ഫുട്‌ബോള്‍ മത്സരത്തിനിടെ 12 പേര്‍ മരിച്ച സംഭവം;ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗ് എല്‍ സാല്‍വദോര്‍ റദ്ദാക്കി

ഫുട്ബോള്‍ മത്സരത്തിനിടെ സ്‌റ്റേഡിയം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ച സംഭവത്തില്‍ ഒന്നാം ഡിവിഷന്‍ ലീഗ് പൂര്‍ണമായി റദ്ദാക്കി എല്‍ സാല്‍വദോര്‍ ഫുട്ബോള്‍ അധികൃതര്‍. എല്‍ സാല്‍വദോര്‍ ഫുട്ബോള്‍ ഒന്നാം ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പായ ലിഗ മേയറിന്റെ 2022-23 പതിപ്പാണ് റദ്ദാക്കിയത്. എല്‍ സാല്‍വദോര്‍ ഫുട്ബോള്‍ അധികൃതരും ടൂര്‍ണമെന്റില്‍ കളിക്കുന്ന ടീമുകളുമാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ക്വര്‍ട്ടറിന്റെ ആദ്യ പാദ മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം അലിയന്‍സ- എഫ്എഎസ് ടീമുകള്‍ തമ്മിലുള്ള രണ്ടാം പാദ ക്വാര്‍ട്ടര്‍ മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു അപകടം. തലസ്ഥാന നഗരമായ സാന്‍ സാല്‍വദോറിലെ കസ്‌കറ്റ്ലാന്‍ സ്റ്റേഡിയത്തിലായിരുന്നു ദുരന്തം. മധ്യഅമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നാണിത്.
സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിക്കും അപ്പുറത്തായിരുന്നു ആരാധകരുടെ സാന്നിധ്യം. അമിത ഭാരം ആയതോടെ സ്റ്റേഡിയത്തിലെ ഒരു ഭാഗം തകര്‍ന്നതോടെ ജനം പരിഭ്രാന്തരായി. പിന്നാലെയാണ് തിക്കും തിരക്കും വര്‍ധിച്ച് അപകടമുണ്ടായത്. 500ലേറെ പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.

Advertisement