ താൽക്കാലിക അധ്യാപക ഒഴിവിനായി അപേക്ഷിച്ചവരിൽ തന്നെക്കാൾ യോഗ്യതയുള്ള രസിതയുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് വ്യാജരേഖ നിർമിച്ചതെന്ന് വിദ്യ പൊലീസിന് മൊഴി നൽകി. കാലടി സർവകലാശാലയിൽ വിദ്യയുടെ സീനിയറായിരുന്നു കെ.രസിത


തന്നെക്കാൾ യോഗ്യതയുള്ള സുഹൃത്തിനെ മറികടക്കാൻ മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ചുവെന്നാണ് കെ വിദ്യയുടെ നിർണായക മൊഴി. കാലടി സർവകലാശാലയിൽ വിദ്യയുടെ സീനിയറായിരുന്ന കണ്ണൂർ മാതമംഗലം സ്വദേശി കെ.രസിതക്ക് വിദ്യയുമായി മൂന്ന് വർഷത്തെ പരിചയമുണ്ട്. അതിനിടെ 2021ൽ ഉദുമ ഗവ. കോളജിൽ തൽക്കാലിക അധ്യാപക ഒഴിവിലേക്ക് നടന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ ഇരുവരും ഒരുമിച്ചെത്തി. എന്നാൽ അവിടെ വിദ്യയെക്കാൾ യോഗ്യതയുള്ള രസിതയ്ക്ക് നിയമനം ലഭിച്ചു. തുടർന്ന് 2022ൽ കരിന്തളം ഗവ കോളജിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരിന്തളത്ത് രസിത ആഭിമുഖത്തിനെത്തുമെന്ന് വിദ്യ മുൻകൂട്ടി അറിഞ്ഞിരുന്നു. ഇവിടെ ഒന്നാമതെത്താനാണ് വിദ്യ മഹാരാജാസ് കോളജിന്റെ വ്യാജരേഖ ചമച്ചത്. അഗളി പൊലീസിന് നൽകിയ മൊഴി വിദ്യ നീലേശ്വരത്തെ അന്വേഷണ സംഘത്തിന് മുന്നിലും വിശദീകരിച്ചിട്ടുണ്ട്.

Advertisement