27.2 C
Kollam
Wednesday 24th December, 2025 | 02:58:29 PM
Home Blog Page 1823

വാർത്താനോട്ടം

2024 ഡിസംബർ 03 ചൊവ്വ

പ്രാധാന വാർത്തകൾ

?ആലപ്പുഴ കളര്‍കോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാവുന്നു.

?ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്.

?ഗുരുവായൂര്‍ കായംകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

?മന്ത്രിമാരായ പി പ്രസാദും, വീണാ ജോർജും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

?സി പി എം നേതാവ് മധു മുല്ലശേരിയെ പുറത്താക്കിയതായി പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്

?കേരളീയം?

?സംസ്ഥാനത്ത് കനത്ത മഴ. അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

?തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു.

?സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററികമ്മീഷന്റെ തയാറെടുപ്പ്.

?കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നടത്തിയ സ്ഥിരനിയമനം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി സ്ഥിരീകരിച്ചു.

?ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്.

?ഓര്‍ത്തഡോ
ക്‌സ്-യാക്കോബായ തര്‍ക്കത്തിലുള്ള പള്ളികള്‍ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് ഒരു വിഭാഗത്തിന് കൈമാറുന്നത് സഭാതര്‍ക്കം പരിഹരിക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ലെന്ന് കേരളം സുപ്രീം കോടതിയില്‍.

? മുനമ്പത്തെ സമരം നടക്കുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ദാനം കൊടുത്ത സമയത്ത് ആളുകള്‍ താമസിക്കുന്ന ഭൂമിയാണിതെന്നും അങ്ങനെയുള്ള ഭൂമി വഖഫായി നല്‍കാനാവില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

? ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി റോമിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍പാപ്പക്ക് കൈമാറി.

? കരുവന്നൂര്‍ കേസില്‍ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സിനും എതിരായ ഇഡി ആരോപണങ്ങളില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സംശയം പ്രകടിപ്പിച്ചു.

?നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി മാതാപിതാക്കള്‍ മൊഴി നല്‍കി . മകള്‍ക്ക് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നല്‍കിയെന്ന് അച്ഛന്‍ പറഞ്ഞു.

? സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് കല്‍പ്പറ്റ സിഐ കെജെ വിനോയ് നല്‍കിയ പരാതിയില്‍ വയനാട്ടിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയലിനെതിരെ പൊലീസ് കേസ്.

?? ദേശീയം ??

?തമിഴ്നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്.

?ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്.

? ഗുജറാത്തിലെ ബിജെപി പ്രാദേശിക വനിതാ നേതാവ് ജീവനൊടുക്കിയ നിലയില്‍. സൂറത്തിലെ വാര്‍ഡ് 30ല്‍ ബിജെപിയുടെ മഹിളാ മോര്‍ച്ചാ നേതാവായിരുന്ന 34 കാരി ദീപിക പട്ടേലാണ് മരിച്ചത്.

?ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലേത് ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ ചര്‍ച്ച നടത്തും.

?ഭരണഘടനയെക്കു റിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 13,14 തീയതികളില്‍ ലോക്സഭയിലും 16,17 തീയതികളില്‍ രാജ്യസഭയിലും ചര്‍ച്ച നടത്തും. ഇന്ന് മുതല്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

?ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച് സി.പി.ഐ. സഖ്യത്തിലെ വലിയ പാര്‍ട്ടികള്‍ ഇടത് പാര്‍ട്ടികളെ ഉള്‍ക്കൊള്ളുന്നില്ലെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ.

? ദില്ലിയിലെ മലിനീകരണത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി സമന്‍സ് അയച്ചു.

? ഭാരതീയ കിസാന്‍ പരിഷതിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാന്‍ നാല് ദിവസത്തെ സമയം നല്‍കി കര്‍ഷക സംഘടനകള്‍.

?? അന്തർദേശീയം ??

