റോമിലെ പുരാതന അടിമ ജീവിതത്തിലേക്ക് വഴി തുറന്ന് പോംപി ഖനനം !

Advertisement

കേരളത്തിലെ അടിമകളെ കുറിച്ചുള്ള പഠനങ്ങളും എഴുത്തുകളും അടുത്തകാലത്താണ് വെളിച്ചം കണ്ട് തുടങ്ങിയത്. ലോകം മുഴുവനും ഉടമകളും അടിമകളുമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കേരളത്തിൽ നിന്നും അടിമകളെ ഇന്നത്തെ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും കൊണ്ടുപോയിരുന്നുവെന്നതിനുള്ള തെളിവുകളും പുതിയ എഴുത്തുകളിൽ കാണാം.

പറഞ്ഞുവരുന്നത് കേരളത്തിലെ അടിമ വ്യാപാരത്തെ കുറിച്ചല്ല. മറിച്ച് ലോകപ്രശസ്തമായ പോംപി നഗരത്തിലെ അടിമകളെ കുറിച്ചാണ്. അതെ റോമിലെ പോംപി നഗരത്തെ കുറിച്ച് തന്നെ. പോംപിയ്ക്ക് സമീപമുള്ള റോമൻ വില്ലയിൽ ഒരു ചെറിയ കിടപ്പുമുറി പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് വെസൂവിയസ് അഗ്നിപർവ്വത സ്‌ഫോടനത്തിന് പിന്നാലെ തുടച്ചുനീക്കപ്പെട്ട പോംപിയുടെ വടക്കൻ മതിലിൽ നിന്നും ഏതാണ്ട് 600 മീറ്റർ മാറി സിവിറ്റ ജിയുലിയാന വില്ലയിലാണ് ഈ കിടപ്പു മുറി കണ്ടെത്തിയത്. ഇത് പുരാതന റോമിലെ അടിമകളുടെ താഴ്ന്ന ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

ആ ചെറിയ മുറിയിൽ രണ്ട് കിടക്കകൾ ഉണ്ടായിരുന്നു, അതിൽ ഒന്നിൽ മാത്രം ഒരു മെത്തയും രണ്ട് ചെറിയ അലമാരകളും കുറച്ച് സെറാമിക് പാത്രങ്ങളും കണ്ടെത്തി. അതിൽ എലികളുടെ അവശിഷ്ടങ്ങളും ലഭിച്ചു. “അക്കാലത്ത് സമൂഹത്തിൻറെ താഴേത്തട്ടിലുള്ളവർ ജീവിച്ചിരുന്ന അനിശ്ചിതത്വത്തിൻറെയും മോശം ശുചിത്വത്തിൻറെയും അവസ്ഥയെ ഇത് അടിവരയിടുന്നു,” സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഗ്നിപർവ്വത ലാവയിൽ നിന്നുള്ള വാതകവും ചാരവും കൊണ്ട് അവ മൂടപ്പെട്ടിരുന്നു. ഇതിനാൽ ഇവ വലിയ പരുക്കുകളില്ലാതെ സംരക്ഷിക്കപ്പെട്ടു. എന്നാൽ, അക്കാലത്തെ അടിമകളെ തടയാനോ നിയന്ത്രിക്കാനോ ഉള്ള പൂട്ടുകളോ ചങ്ങലകളോ ഒന്നും ഖനനത്തിൽ കണ്ടെത്താനായില്ല. ‘ഭൗതിക തടസങ്ങൾക്കും നിയന്ത്രണങ്ങൾക്കും പകരം അടിമത്തത്തിൻറെ ആന്തരിക സംഘാടനത്തിലൂടെയാകാം ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കിയതെന്ന്’ പോംപിയിലെ ആർക്കിയോളജിക്കൽ പാർക്കിൻറെ ഡയറക്ടർ ഗബ്രിയേൽ സുക്ട്രിഗൽ പറയുന്നു.

മുമ്പ് 1907-1908 കാലഘട്ടത്തിലാണ് സിവിറ്റ ജിയുലിയാന വില്ലയിൽ പുരാവസ്തു ഖനനം നടത്തിയത്. പിന്നീട് പ്രദേശത്ത് അനധികൃത ഖനനം നടക്കുന്നതായി തെളിഞ്ഞതോടെയാണ് 2017 ലാണ് ഖനനം പുനരാരംഭിക്കുന്നത്. നിലവിൽ കണ്ടെത്തിയ മുറിയിലെ കിടയ്ക്കയുടെ പകുതി ഭാഗം ഇത്തരത്തിൽ അനധിക‍ൃത ഖനനം നടത്തിയവർ കുഴിച്ച് മാറ്റിയിരുന്നതായി പുരാവസ്തു ഗവേഷകർ പറയുന്നു. യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നാണ് വെസൂവിയസ് അഗ്നിപർവ്വതം. എന്നാൽ അന്ന് ഇക്കാര്യത്തെ കുറിച്ച വലിയ അറിവുണ്ടായിരുന്നില്ല. അതിനാൽ തന്നെ എഡി 79 -ൽ അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ പോംപി നഗരവും ചുറ്റുമുള്ള പ്രദേശങ്ങളും ആയിരക്കണക്കിന് മനുഷ്യരും ചാരത്താൽ നിമിഷ നേരം കൊണ്ട് മൂടിപ്പോയി. യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ 105 മില്യൺ യൂറോയുടെ ഖനനപ്രവർത്തനങ്ങളാണ് പ്രദേശത്ത് നടത്തിയത്. “ആ കാലഘട്ടത്തിലെ ഭൗതിക സാഹചര്യങ്ങളെയും സാമൂഹിക സംഘടനയെയും കുറിച്ച് പഠിക്കുന്നത് ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ പഠനങ്ങൾക്ക് പുതിയ ചക്രവാളങ്ങൾ തുറക്കുന്നു,” എന്ന് സാംസ്കാരിക മന്ത്രി ജെന്നാരോ സാൻഗിലിയാനോ പറഞ്ഞു. 2014 ൽ പുറത്തിറങ്ങിയ പൗൾ ഡബ്യു എസ് ആൻറേഴ്സൺ സംവിധാനം ചെയ്ത ‘പോംപി’ എന്ന സിനിമ നഗരത്തിൻറെ അവസാന നിമിഷങ്ങളെ ചിത്രീകരിച്ചിരുന്ന സിനിമയായിരുന്നു.

Advertisement