കൊച്ചി. ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ ഇറക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഇന്ന് രാവിലെ കരിപ്പൂരിൽ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത് .160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് .യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കും .
160 യാത്രക്കാരുമായി പുലർച്ചെ 1:05 നാണ് എയർഇന്ത്യ എക്സ്പ്രസ് ജിദ്ദയിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്നത്. യാത്രാമദ്ധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിക്കുകയായിരുന്നു. ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും വിമാനത്തിന്റെ ഒരു ടയർ പൊട്ടുകയും ചെയ്തു. തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ്ങിനായി ആവശ്യപ്പെടുകയായിരുന്നു. പൂർണ്ണ സജ്ജമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തു. ലാൻഡിങ്ങിനിടയിൽ രണ്ടാമത്തെ ടയറും പൊട്ടി. ജിദ്ദയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ എന്തോ ഒരു വസ്തു വിമാനത്തിന്റെ ടയറിൽ തട്ടിയതാണ് ടയർ പൊട്ടാൻ കാരണം എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദവും വിമാനത്തിനുള്ളിൽ കുലുക്കവും അനുഭവപ്പെട്ടിരുന്നതായും യാത്രക്കാർ പറഞ്ഞു.
മറ്റൊരു വിമാനം ക്രമീകരിച്ചു നൽകണമെന്ന ആവശ്യപ്പെട്ട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുഴുവൻ യാത്രക്കാരെയും റോഡ് മാർഗ്ഗം കരിപ്പൂരിൽ എത്തിക്കും. യാത്രക്കാരുമായി അഞ്ചു ബസ്സുകൾ കരിപ്പൂരിലേക്ക് പുറപ്പെട്ടു.
വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകൾ നടന്നു വരികയാണ്.
സംഭവത്തിൽ വിശദീകരണവുമായി സിയാലും വാർത്തകുറിപ്പ് ഇറക്കി.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ സ്വീകരിച്ചിരുന്നു എന്നും,
9:45 ഓടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി,
ആറ് വിമാനങ്ങൾ വൈകി , മൂന്നെണ്ണം വഴിതിരിച്ചു വിട്ടു , പുറപ്പെടേണ്ട അഞ്ചു വിമാനങ്ങളുടെ സമയം പുന: ക്രമീകരിച്ചു എന്നും വാർത്തകുറിപ്പിൽ പറയുന്നു.
Home News Breaking News ജിദ്ദയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ ആ അപകടം , നടുക്കം വിട്ട് യാത്രക്കാർ






































