‘സ്ഫടികം’ റീ-റിലീസ് : മുണ്ടും മടക്കിക്കുത്തി റെയ്ബാനും വച്ച് ആഘോഷമാക്കി അനശ്വര രാജൻ

Advertisement

‘സ്ഫടികം’ റീ-റിലീസ് ആഘോഷിച്ച് നടി അനശ്വര രാജനും. സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മുണ്ടും മടക്കിക്കുത്തി റെയ്ബാന്‍ ഗ്ലാസും വച്ച് നില്‍കുന്ന താരം സിനിമയിലെ ഹിറ്റ് ഡയലോഗും ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്.

‘‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്.. ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും… മണിയാ…പോ….” എന്നാണ് അനശ്വര ചത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിന്റെ റീ റിലീസ്.

സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് ‘സ്ഫടികം’ സിനിമയുടെ റീറിലീസ് സാധ്യമാക്കിയത്. നാല് ദിവസം മാത്രമാണ് തിയറ്ററുകളുമായി എഗ്രിമന്റ് വച്ചിരുന്നതെങ്കിലും പ്രേക്ഷകരുടെ ചിത്രം ഏറ്റെടുത്തതോടെ സിനിമ കൂടുതൽ ദിവസം തിയറ്ററുകളിൽ തുടർന്നേക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ഫോര്‍ കെ സാങ്കേതികത്തികവിന്റെ ദൃശ്യ സമ്പന്നതയോടെയാണ് ഇരുപത്തിയെട്ട് വര്‍ഷം മുന്‍പിറങ്ങിയ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. ലോകമാകമാനം അഞ്ഞൂറ് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഫിലിമിന്റെ കാലത്തുനിന്ന് ഡിജിറ്റല്‍ ലോകത്തേക്കെത്തുന്ന സ്ഫടികം.

തൊണ്ണൂറ്റിയഞ്ചിലെ തിയറ്ററുകളില്‍ ജനം എഴുന്നേറ്റുനിന്ന് കയ്യടിച്ച സംഭാഷണശകലങ്ങള്‍ക്കും മുണ്ടുപറിച്ചുള്ള സംഘട്ടനങ്ങള്‍ക്കും അതിന് എരിവ് പകര്‍ന്ന പശ്ചാത്തല സംഗീതത്തിനും പുതിയകാല തിയറ്ററുകളിലൂടെ ഫോര്‍ കെ സാങ്കേതികവില്‍ പുത്തന്‍ ആസ്വാദനതലം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് സംവിധായകന്‍ ഭദ്രന്‍ വ്യക്തമാക്കി കഴിഞ്ഞു.

ആട് തോമയും ചാക്കോമാഷും അടക്കമുള്ള കഥാപാത്രങ്ങളെ മൊബൈലിലും ടെലിവിഷനിലും മാത്രം കാണുന്ന ഈ തലമുറയ്ക്കുകൂടി വേണ്ടിയാണ് ഹിറ്റ് ചിത്രത്തിന്റെ തിയറ്ററിലെ പുനരവതരണം. ചെകുത്താന്‍ സ്ഫടികമായി മാറിയ സിനിമയ്ക്ക് ഒരു രണ്ടാംഭാഗം ഉണ്ടാകില്ലെന്ന് പണ്ടേ സംവിധായകന്‍ അടിവരയിട്ടതാണ്. പക്ഷേ പുതിയ കാലത്തും പ്രസക്തമായ പ്രമേയമാണ് സ്ഫടികത്തെ വീണ്ടും തിയറ്ററുകളില്‍ ജനപ്രിയമാക്കുകയെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. രണ്ട് കോടി രൂപയോളം മുടക്കിയാണ് റീ റിലീസിങ്.

Advertisement