സ്ത്രീപീഡന കേസിൽ ട്രംപിന് തിരിച്ചടി; രണ്ട് കേസുകളിലായി 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ വിധി

ന്യൂയോർക്ക്: സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാൻഹാട്ടനിലെ ഫെഡറൽ കോടതി, 50 ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചു. ലോകം സത്യം ജയിച്ചെന്ന് ജീൻ കാരൾ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു.

1996 ൽ ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമ പ്രവർത്തകയും അമേരിക്കൻ എഴുത്തുകാരിയുമായ ജീൻ കരാൾ പരാതി നൽകിയത്. മാൻഹാട്ടൻ ഡിപ്പാർട്ട്‌മെൻറ് സ്റ്റോറിലെ ഡ്രസിംഗ് റൂമിനുള്ളിൽ വെച്ച് ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കരാളിൻറെ ആരോപണം. ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേൽ ആരോപിച്ചിരുന്നത്. എന്നാൽ, ജീൻ കരാളിനെ തനിക്കൊരു പരിചയവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു ട്രംപിൻറെ ആരോപണം.

കഴിഞ്ഞ 10 ദിവസങ്ങളായി മാൻഹാട്ടനിലെ ഫെഡറൽ കോടതിയിൽ കേസിൻറെ വിചാരണ നടക്കുകയായിരുന്നു. ഒമ്പതംഗ ബെഞ്ചാണ് ഡോണൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും ജീൻ കാരൾ ലൈംഗികമായി ചൂക്ഷണം ചെയ്യപ്പെട്ടു എന്ന് ജൂറി കണ്ടെത്തി. സിവിൽ കേസ് ആയതിനാൽ രണ്ട് മില്യൺ (20 ലക്ഷം) ഡോളർ ട്രംപ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു. ട്രംപിനെതിരെ മാന നഷ്ടക്കേസ് കൂടി ജീൻ കരാൾ ഫയൽ ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ട്രംപ് അധിക്ഷേപിച്ചു എന്നായിരുന്നു കേസ്. ഈ കേസിൽ 3 മില്യൺ (30 ലക്ഷം) ഡോളർ ജീൻ കാരളിന് ട്രംപ് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി.

Advertisement