എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് സ്ഥാപിക്കണം: ഹൈക്കോടതി

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമായി ഘടിപ്പിക്കണമെന്ന് ഹൈക്കോടതി. പുതിയ വാഹനങ്ങള്‍ക്ക് ഇവയുണ്ടെങ്കിലും 2019 ഏപ്രില്‍ ഒന്നിനു മുന്‍പുള്ള വാഹനങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല.
ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ കേന്ദ്ര അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, അംഗീകൃത ലൈസന്‍സികളുടെ ഡീലര്‍മാര്‍ക്ക് അനുമതി ആവശ്യമാണ്. 2001 ലെ മോട്ടര്‍വാഹന ഭേദഗതി നിയമപ്രകാരമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയത്. എല്ലാ വാഹനങ്ങളിലും ഇതു നിര്‍ബന്ധമാക്കി 2018 ഡിസംബര്‍ 6ന് കേന്ദ്രം വിജ്ഞാപനമിറക്കി. 2019 മേയ് 9നു സംസ്ഥാന ഗതാഗത വകുപ്പും സര്‍ക്കുലര്‍ ഇറക്കി.
പഴയ വാഹനങ്ങള്‍ക്ക് ഇതു നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ മോട്ടര്‍ സൈന്‍സും സംസ്ഥാനത്തിന്റെ അംഗീകാരമില്ലെന്നു പറഞ്ഞു നടപടിയെടുക്കുന്നതിനെതിരെ മലപ്പുറത്തെ ഓര്‍ബിസ് ഓട്ടോമോട്ടിവ്‌സും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.

Advertisement