Home Blog

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു, കുത്തിയത് ഇപ്പോഴുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ്; കേസെടുത്ത് പൊലീസ്

കൊച്ചി: എറണാകുളത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. ഫോർട്ട്കൊച്ചി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ വെളി ബ്രാഞ്ച് മുൻ സെക്രട്ടറി റൂഫസ് ഫർണാണ്ടസിനാണ് കുത്തേറ്റത്. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിൻറെ ഭർത്താവ് മുരളിയാണ് റൂഫസിനെ കുത്തിയത്. ബിന്ദുവിനെ റൂഫസ് കളിയാക്കിയതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു.

വയറിന് കുത്തേറ്റ റൂഫസിനെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം…. പ്രതീക്ഷയോടെ സ്ഥാനാർഥികൾ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 8ന് ചുങ്കത്തറ മാർത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകള്‍ 8.30ന് ലഭിച്ചു തുടങ്ങും. ആദ്യം പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. results.eci.gov.in എന്ന വെബ്‌സൈറ്റില്‍ രാവിലെ 8 മുതല്‍ ഫലസൂചനകള്‍ അറിയാം.
ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍. ആദ്യത്തെ 7 റൗണ്ടുകള്‍ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകള്‍ വരുന്നത്.

ഒമ്പതു വയസ്സുകാരിയെ 8 മാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഐവർകാല സ്വദേശി പിടിയിൽ

ആറന്മുള.ഒമ്പതു വയസ്സുകാരിയെ 8 മാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 2 പേർ പിടിയിൽ

കൊല്ലം ഐവർകാല സ്വദേശി അനിൽകുമാർ പീഡനത്തിന് പ്രതിയെ സഹായിച്ച ലത എന്നിവരാണ് അറസ്റ്റിലായത്

പത്തനംതിട്ട ആറന്മുള പൊലീസാണ് പ്രതികളെ പിടികൂടിയത്

പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് അന്വേഷണം ആരംഭിച്ചത്

വാഴച്ചാലിൽ  ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം


തൃശ്ശൂർ വാഴച്ചാലിൽ  ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം.
വാഴച്ചാൽ വനം ഡിവിഷനിലെ കാരാംതോട് വച്ചാണ് സംഭവം.
സംഘത്തിലെ ഇരിങ്ങാലക്കുട സ്വദേശി മനുവിന് ആനയുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 7 പേരിടുന്ന സംഘമാണ് ട്രക്കിങ്ങിനു  പോയത്. അതിനിടെ കാരാംതോട് വച്ച് രണ്ട് ആനകൾ ഇവരുടെ മുന്നിലെത്തി. ആനകളെ കണ്ട് ഭയന്നോടുന്നതിനിടയിൽ മനുവിനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. പാറപ്പുറത്ത് വീണ  യുവാവിനെ ചുമന്ന് വാഹനം എത്തുന്ന ഇടത്തേക്ക് എത്തിച്ചു. അവിടെനിന്ന് വനം വകുപ്പിന്റെ ജീപ്പിൽ പെരിങ്ങൽകുത്ത് ഡാമിന് മുകളിലേക്കും, ശേഷം  ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി.

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്കയോടെ ലോകം

ഇറാനിലെ അമേരിക്കൻ ആക്രമണത്തിനെതിരെ നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.    അമേരിക്കൻ നടപടിയെ ഐക്യരാഷ്ട്ര സംഘടന ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടറസ് അപലപിച്ചു. രാജ്യാന്തര ആണവോർജ ഏജൻസിയുടെ അടിയന്തര യോഗം നാളെ ചേരും

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്കയോടെ ലോകം.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷസ്കി യാനുമായി സംസാരിച്ചു. പുതിയ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ നരേന്ദ്ര മോദി പ്രശ്ന പരിഹാരത്തിന് ചർച്ചയാണ് മാർഗമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശിപാർശ ചെയ്ത പാകിസ്ഥാൻ ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്ന് നൽകിയിരുന്നു. അമേരിക്കൻ ആക്രമണത്തെ അപലപിച്ച പാകിസ്താൻ  പ്രതിരോധത്തിന് ഇറാന് അവകാശമുണ്ടെന്നും വ്യക്തമാക്കി. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താൻ. അമേരിക്കൻ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് അപലപിച്ചു.റഷ്യ, ചൈന ,തുർക്കി , സൗദി അറേബ്യ, ഒമാൻ, ഇറാഖ്, ക്യൂബ ,വെനിസ്വേല, ചിലെ എന്നീ രാജ്യങ്ങളും യുഎസ് ആക്രമണത്തിനെതിരെ രംഗത്തു വന്നു. ഇറാൻ്റെ ആണവ പരിപാടികൾ ലോകത്തിന് ഭീഷണിയാണെന്നും ഇതില്ലാതാക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തിയതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ പറഞ്ഞു. ഓസ്ട്രേലിയയും ജർമനിയും  അമേരിക്കൻ ആക്രമണത്തെ ന്യായീകരിച്ചു. സമാധാനം കാത്തു സൂക്ഷിക്കാൻ ഖത്തറും ജപ്പാനും ഇറ്റലിയും ന്യൂസിലാൻഡും  ആഹ്വാനം ചെയ്തു.പ്രശ്നം ചർച്ച ചെയ്യാൻ രാജ്യാന്തര ആണവോർജ ഏജൻസി നാളെ അടിയന്തര യോഗം ചേരും. യൂറോപ്യൻ യൂണിയനും നാളെ യോഗം ചേരുന്നുണ്ട്. 

