കൊച്ചി.ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ കടുത്ത വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കാന്‍ ആറ്റുകാലമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയക്കാരും സിനിമാക്കാരും ബോര്‍ഡ് വെക്കുന്നത് മനസിലാക്കാമെന്നും ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ബോര്‍ഡെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിമർശിച്ചു.
തൊടുപുഴ മുതലക്കോടത്ത് യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തിലും ഹൈക്കോടതി കടുത്ത വിമര്‍ശനമുയര്‍ത്തി. കുഴിയാണ് അപകടത്തിന് കാരണമെന്ന് പരസ്പരം കുറ്റപ്പെടുത്തരുത്. സർക്കാരിന് വകുപ്പുകളുടെ പ്രവർത്തനത്തിൽ അറിവും ഏകോപനവും ഉണ്ടാകണമെന്നും കോടതി പറഞ്ഞു. 27 വയസുകാരന് ജീവന്‍ നഷ്ടമായതിൽ ആര്‍ക്കും ഒരു വേദനയും തോന്നുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. അപകടത്തിന്റെ യഥാര്‍ഥ വസ്തുത സംബന്ധിച്ച് വിശദമായ പരിശോധനയ്ക്ക് സര്‍ക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി.


































