ബ്യൂട്ടീഷന്റെ കൊലപാതകം; വിധി മെയ് 11ന്

കൊല്ലം: ബ്യൂട്ടീഷനായിരുന്ന യുവതിയെ കൊല്ലത്തു നിന്ന് പാലക്കാട്ട് എത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോയ് വര്‍ഗീസ് മെയ് 11ന് വിധി പറയും. കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ, കോഴിക്കോട് സ്വദേശി പ്രശാന്ത് നമ്പ്യാരാണ് കൊലപ്പെടുത്തിയത്.
പ്രശാന്ത് നമ്പ്യാരുടെ ഭാര്യയുടെ കുടുംബസുഹൃത്തായിരുന്നു സുചിത്ര. ഇരുവരും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നു. ഈ ബന്ധം തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് കരുതിയ പ്രതി, യുവതിയെ തന്ത്രപൂര്‍വം കൊല്ലത്തു നിന്ന് പാ
ലക്കാട് മണലിയിലുള്ള തന്റെ വാടകവീട്ടില്‍ രഹസ്യമായി എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2020 മാര്‍ച്ച് 17ന് കോലഞ്ചേരിയില്‍ ഒരു പരിശീലനത്തിന് പോകുന്നു എന്നു പറഞ്ഞാണ് സുചിത്ര വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാര്‍ച്ച് 20നാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. 22ന് തിരികെ എത്തുമെന്ന് പറഞ്ഞിരുന്ന യുവതി അന്നും തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ കൊട്ടിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയായിരുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പാലക്കാട് മണലിലാണ് യുവതിയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചതെന്നും പ്രതി പ്രശാന്ത് നമ്പ്യാരും യുവതിയും തമ്മില്‍ നിരന്തരമായ ടെലഫോണ്‍ ബന്ധമുണ്ടെന്നും കണ്ടെത്തിയെങ്കിലും പ്രതി പലതരത്തിലുള്ള കഥകള്‍ പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിച്ചു. കൊവിഡിന്റെ പ്രാരംഭകാലമായതിനാല്‍ അന്വേഷണത്തിനും പരിമിതികളുണ്ടായി.
കൊല്ലം സിറ്റിസി ബ്രാഞ്ച് അസി. പോ
ലീസ് കമ്മിഷണര്‍ ബി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയും യുവതിയും തമ്മിലുള്ള ചാറ്റുകള്‍ വീണ്ടെടുത്തു. പ്രതി യുവതിയുടെ ഫോണും തന്റെ ഫോണിലെ ചാറ്റുകളും നശിപ്പിക്കുകയും ഫോണ്‍ മാറുകയും ചെയ്തിരുന്നു.
എസിപി ബി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ വി. അനില്‍കുമാര്‍ അമല്‍ സി. എന്നിവരും സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ എ നിയാസ്, പ്രതാപ് എന്നിവരും അടങ്ങിയ അന്വേഷണ സംഘം പ്രതിയുടെ മൊബൈല്‍ ചാറ്റുകള്‍ വീണ്ടെടുത്തു.
തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പ്രതിയുടെ മൊഴിപ്രകാരം പ്രതി കൊന്നു കുഴിച്ചിട്ട യുവതിയുടെ മൃതദേഹവും സ്വര്‍ണാഭരണങ്ങളും, മേക്കപ്പ് സാധനങ്ങളും കണ്ടെടുത്തു. പ്രതിയുടെ വാടകവീടിനോട് ചേര്‍ന്ന വിശാലമായ ചതുപ്പു നിലത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.
സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കി കുറ്റപത്രം ഹാജരാക്കിയ കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം) 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍), 404 (മൃതദേഹത്തില്‍ നിന്നും മോഷണം നടത്തുക), 297 (മൃതദേഹത്തിനോട് അനാദരവു കാണിക്കുക), 201 (തെളിവു നശിപ്പിക്കുക) കുറ്റകൃതൃങ്ങളാണേ് ആരോപിച്ചിട്ടുള്ളത്.
അന്വേഷത്തിന്‍ സൈബര്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരായ ദീപ എ.എസ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത പ്രസക്തമായ ഫോട്ടോകളും ചാറ്റുകളും കോടതി മുമ്പാകെ തെളിവില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജും പ്രതികള്‍ക്കു വേണ്ടി കോഴിക്കോട് ബാറിലെ അഭിഭാഷകരായ അഡ്വ. മഹേഷ് എം, അഡ്വ. വി.കെ വിപിനചന്ദ്രന്‍, ബിനോയ് ദാസ് എന്നിവരും ഹാജരായി.

Advertisement