കൊട്ടാരക്കര അക്രമം; നോവായി യുവ ഡോക്ടറുടെ വീട്ടിന് മുൻപിലെ ബോർഡ്

Advertisement

കടുത്തുരുത്തി: തീരാനോവായി കൊട്ടാരക്കരയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന യുവാവിൻറെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ വീടിന് മുന്നിലെ ബോർഡ്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായിയായ മോഹൻ ദാസിൻറെ ഏകമകളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കടുത്തുരുത്തിയിലെ മുട്ടുച്ചിറയിലെ പട്ടാളം മുക്കിലാണ് യുവ ഡോക്ടറുടെ വീട്. ഇവിടേക്ക് എത്തുന്നവരുടെ ശ്രദ്ധയിൽ ആദ്യം വരിക ഗേറ്റിലെ വന്ദനയുടെ പേരിലുള്ള ബോർഡാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഹൌസ് സർജൻസി ചെയ്യുന്ന മകൾക്കായി ചെയ്ത നെയിം ബോർഡ് വിവരമറിഞ്ഞ് ഇവിടേക്ക് എത്തുന്നവരിൽ വലിയ വേദനയാണ് നൽകുന്നത്.

പൂയപ്പള്ളി സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് യുവ ഡോക്ടറെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. സർജിക്കൽ ഉപകരണം വച്ചുള്ള ആക്രമണമാണ് യുവ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇ‌യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൈ വിലങ്ങ് പോലുമില്ലാതെയാണ് സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

പുലർച്ചെ നാല് മണിയോടെയാണ് സന്ദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്. വീട്ടിലുണ്ടാക്കിയ അക്രമത്തിൽ കാലിനേറ്റ പരിക്കിന് ചികിത്സ നൽകാനായിരുന്നു ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സന്ദീപ് അക്രമാസക്തനാവുമ്പോൾ തടയാനുള്ള ശ്രമങ്ങൾ പോലും വേണ്ട രീതിയിൽ പൊലീസിൻറെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് ദൃക്സാക്ഷികൾ പ്രതികരിക്കുന്നത്. ലഹരി ഉപയോഗത്തിന് നിരവധി തവണ ഡി അഡിക്ഷൻ സെൻററിൽ കഴിഞ്ഞിട്ടുള്ള ആള് കൂടിയാണ് സന്ദീപ്. സാധാരണ രോഗിയെ കൊണ്ടുപോരുന്നത് പോലെ സന്ദീപിനെ കൊണ്ടുവന്നതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

Advertisement