Home Blog Page 679

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.


നാലുതവണ കുറച്ച ശേഷം ഒക്ടോബറില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. 15 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 19 കിലോഗ്രാം ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.
നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1590.5 രൂപയാണ്. കൊല്‍ക്കത്ത 1694, മുംബൈ 1542, ചെന്നൈ 1750 എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ വില. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

വിചാരണയ്ക്കായി കോടതിയിൽ എത്തിച്ച മുളവന സ്വദേശിയായ പ്രതി ശുചിമുറിയിൽ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക വിവരം

ശാസ്താംകോട്ട (കൊല്ലം):ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്ക് ഹാജരാക്കിയ മധ്യവയസ്ക്കൻ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഹൃദയാഘാതം മൂലമെന്ന് ‘പ്രാഥമിക വിവരം.കൊല്ലം കുണ്ടറ മുളവന പടപ്പക്കര ശ്യാം വിലാസത്തിൽ ജസ്റ്റിൻ ഏലിയാസ് (60) ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് സംഭവം.മണൽ കടത്തുമായി ബന്ധപ്പെട്ട്
കിഴക്കേ കല്ലട പൊലീസ് ചാർജ് ചെയ്ത കേസിൽ കസ്റ്റഡിയിലെടുത്തയാളാണ് ഇയ്യാൾ.വിചാരണ നടപടികൾക്കായി കോടതിയിൽ എത്തിച്ച ശേഷം ‘പ്രാഥമികാവശ്യം നിർവ്വഹിക്കുന്നതിനായി കോടതി നടപടികൾക്കിടെ സമീപത്തെ ശുചിമുറിയിലേക്ക് പോയതായിരുന്നു.എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹം പുറത്തുവരാതിരുന്നതോടെ സംശയം തോന്നിയ ജീവനക്കാരും അഭിഭാഷകരും വാതിലിൽ തട്ടിവിളിച്ചു.മറുപടി ലഭിക്കാതായതോടെ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു.അകത്ത് തറയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് ജസ്റ്റിനെ കണ്ടത്. ഉടൻതന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത് സർവീസ് തുടങ്ങുന്നു

കൊച്ചി.കേരളത്തിൽ നിന്നും മൂന്നാമത് വന്ദേഭാരത്. സർവീസ് നടത്തുക കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക്. ഉച്ചയ്ക്ക് 2.20 ന് കൊച്ചിയിൽ നിന്നും പുറപ്പെടും. രാത്രി 11 മണിക്ക് ബാംഗ്ലൂരിൽ എത്തും. ബാംഗ്ലൂരിൽ നിന്നും പുലർച്ചെ 5.10 ന് തിരികെ യാത്ര

ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. ട്രെയിനിന്റെ ഷെഡ്യൂൾ നിശ്ചയിച്ചു

അമ്പലക്കള്ളൻ അറസ്റ്റിൽ

കൊച്ചി.ചക്കംകുളങ്ങര ക്ഷേത്രത്തിൽ നിന്ന് 25 കിലോ തൂക്കമുള്ള നിലവിളക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. നാലടി പൊക്കമുള്ള വിളക്കാണ് പ്രതി ചാക്കിൽ കയറ്റി കൊണ്ടുപോയത്. നേപ്പാൾ സ്വദേശി പർവീൻ ഛേത്രിയെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മോഷ്ടിച്ച വിളക്കും പോലീസ് കണ്ടെത്തി

ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം മഹാപ്രതിജ്ഞ റാലിയോടെ ഇന്ന് അവസാനിപ്പിക്കും

തിരുവനന്തപുരം.സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം ഇന്ന് അവസാനിപ്പിക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന മഹാപ്രതിജ്ഞ റാലിയോടെയായിരിക്കും സമാപനം ഉണ്ടാവുക. പരിപാടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആയിരം രൂപ ഓണറേറിയം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം അവസാനിപ്പിച്ചാലും ജില്ലാതലങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. ഓണറേറിയം 21000 രൂപയാക്കുക , പെൻഷൻ വിരമിക്കൽ ആനുകൂല്യം എന്നീ ആവശ്യങ്ങളാണ് ആശാമാർ ആവശ്യപ്പെട്ടത്. 1000 രൂപയുടെ വർദ്ധനവ് തുച്ഛമായ തുകയായി കണക്കാക്കുന്നു എങ്കിലും സമര നേട്ടം എന്ന് തന്നെയാണ് വിലയിരുത്തുന്നത്. ഫെബ്രുവരി പത്തിനാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്.

കെപിസിസിയിലെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന്

തിരുവനന്തപുരം.കെ.പി.സി.സിയിലെ പുതിയ ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന്. രാവിലെ 10.30ന് ഇന്ദിരാഭവനിൽ വച്ചാണ് യോഗം ചേരുക. നേരത്തെ പുനസംഘടനയിലെ വി ഡി സതീശന്റെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ച യോഗമാണ് ഇന്ന് ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട. ഇന്നുമുതൽ തന്നെ പ്രചരണം ആരംഭിക്കാൻ നേതൃത്വം നിർദ്ദേശിക്കും. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക കൂടി വന്നിട്ട് മതി യോഗം എന്നായിരുന്നു വി.ഡി സതീശൻ്റെ ആദ്യ നിലപാട്. എന്നാൽ ഇതുവരെയും കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. ഉടൻതന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കങ്ങളും യോഗത്തിൽ ഉയരും.