സിറിയയിലെ ചാവേറാക്രമണം: ക്രൈസ്‌തവ ദേവാലയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി; 80 പേർക്ക് പരിക്കേറ്റു

ദമാസ്കസ്: സിറിയയിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയർന്നു. 80 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബഷർ അൽ അസദ് ഭരണകൂടത്തിൻ്റെ പതനത്തിന് ശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ആദ്യം വെടിയുതിർത്ത ഈ ഭീകരൻ പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സിറിയ തലസ്ഥാനമായ ദമാസ്കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിൽ ഇന്നലെ കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഞായറാഴ്ചയായതിനാൽ തന്നെ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. ഭീകരാക്രമണത്തിൽ 30-ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിറിയയിൽ ഇത്തരത്തിലുള്ളൊരു ഭീകരാക്രമണം ഉണ്ടാകുന്നത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ തീവ്രവാദിയാണ് പള്ളിയിൽ കയറിയതെന്നാണ് സിറിയൻ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

പള്ളിയിലേക്ക് കയറിയ ഇയാള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനുശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിവെപ്പിലും സ്ഫോടനത്തിലുമായാണ് ആളുകള്‍ കൊല്ലപ്പെട്ടത്.

ചൊവൂർ ബസ് അപകടം ,ബസ് ഡ്രൈവർ സ്ഥിരം അപകടമുണ്ടാക്കുന്ന ആൾ

തൃശ്ശൂർ. ചൊവ്വൂരിൽ ബസ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറിയ സംഭവം

ബസ് ഡ്രൈവർ റിമാൻഡിൽ

ബസ് ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്

ബസ് ഡ്രൈവർ നാസർ 2010ലും 2019ലും അപകടം ഉണ്ടാക്കിയ കേസുകളിൽ പ്രതി

2019ൽ നാസർ ഓടിച്ചിരുന്ന വാഹനമിടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു

ബസ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറി ഇന്നലെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.

വേങ്ങറ,  മാലുമേൽ തിരുപാണ്ഡവത്ത് വീട്ടിൽ പി കെ ഗോപിനാഥൻ പിള്ള  അന്തരിച്ചു

കരുനാഗപ്പള്ളി: വേങ്ങറ,  മാലുമേൽ തിരുപാണ്ഡവത്ത് വീട്ടിൽ പി കെ ഗോപിനാഥൻ പിള്ള (92) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണിയമ്മ.  മുൻ കെപിസിസി മെമ്പർ, ഡിസിസി  എക്സിക്യൂട്ടീവ് മെമ്പർ, എൻഎസ്എസ് താലൂക്ക് യൂണിയൻ അംഗം, വേങ്ങറ 352 നമ്പർ എൻഎസ്എസ് കരയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ:
ശ്രീകുമാർ (Late),
മോഹൻകുമാർ (ബിസിനസ്),
പ്രവദ (Rtd H.M രാമപുരം),
പ്രശാന്തി (അധ്യാപിക കേന്ദ്രീയ വിദ്യാലയ കൊച്ചി),
പ്രപഞ്ചേന്ദ്ര ലാൽ (SCPO വള്ളികുന്നം ).
മരുമക്കൾ: ശ്രീലത. ആർ, അജിത്കുമാർ, ശ്രീനാരായണകുമാർ,
ജിജി രാമചന്ദ്രൻ ( അധ്യാപിക GLPS പുഴവാത് ചങ്ങനാശ്ശേരി). സഞ്ചയനം 29ന് രാവിലെ എട്ടിന്.

നിലമ്പൂരിൽ എം സ്വരാജിന് അനുകൂലമായി ക്രോസ് വോട്ട് നടന്നതായി പി വി അൻവർ

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണാൻ മണിക്കുറുകൾ മാത്രം ശേഷിക്കേ ക്രോസ് വോട്ട് ആരോപണവുമായി പി വി അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന 10000ത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് യുഡിഎഫില്‍ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പറഞ്ഞു.
നാളെ 8 മണി മുതല്‍ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത് പോസ്റ്റല്‍ ബാലറ്റ് എണ്ണിയ ഫങ്ങളായിരിക്കും.ആ സമയത്ത് ഉണ്ടാവുന്ന റിസള്‍ട്ടില്‍ ആരും നിരാശരാകരുത്.നമുക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗകത്ത് വിജയിക്കും എന്ന് ഭയന്ന് യു ഡി എഫില്‍ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.എങ്കിലും അതിനെയും മറികടന്ന് നമ്മള്‍ വിജയിക്കും എന്നതാണ് ഇന്ന് നടത്തിയ ഫീൽഡ് സ്റ്റഡിയില്‍ നിന്നും മനസ്സിലാക്കാനായതെന്നും അൻവർ പറഞ്ഞു.

സമാധാനവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കണം; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി

ന്യൂഡല്‍ഹി: ഇറാന്‍ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും മോദി പറഞ്ഞു.

ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം നരേന്ദ്ര മോദി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തതായും സമീപകാലത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്ക പങ്കുവച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചര്‍ച്ചകളും തുടരണമെന്ന് അഭ്യര്‍ഥിച്ചതായും മോദി എക്സില്‍ കുറിച്ചു.

മേഖലയിലാകെ സമാധാനം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. അതിന് പരിഹാരം കണ്ടെത്തേണ്ടത് ചര്‍ച്ചയിലൂടെയാകണം. എന്നാല്‍ ഇരുപക്ഷയും അക്രമണങ്ങളെ എതിര്‍ക്കാനോ, അനുകൂലിക്കാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, അമേരിക്കന്‍ ആക്രമണങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് ഇറാന്‍ അറിയിച്ചു. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ അപകടകരമായ യുദ്ധമാണ് അമേരിക്ക തുടങ്ങിവെച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ‘നയതന്ത്ര പ്രക്രിയ തുടരുന്നതിനിടെ, നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്. യുഎസിന് ധാര്‍മികതയില്ലെന്നും ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും ഇറാന്‍ ആരോപിച്ചു.