കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത സംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Advertisement

തിരുവനന്തപുരം. യുവതിയെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത സംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണനെയാണ് കോടതിയിൽ ഹാജരാക്കുക. രാത്രി മുതൽ പുലർച്ച വരെ ക്രൂരമായി യുവതിയെ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

കഴിഞ്ഞദിവസം രാത്രിയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. കഴക്കൂട്ടം വെട്ട് റോഡിലെ കൃഷിഭവൻ ഗോഡൗണിൽ കൊണ്ടുപോയായിരുന്നു പീഡനം. പുലർച്ചെ അഞ്ചുമണിയോടെ യുവതി ഗോഡൗണിൽ നിന്ന് വിവസ്ത്രയായി നിലവിളിച്ച് ഇറങ്ങി ഓടുകയായിരുന്നു. നാട്ടുകാരാണ് യുവതിക്ക് വസ്ത്രം നൽകിയശേഷം പൊലീസിൽ വിവരം അറിയിച്ചത്. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണിനെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ഇറങ്ങി ഓടിയപ്പോൾ ഇയാൾ പിറകെ ഓടി വന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മറ്റൊരു സുഹൃത്തുമായി ടെക്നോപാർക്കിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴായിരുന്നു യുവതിയെ പ്രതി നിർബന്ധിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയത്. പ്രതിയും യുവതിയും ഒരു സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്നവരാണ്. ബൈക്കിൽ കയറ്റി കൊണ്ടുപോയ ശേഷം ക്രൂരമായി മർദ്ദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തു. മർദ്ദനവും പീഡനവും കിരൺ മൊബൈലിൽ ചിത്രീകരിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

Advertisement