ബൈക്ക് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വയോധികന്റെ പണവും സ്വര്‍ണ്ണാഭരണവും നഷ്ടമായതായി പരാതി

Advertisement

ഷൊര്‍ണൂര്‍. ബൈക്ക് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വയോധികന്റെ പണവും സ്വര്‍ണ്ണാഭരണവും നഷ്ടമായതായി പരാതി.കണയം സ്വദേശി കിഴക്കേതില്‍ രാജന്റെ പണവും സ്വര്‍ണ്ണാഭരണവുമാണ് നഷ്ടമായത്.പിതാവിന് ഏറെ പ്രീയപ്പെട്ട മോതിരം തിരികെ കിട്ടാന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുകയാണ് മകന്‍ രാജേഷിപ്പോള്‍


സെപ്തംബര്‍ 12ന് പട്ടാമ്പി-കൊളപ്പുളളി റൂട്ടില്‍ ചുവന്നഗേറ്റില്‍ വെച്ചാണ് രാജന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വകാര്യബസ് ഇടിക്കുന്നത്..ഉടനെ പികെ ദാസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് പിതാവിന് പ്രീയപ്പെട്ട മോതിരം അന്വേഷിച്ചപ്പോഴാണ് ആശുപത്രി അധികൃതര്‍ ഇത് മടക്കിതന്നിട്ടില്ലെന്ന് വ്യക്തമായത്

തുടര്‍ച്ചയായി ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ ഒപ്പം വന്ന രാഷ്ട്രീയപ്രവര്‍ത്തകന് കൈമാറി എന്നാണ് ആശുപത്രി അതികൃതര്‍ നല്‍കിയ മറുപടി.ഇതിന് പക്ഷേ രേഖകളൊന്നുമില്ല.ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ രാജന്റെ കൈയില്‍ മോതിരമുണ്ടായിരുന്നെന്നതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവ്..ഡ്യൂട്ടി ഡോക്ടറും മോതിരം കണ്ടതായി വ്യക്തമാക്കുന്നുണ്ട്

പിതാവിന്റെ ഓര്‍മ്മകള്‍ അവശേഷിക്കുന്ന മോതിരവും പേഴ്‌സും മടക്കി കിട്ടാന്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇപ്പോള്‍ മകന്‍ രാജേഷും കുടുംബവും..അത്യാവശ്യക്കാര്‍ ആരെങ്കിലുമാണ് എടുത്തതെങ്കില്‍ തിരിച്ച് തരികയാണെങ്കില്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നും മാന്യമായ പ്രതിഫലം നല്‍കാമെന്നും രാജേഷ് പറയുന്നു

സെപ്തംബര്‍ 23ന് നല്‍കിയ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.ആശുപത്രി അധികൃതരും പരേതന്റെ മോതിരവും പണവും എവിടെയെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല

Advertisement