മുക്കുപണ്ടം വിറ്റ് സ്വര്‍ണ്ണം വാങ്ങിയ തട്ടിപ്പ് വീരന്‍ പിടിയില്‍

കരുനാഗപ്പള്ളി: തിരുവനന്തപുരത്തെ പ്രശസ്ത ജൂവലറിയിലെ ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം വില്‍പ്പന നടത്തി പകരം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി മുങ്ങിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരനെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി അങ്കിത് സോണി(32) ആണ് പോലീസിന്‍റെ പിടിയിലായത്.

തിരുവനന്തപുരത്തെ പ്രശസ്തമായ ജൂവലറിയില്‍ ആഭരണം വില്‍ക്കാനെന്ന വ്യജേന എത്തിയ ഇയാള്‍ മുക്ക് പണ്ടത്തില്‍ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നല്‍കിയത്. ജൂവലറി ജീവനക്കാര്‍ ഈ കൊളുത്താണ് കല്ലില്‍ ഉരച്ച് നോക്കി പരിശോധന നടത്തിയത്. തുടര്‍ന്ന് ആഭരണം വിറ്റ ശേഷം പകരം 21.5 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണം വാങ്ങിയ പ്രതി ഉടന്‍ കാറില്‍ സംഭവ സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. ഇയാള്‍ പോയ ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് നല്‍കിയ ആഭരണങ്ങള്‍ മുക്കുപണ്ടം ആണെന്ന് ജൂവലറി ജീവനക്കാര്‍ മനസ്സിലാക്കിയത്.

തുടര്‍ന്ന് ഉച്ചയോടെ ഇതേ ജൂവലറിയുടെ കൊല്ലത്തെ ശാഖയിലുമെത്തി സമാനമായ തട്ടിപ്പിന് ശ്രമിച്ചിരുന്നു. കൊല്ലത്തെ ജൂവലറി ജീവനക്കാര്‍ക്ക് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയെങ്കിലും പിടികൂടും മുമ്പ് പ്രതി കടന്ന് കളയുകയായിരുന്നു. പിന്‍തുടര്‍ന്നെത്തിയ ജീവനക്കാര്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കരുനാഗപ്പള്ളിയില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയില്‍ 18.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, നിരവധി മുക്കുപണ്ടങ്ങളും കണ്ടെത്തി. ഇത് കൂടാതെ വ്യജമായി നിര്‍മ്മിച്ച ആധാര്‍ കാര്‍ഡും ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു.

Advertisement