ഐടി പരിശോധന തുടരുന്നു; ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു, രേഖകൾ ശേഖരിച്ചു

Advertisement

കൊച്ചി: മലയാള സിനിമയിലേക്കു വിദേശകള്ളപ്പണ നിക്ഷേപം എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നുള്ള ആദായനികുതി വകുപ്പിന്റെ (ഐടി) പരിശോധന തുടരുന്നു. നടനും നിർമാതാവുമായ ഫഹദ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തിയ ഐടി സംഘം രേഖകളും ശേഖരിച്ചു.

മുൻനിര നടന്മാരുടെയും നിർമാണ കമ്പനികളുടെയും സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ പരിശോധിച്ചതിനു പിന്നാലെ നിർമാതാക്കൾ കൂടിയായ രണ്ടാംനിര നായകന്മാരുടെയും മൊഴിയെടുപ്പു തുടങ്ങി.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണു മലയാള ചലച്ചിത്ര പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും ആദായനികുതി (ഐടി) വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് ചെയ്തത്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങിയിരുന്നു.

മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ സിനിമാവ്യവസായത്തിന്റെ സാമ്പത്തികവ്യാപ്തി മലയാള സിനിമയ്ക്കില്ലെങ്കിലും വിദേശപണ നിക്ഷേപം കേരളത്തിലെ സിനിമാ നിർമാണത്തിൽ കൂടുതലാണെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.

Advertisement