കാർഷിക സർവകലാശാല ഫീസ് വർധനവിൽ നിർണായ കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം.കാർഷിക സർവകലാശാല ഫീസ് വർധനവിൽ നിർണായ കൂടിക്കാഴ്ച ഇന്ന്. കൃഷി മന്ത്രി പി പ്രസാദ് വിളിച്ച് ചേർത്ത സർവകലാശാല അധികൃതരുടെ യോഗം ഇന്ന് നടക്കും. യോഗത്തിൽ വൈസ് ചാൻസലർ ബി അശോക്, രജിസ്ട്രാർ എന്നിവർ പങ്കെടുക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും കൂടിക്കാഴ്ച. സർവകലാശാല അധികൃതരോട് തിരുവനന്തപുരത്ത് എത്തിച്ചേരാൻ മന്ത്രി നിർദേശം നൽകിയിരുന്നു. ഫീസ് വർധനവ് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെടും. നിലവിൽ ഫീസ് വർധനവ്, സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ സത്യവാങ്മൂലം പിൻവലിക്കാൻ ആകുമോ എന്നുള്ള സാഹചര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

മാലിന്യം നീക്കുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽ പെട്ട് മരിച്ച ജോയിയുടെ അമ്മക്ക് വീട് കൈമാറി

തിരുവനന്തപുരം .മാലിന്യം നീക്കുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽ പെട്ട് മരിച്ച ജോയിയുടെ അമ്മക്ക് നഗരസഭ നിർമ്മിച്ച വീട് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് താക്കോൽ ദാനം നിർവഹിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമിയിലാണ് നഗരസഭയാണ് വീട് നിർമ്മിച്ച് നൽകിയത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ സമീപത്തുകൂടി ഒഴുകുന്ന ആമയിഴഞ്ചാം തോട്ടിൽ മാലിന്യ നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുമെന്ന് മേയർ ആര്യരാജേന്ദ്രൻ അന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നായിരുന്നു വീട് നിർമ്മാണം.
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നിർമ്മിച്ച വീട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ജോയിയുടെ അമ്മ മെൽഹിക്ക് കൈമാറി.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നെയ്യാറ്റിൻകര ചുള്ളിയൂരിൽ വാങ്ങി നൽകിയ 5 സെന്റ് ഭൂമിയിലാണ് വീട് നിർമ്മിച്ചത്.രണ്ട് മുറിയും അടുക്കളയും ശുചി മുറിയും ചേർത്ത് 650 ചതുരശ്ര അടിയിലാണ് നിർമ്മാണം.സ്വന്തമായി വീടില്ലാതിരുന്ന മെൽഹി അമ്മ സന്തോഷം പങ്കുവെച്ചു.

പ്രഖ്യാപനം നടത്തി സമയബന്ധിതമായി തന്നെ നഗരസഭ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി.

ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണവും വെടിവയ്പും തുടരുന്നു

ഗസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ.തെക്കൻ ഗസയിലെ ഖാൻ യൂനിസിലും വടക്കൻ ഗസയുടെ പരിസരങ്ങളിലും ഇസ്രയേലിന്റെ വ്യോമാക്രമണവും വെടിവയ്പും തുടരുന്നു.വടക്കൻ ഗസയിലെ ഷുജയയിലും ജബാലിയ അഭയാർത്ഥി ക്യാമ്പിലും നടന്ന ആക്രമണത്തിൽ മൂന്നു പലസ്തീൻകാർ കൊല്ലപ്പെട്ടു.വെടിനിർത്തൽ രണ്ടു ദിവസം മുമ്പ് പുനരാരംഭിച്ചുവെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുതലുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ 52 കുട്ടികളടക്കം 111 പേരാണ് ഗസയിൽ കൊല്ലപ്പെട്ടത്.30 പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ ഇന്നലെ ഇസ്രയേൽ കൈമാറി.പീഡനത്തിന്റെ അടയാളങ്ങൾ മൃതദേഹങ്ങളിലുള്ളതായി സൂചന

റ്റി ഷാഹുൽ ഹമീദ് എൻഡോവ്മെൻ്റ് പരിസ്ഥിതി പ്രബന്ധരചനാ മൽസരം

കൊല്ലം. ഫാത്തിമ മാതാ നാഷണൽ കോളേജ് സുവോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കേളേജ് വിദ്യാർത്ഥികൾക്കായി റ്റി. ഷാഹുൽ ഹമീദ് എൻഡോവ്മെൻ്റ് പരിസ്ഥിതി പ്രബന്ധ രചനാ മൽസരം നടത്തുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിൽ ആദിവാസി ജനതയുടെ പങ്ക് എന്ന വിഷയത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. രചനകൾ കോളേജ് തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് സഹിതം നവംബർ 30ന് മുമ്പ് zoology@fmnc.ac.in എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിവരങ്ങൾക്ക് 9495632894.