കൂടത്തായി കേസിൽ കൂറുമാറ്റം; ജോളിക്ക് അനുകൂല മൊഴി നൽകി സിപിഎം മുൻ ലോക്കൽ സെക്രട്ടറി

Advertisement

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിൽ മഹസറിൽ ഒപ്പിട്ട കാട്ടാങ്ങൽ സ്വദേശി പ്രവീൺകുമാർ കൂറുമാറി. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയാണ് പ്രവീൺ കുമാർ. ഒന്നാം പ്രതി ജോളി ജോസഫിനും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് പ്രവീൺ മൊഴിമാറ്റി പറഞ്ഞത്.

കേസിൽ പ്രോസിക്യൂഷന്റെ 155–ാം സാക്ഷിയാണ് മുൻ സിപിഎം കോഴിക്കോട് കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ നായർകുഴി കമ്പളത്ത് പറമ്പ് വീട്ടിൽ പി.പ്രവീൺ കുമാർ. അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ് കുമാർ വ്യാജ രേഖയിൽ ഒപ്പിട്ട് നൽകിയ സ്ഥലത്തേക്ക് 2019 നവംബറിൽ ക്രൈം ബ്രാഞ്ച് പൊലീസ് മനോജ് കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവന്ന സമയം തയ്യാറാക്കിയ മഹസറിലെ സാക്ഷിയാണ് പ്രവീൺകുമാർ.

പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായി ആറുപേരെ കൊലപ്പെടുത്തിയെന്നാണു കേസ്. 2002ലാണ് ആദ്യ കൊലപാതകം. ആട്ടിൻ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവർഷത്തിനുശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മൂന്നു വർഷത്തിനു ശേഷം ഇവരുടെ മകൻ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരൻ എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ മരിച്ചു. 2016ൽ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു.

ഇതിൽ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. റോയിയുടെ സഹോദരൻ റോജോ തോമസ് വടകര റൂറൽ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു. റൂറൽ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവിൽ കല്ലറകൾ തുറന്നു മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചു. പിന്നാലെ, ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം.എസ്.മാത്യു. സയനൈഡ് നൽകിയ സ്വർണ്ണപ്പണിക്കാരൻ പ്രിജുകുമാർ എന്നിവരും അറസ്റ്റിലായി.

സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തിൽനിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നാണെന്നാണു കുറ്റപത്രം. കൊല്ലപ്പെട്ട ആറു പേരിൽ നാലു പേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നു ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. 2020 ൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലും ഇതേ കണ്ടെത്തൽ ഉണ്ടായിരുന്നു.

കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭർത്താവ് റോയിയുടെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളിലാണു വിഷസാന്നിധ്യമില്ലെന്നു കണ്ടെത്തിയത്. റോയ് തോമസ്, സിലി ഷാജു എന്നിവരുടെ മരണകാരണം സയനൈഡ് ആണെന്നതിനു ശാസ്ത്രീയ തെളിവ് നേരത്തേ ലഭിച്ചിരുന്നു.കൂടത്തായിയിൽ കൊല്ലപ്പെട്ടവരിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

എന്നാൽ മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലമാണ് ഫൊറൻസിക് പരിശോധനയിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതെന്നാണു പ്രോസിക്യൂഷൻ വാദം. എല്ലാ കൊലപാതകങ്ങളും നടത്തിയത് ജോളി ജോസഫാണ് എന്നതിനു സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. 4 പേരുടെയും മരണലക്ഷണങ്ങൾ വിശകലനം ചെയ്ത മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പ്രോസിക്യൂഷന്റെ വാദങ്ങൾ ശരി വയ്ക്കുന്നതാണ്.

2002 മുതൽ 2016 മുതലുള്ള കാലയളവിലാണ് ആറു കൊലപാതകങ്ങൾ നടക്കുന്നത്. കല്ലറകൾ തുറന്ന് മൃതദേഹാവിഷ്ടങ്ങൾ ശേഖരിച്ചത് 2019 ഒക്ടോബറിൽ. ഈ കാലതാമസമാണു സയനൈഡ് സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം.കൊലപാതക പരമ്പരയിൽ ഏറ്റവും അവസാനം നടന്ന മരണം സിലിയുടേത് ആയിരുന്നു. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. കൂടിയ അളവിൽ സയനൈഡ് ഉപയോഗിച്ചതും ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു. മൃതദേഹാവശിഷ്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്താൻ ഇതു രണ്ടും സഹായകരമായെന്നാണു നിഗമനം.അന്നമ്മ തോമസ് 2002ലും ടോം തോമസ് 2008ലും ആൽഫൈൻ ഷാജു, മാത്യു മ‍ഞ്ചാടിയിൽ എന്നിവർ 2014ലുമാണ് മരിച്ചത്.

Advertisement