കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു; നിജ്ജാറിനു പിന്നാലെ സുഖ

ന്യൂഡൽഹി: കാനഡയിൽ ഖലിസ്ഥാൻവാദി നേതാവ് സുഖ്‌ദൂൽ സിങ് എന്ന സുഖ ദുൻകെ കൊല്ലപ്പെട്ടു. ദേവിന്ദർ ബാംബിഹ സംഘത്തിൽപ്പെട്ടയാളാണ്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണു പുറത്തുവരുന്ന വിവരം.

വിന്നിപെഗിൽ ബുധനാഴ്ച രാത്രിയിലാണു കൊലപാതകമെന്നാണു സൂചന. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രയും വഷളാക്കിയത്.

വ്യാജരേഖകളുമായി 2017ലാണ് സുഖ ദുൻകെ ഇന്ത്യയിൽനിന്നു കാനഡയിലെത്തിയത്. ഇയാൾക്കെതിരെ ഏഴു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടത്. കാനഡ –യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഖലിസ്ഥാൻ വിഷയത്തിൽ കാനഡയുമായുള്ള നയതന്ത്രബന്ധം മോശമായതിനു പിന്നാലെ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാൻ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചു. കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ ആക്രമണങ്ങളും കണക്കിലെടുത്താണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേക ജാഗ്രതാനിർദേശമുണ്ട്.

Advertisement