? റുവാണ്ട ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബ്ലീഡിങ് ഐ വൈറസ്, എം.പോക്‌സ്, ഒറോപൗഷെ എന്നീ മാരക രോഗങ്ങള്‍ പടരുന്നു. ബ്ലീഡിങ് ഐ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ബര്‍ഗ് രോഗം ബാധിച്ച് പതിനഞ്ച് പേര്‍ ഇതിനകം മരിച്ചതായും നൂറിലേറെ ആളുകളെ രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

?കായികം?

?ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായിയും പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട ദത്ത സായിയാണ് വരന്‍. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം.

മധു മുല്ലശേരിയെ സിപിഎം പുറത്താക്കി,ഇനി ബിജെപിയില്‍

തിരുവനന്തപുരം. മധു മുല്ലശേരിയെ പുറത്താക്കി
നടപടി പ്രഖ്യാപിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിപിഐഎം മംഗലപുരം എരിയാ കമ്മിറ്റി അംഗവും മുൻ എരിയാ സെക്രട്ടറിയുമാണ് മധു. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഐഎം ,മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വി ജോയ്. പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറിയുടെ വാർത്താകുറിപ്പ്

സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞിരുന്നു. മധു മുല്ലശേരിക്ക് എതിരെ 70 പരാതികള്‍ ലഭിച്ചിട്ടുണ്ട്. പേരെടുത്ത് പാര്‍ട്ടി സഖാക്കള്‍ എഴുതിയ കത്തുകളാണ് ലഭിച്ചതെന്നും വി. ജോയ് പറഞ്ഞു.

അതേസമയം മധു മുല്ലശ്ശേരി ഇന്ന് ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി മധു മുല്ലശേരി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന നേതാക്കള്‍, മധുവിന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിക്കും. പിന്നാലെ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. മധു മുല്ലശ്ശേരിയെ പൂര്‍ണമായും തള്ളി സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു.

മുങ്ങിക്കപ്പലുമായി മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ച സംഭവം,നാവികസേന പൊലീസിൽ പരാതി നൽകി

കൊച്ചി. മുങ്ങിക്കപ്പലുമായി മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ച സംഭവം.പൊലീസിൽ പരാതി നൽകി നാവികസേന.ബോട്ടാണ് അപകടം ഉണ്ടാക്കിയത്.ബോട്ട് കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നു

വീഴ്ച സ്രാങ്കിൻ്റേത്; അപകടകരമായി ബോട്ട് ഓടിച്ചു.ബോട്ടിൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തു വെച്ച നിലയിലായിരുന്നു.കുട്ടിയിടിയിൽ കപ്പലിൽ പത്തുകോടി രൂപയുടെ നാശനഷ്ടം ഉണ്ടായി.കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കിട്ടിയെന്നും നേവി.മുനമ്പത്ത് നിന്ന് പോയ മാർത്തോമ എന്ന ബോട്ടാണ് മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചത് .

പി.വി. സിന്ധു വിവാഹിതയാകുന്നു

ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാ​ദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സ്ക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായ് ആണ് വരൻ. ഈ മാസം 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. സിന്ധുവിന്റെ പിതാവ് പിവി രമണയാണ് വിവാഹ കാര്യം വെളിപ്പെടുത്തിയത്. 24നു ഹൈദരാബാദിൽ വച്ച് വിവാഹ സത്കാരവും നടക്കും.

കാർ ബസിലേക്ക് നേരെ വന്ന് ഇടിക്കുകയായിരുന്നെന്ന് കെഎസ്ആര്‍ടിസി ഡ്രൈവർ രാജീവ്‌

ആലപ്പുഴ.അപകടത്തിന്റെ പ്രധാന കാരണം മഴയാണെന്ന് ജില്ലാ കലക്ടർ അലക്സ്‌ വർഗീസ് പറഞ്ഞു. വാഹനത്തിൽ ഓവർലോഡ് ഉണ്ടായിരുന്നു 11 പേർ വാഹനത്തിൽ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി 12 മണിയോടുകൂടി പൊതുദർശനം നടത്തും. ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാരം കൊച്ചിയിൽ തന്നെ നടത്തും

പോസ്റ്റ്മോർട്ടത്തിനുശഷം വണ്ടാനത്ത് പൊതുദർശനം.ശേഷം മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കും.ഇതിനായി ആംബുലൻസ് ക്രമീകരിച്ചിട്ടുണ്ട്. കൃഷ്ണദേവ്, ആനന്ദ്, ആൽവിൻ എന്നിവർ വെന്റിലേറ്ററിൽ തുടരുന്നു.

