പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു, തൃശൂരിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

Advertisement

തൃശൂർ: പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ തൃശൂരിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. പതിനാറുകാരൻ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അധ്യാപകർ എന്താണ് പ്രശ്നമെന്ന് തിരക്കി. പ്രത്യേകിച്ചൊന്നും കുട്ടി പറഞ്ഞില്ല. അവസാനം, കൗൺസിലിങ്ങിന് കൊണ്ടുപോയി. കൗൺസിലറുടെ അടുത്ത് മാനസികപ്രശ്നത്തിന്റെ കാരണം കുട്ടി പറഞ്ഞു.

‘‘ട്യൂഷൻ ടീച്ചർ മദ്യം നൽകി ഉപദ്രവിച്ചു’’. കൗൺസിലർ ഉടനെ അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകരാകട്ടെ ശിശുക്ഷേമ സമിതി അംഗങ്ങളോട് പറഞ്ഞു. ശിശുക്ഷേമ സമിതി അംഗങ്ങൾ തൃശൂർ മണ്ണുത്തി പൊലീസിന് വിവരങ്ങൾ കൈമാറി. ട്യൂഷൻ ടീച്ചറെ കസ്റ്റഡിയിലെടുത്തു. കുട്ടി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് സമ്മതിച്ചു.

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ് ടീച്ചർ. മക്കളില്ല. കോവിഡ് കാലത്താണ് ട്യൂഷൻ എടുത്ത് തുടങ്ങിയത്. നേരത്തെ ഫിറ്റ്നസ് സെന്ററിൽ പരിശീലികയായും ജോലി നോക്കിയിരുന്നു. പതിനാറുകാരനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി. രഹസ്യമൊഴിയും രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തു. പോക്സോ കേസ് ആയതിനാൽ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് ചട്ടം. പ്രത്യേകിച്ച്, ഈ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാർഥികളെല്ലാം മാനസിക വിഷമം നേരിടേണ്ടി വരും. ഇക്കാരണത്താൽ, പ്രതിയുടെ പേരോ സ്ഥലമോ വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം

Advertisement