കെഎസ്ഇബി വാഹനത്തില്‍ തോട്ടി കെട്ടിവച്ചതിന് ഫൈന്‍ അടിപ്പിച്ച എഐ ക്യാമറ കണ്‍ട്രോള്‍ റൂമിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി

Advertisement

വയനാട്. പ്രതികാരം അത് വീട്ടാനുള്ളതാണെന്ന് ഊന്നിപ്പറയുകയാണ് വൈദ്യുതി വകുപ്പുകാര്‍. കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയിരുന്നു. ബില്ലടയ്ക്കാന്‍ വൈകിയാലും സര്‍ക്കാര്‍ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു. പിന്നാലെ അടിയന്തിര ഫണ്ടില്‍ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.

കെഎസ്ഇബി ലൈന്‍ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്‌ക്കെടുത്ത ജീപ്പിനാണ് ഫൈന്‍ കിട്ടിയത്. കെഎല്‍ 18 ക്യു 2693 നമ്പര്‍ ജീപ്പിനാണ് എഐ ക്യാമറയുടെ ഷോക്ക് വന്നത്. ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എംവിഡിയുടെ കത്ത് വന്നതോടെ വാഹന ഉടമ ഞെട്ടി. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും വലിയ ഷോക്കായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ഫ്യൂസൂരി പകരം വീട്ടിയത്. ഇനി മോട്ടോര്‍ വാഹനവകുപ്പ് ഇതിന് എങ്ങനെ പകരം വീട്ടുമെന്ന് നോക്കിയിരിക്കയാണ് നാട്ടുകാര്‍.

Advertisement