കാർ ബസിലേക്ക് നേരെ വന്ന് ഇടിക്കുകയായിരുന്നെന്ന് ഡ്രൈവർ രാജീവ്‌ പറഞ്ഞു. റോഡിന്റെ അരികിലേക്ക്‌ ചേർത്ത് നിർത്തുന്നതിന് മുൻപേ കാർ വന്ന് ബസിൽ ഇടിച്ചു. പെട്ടന്ന് രക്ഷാപ്രവർത്തനം നടത്താനായതിനാൽ മറ്റുള്ളവരെ രക്ഷപ്പെടുത്തി. അമിത വേഗതയും മഴയും ആയിരിക്കാം കാരണമെന്ന് കണ്ടക്ടർ മനീഷ് കുമാർ

നാളെ റേഷന്‍ കടകള്‍ക്ക് അവധി

മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നാളെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.
ഡിസംബര്‍ മാസത്തെ റേഷന്‍ ഈ മാസം അഞ്ചു മുതല്‍ ( വ്യാഴാഴ്ച) വിതരണം ചെയ്തുതുടങ്ങും. നീല കാര്‍ഡുകാര്‍ക്ക് മൂന്നു കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 5 കിലോ അരിയും 10.90 രൂപ നിരക്കില്‍ ലഭിക്കുമെന്നും സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ സംസ്ഥാനത്ത് ഇന്ന് കൂടി

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ സംസ്ഥാനത്ത് ഇന്ന് കൂടി ലഭിക്കും.. അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ല. നാളെ മുതൽ മഴ കുറഞ്ഞ് തുടങ്ങും .. ന്യൂനമർദ്ദം അറബിക്കടലിലേയ്ക്ക് പ്രവേശിച്ചു..
കേരളാ തീരത്ത് മത്സ്യബന്ധത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

പിവി അൻവറിനെതിരേ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി നൽകിയ അപകീർത്തി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

കണ്ണൂര്‍. പി.വി.അൻവറിനെതിരേ സിപിഐഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി.ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് രജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് ഹാജരാകാൻ കോടതി പി വി അൻവറിന്  നേരത്തെ നോട്ടീസ് നൽകിയിരുന്നു. വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്  അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ഹർജി ഫയൽ ചെയ്തത്.

എഡിഎം  നവീൻ ബാബുവിന്റെ  മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ വിധി ഇന്ന്

കണ്ണൂർ. മുൻ എഡിഎം  നവീൻ ബാബുവിന്റെ  മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ വിധി ഇന്ന്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറയുക. പ്രതി പി പി ദിവ്യ, സാക്ഷികളായ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തൻ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവരുടെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് സൂക്ഷിക്കണം. കണ്ണൂർ കളക്ടറേറ്റ് റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കാനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

ആതുര ശുശ്രൂഷാ ലോകത്തേക്ക് പറന്നിറങ്ങി, ആര്‍ത്തനാദമായി അവര്‍ മടങ്ങി

ആലപ്പുഴ. മെഡിക്കല്‍ പഠനത്തിലേക്ക് വന്നിറങ്ങിയ അഞ്ച് വിദ്യാര്‍ത്ഥികളുടെ ജീവന്‍ നഷ്ടമായ അപകടത്തിന്റെ നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചത്. ആറു പേര്‍ക്കു പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണിവര്‍.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.

കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തുക്കളുമായി ആലപ്പുഴയിലേക്ക് സിനിമ കാണാൻ പോകുമ്പോഴായിരുന്നു അപകടം.കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. നല്ല മഴയുണ്ടായിരുന്നതും റോഡിലെ വെളിച്ച കുറവും അപകടത്തിന്റെ ആഘാതം കൂട്ടി.

ഇന്‍ക്വസ്റ്റ് നടപടികള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം നടക്കും. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.