ജിഷാ വധക്കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊലകേസ് പ്രതികളുടെ വധശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ജിഷാ വധക്കേസിലേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധ ശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിനായി മിറ്റിഗേഷന്‍ ഇന്‍വസ്റ്റിഗേഷന് കോടതി ഉത്തരവിട്ടു. കേരളത്തിലെ ആദ്യത്തെ മിറ്റിഗേഷന്‍ ഇന്‍വസ്റ്റിഗേഷനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവയും പരിശോധിക്കും. രണ്ടു കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജയില്‍ വകുപ്പിന് കോടതി നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയില്‍ കോടതി തീരുമാനം എടുക്കുക. ഇതിനായി രണ്ട് കേസുകളിലെ കുറ്റവാളികളെയും പാര്‍പ്പിച്ച ജയില്‍ അധികൃതരോട് പ്രതികളുടെ മാനസിക നില, സ്വഭാവം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റവാളികളുടെ വധശിക്ഷയില്‍ ഇളവ് കൊണ്ടുവരുന്നതിനാണ് മിറ്റിഗേഷന്‍ അന്വേഷണം. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. പ്രതികളുടെ മാനസിക നില ഉള്‍പ്പടെയുള്ള മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശത്തിലാണ് ഉത്തരവ്.
കുറ്റവാളികളുടെ അഭിഭാഷകന്‍ വധശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടിരുന്നു. 2016-ലാണ് ജിഷ വധവും 2014ലാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകവും നടക്കുന്നത്.

Advertisement