Home Blog Page 44

തദ്ദേശ തിരഞ്ഞെടുപ്പ് 2025: വോട്ടെണ്ണൽ: കൊട്ടാരക്കര നഗരസഭ ആദ്യ ഫലം

*തദ്ദേശ തിരഞ്ഞെടുപ്പ് 2025: വോട്ടെണ്ണൽ ആരംഭിച്ചു*

സമയം: 8.50

*കൊട്ടാരക്കര നഗരസഭ*

ആവണ്ണൂർ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി എം മുകേഷ് 358 വോട്ടുകൾ നേടി വിജയിച്ചു.

മുസ്ലിം സ്ട്രീറ്റ് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി രജിത ആർ 304 വോട്ടുകൾ നേടി വിജയിച്ചു.

ശാസ്താംമുകൾ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി ആഫിയ അലാവുദ്ദീൻ 463 വോട്ടുകൾ നേടി വിജയിച്ചു.

ചന്തമുക്ക് വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി അജയകുമാർ 218 വോട്ടുകൾ നേടി വിജയിച്ചു.

പഴയ തെരുവ് വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ. ജി അലക്സ് 355 വോട്ടുകൾ നേടി വിജയിച്ചു.

കോളേജ് വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി ജെയ്സി ജോൺ 362 വോട്ടുകൾ നേടി വിജയിച്ചു.

കൊല്ലം കോർപറേഷനിൽ ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലം

കൊല്ലം കോർപറേഷനിൽ ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൽ ആണ് ആദ്യം എൽഡിഎഫ് ലീഡ് ചെയ്യുന്നത്.
നിലവിൽ
*കോർപ്പറേഷൻ*
എൽഡിഎഫ്-07
യുഡിഎഫ്-03
എൻഡിഎ-01

കേരളത്തിന്റെ തദ്ദേശഭരണ, പ്രാദേശിക രാഷ്‌ട്രീയ ചിത്രം തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം… വാർഡുകളിൽ ഉൾപ്പെടെയുള്ള ഫലം കൃത്യമായി അറിയാം….

കേരളത്തിന്റെ തദ്ദേശഭരണ, പ്രാദേശിക രാഷ്‌ട്രീയ ചിത്രം തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്‌ച രാവിലെ എട്ട്‌ മുതൽ 244 കേന്ദ്രങ്ങളിലായി നടക്കുക. ആദ്യം തപാൽ വോട്ട്‌ എണ്ണും. തുടർന്ന്‌ വോട്ടിങ്‌ മെഷീനുകൾ തുറക്കും. ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ ഗ്രാമപഞ്ചായത്തുകളുടെ ഫലം പൂർണമാകും. ഉച്ചയോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം അറിയാം.


തെരഞ്ഞെടുപ്പുഫലം തത്സമയം അറിയാം


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്‌സൈറ്റിൽനിന്നും ഫലം തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തെരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്.


സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം, ജില്ലാ അടിസ്ഥാനത്തിൽ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുംവിധം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ലഭ്യമാകും. ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടുനില അപ്പപ്പോൾത്തന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസ്സിലാക്കാം.


ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് കേന്ദ്രത്തിലായിരിക്കും. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെ വോട്ടെണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റ്‌ എണ്ണുന്നത് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റിലായിരിക്കും.


വാർഡുകളുടെ ക്രമനമ്പർ പ്രകാരമാണ്‌ വോട്ടിങ് യന്ത്രം എണ്ണൽ മേശയിൽ വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും വോട്ടിങ് യന്ത്രങ്ങൾ ഒരു മേശയിൽത്തന്നെ എണ്ണും. വോട്ടിങ്‌ യന്ത്രത്തിൽനിന്ന്‌ ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുവിവരം കിട്ടും. ഫലം അപ്പോൾത്തന്നെ കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ തപാൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് വരണാധികാരി ഫലപ്രഖ്യാപനം നടത്തും.

ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഇന്ന് സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല. ബാറുകൾ, ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ എന്നിവ ഇന്നു പ്രവർത്തിക്കില്ല.

വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാനോ പാടില്ല.
സംസ്ഥാനത്തെ മദ്യ വിൽപ്പനശാലകൾ, മദ്യം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ക്ലബുകൾ എന്നിവ അടച്ചിടണം. മദ്യ നിരോധനമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് നിരോധനം ഉള്ള ഇടത്തേക്ക് മദ്യം എത്തുന്നത് തടയാൻ എക്‌സൈസ് അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

പത്രം| മലയാള ദിനപത്രങ്ങളിലൂടെ| 2025 | ഡിസംബർ 13 | ശനി 1201 | വൃശ്ചികം 27 | അത്തം

വാർത്താ സമാഹാരം

നടി ആക്രമിക്കപ്പെട്ട കേസ്: വിധിപ്പകർപ്പ് പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ 1711 പേജുള്ള വിധിപ്പകർപ്പ് പുറത്തുവന്നു. ഗൂഢാലോചന തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. എട്ടാം പ്രതിയായ ദിലീപ് പണം നൽകിയതിന് തെളിവില്ലെന്നും, ക്വട്ടേഷൻ സംബന്ധിച്ച പ്രോസിക്യൂഷൻ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞതായും ഉത്തരവിൽ പറയുന്നു. എന്നാൽ, അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തത് അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായതിനാൽ അത് തെറ്റല്ലെന്നും കോടതി വ്യക്തമാക്കി.

ശിക്ഷാവിധി: ആറ് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവ്. വിചാരണ തടവ് കണക്കിലെടുക്കുമ്പോൾ പൾസർ സുനി (13 വർഷം), പ്രദീപ് (18 വർഷം) എന്നിങ്ങനെ ശിക്ഷാ കാലാവധിയിൽ മാറ്റം വരും. അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

വിധിയിൽ നിരാശയുണ്ടെന്നും നീതി പൂർണ്ണമായി ലഭിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ പ്രതികരിച്ചു. ഇതിനെതിരെ അപ്പീൽ നൽകാൻ ശുപാർശ ചെയ്യും. അതേസമയം, സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും വിധി പരിശോധിക്കുമെന്നും മന്ത്രിമാരായ സജി ചെറിയാനും പി. രാജീവും വ്യക്തമാക്കി. സിനിമാ മേഖലയിലുള്ളവരായ പ്രേംകുമാർ, ഭാഗ്യലക്ഷ്മി, കമൽ എന്നിവർ വിധിയിൽ അതൃപ്തി രേഖപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. ഉച്ചയോടെ പൂർണ്ണരൂപം ലഭ്യമാകും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

മറ്റ് രാഷ്ട്രീയ വാർത്തകൾ

കണ്ണൂർ വേങ്ങാട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും മുഖംമൂടി സംഘം മർദ്ദിച്ചു. സിപിഎം ആണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ശബരമല സ്വർണ്ണക്കൊള്ള കേസിൽ രമേശ് ചെന്നിത്തല അസൗകര്യം മൂലം ഇന്നും മൊഴി നൽകാൻ ഹാജരായില്ല. രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസുകൾ അന്വേഷിക്കാൻ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ദേശീയം & അന്തർദേശീയം

2027-ലെ സെൻസസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 11,718 കോടി രൂപ ചിലവഴിച്ചായിരിക്കും നടപടികൾ. ജാതി സെൻസസും ഇതിനൊപ്പം നടക്കും. വ്യോമയാന ടിക്കറ്റ് നിരക്കുകൾക്ക് വർഷം മുഴുവനും പരിധി ഏർപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ നടൻ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) പ്രമേയം പാസാക്കി. ഗോവയിലെ നിശാക്ലബ് തീപിടുത്തത്തിന് കാരണം ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്നുകളാണെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിനിമ & വിനോദം

30-ാമത് കേരളാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് (IFFK) തിരുവനന്തപുരത്ത് തുടക്കമായി. നടൻ വിദ്യുത് ജംവാൽ ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.

സാമ്പത്തികം & ആരോഗ്യം

എൽഐസി അദാനി പോർട്‌സിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 7.34 ശതമാനമായി കുറച്ചു. ചർമ്മത്തിലെ പാലുണ്ണികൾ (Skin Tags) അർബുദമായി മാറില്ലെങ്കിലും പുതിയ വളർച്ചയോ നിറവ്യത്യാസമോ വേദനയോ ഉണ്ടെങ്കിൽ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി മലയാളി

കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി മലയാളി

ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്റർ പി ആർ രമേശ്  കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ  ആയി നിയമിതനായി

ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്


പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്

ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു

യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു

തൃശൂർ പറപ്പൂക്കരയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു.

പറപ്പൂക്കര പട്ടികജാതി ഉന്നതിയിലെ പാണ്ടിയത്ത് വീട്ടിൽ മദനൻ്റെ മകൻ അഖിൽ (28 ) ആണ് മരിച്ചത്.

അയൽവാസിയായ രോഹിത്ത് ആണ്  കുത്തിയത് , സംഭവ ശേഷം ഇയാൾ
ബൈക്കിൽ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

രോഹിത്തിൻ്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ

ശാസ്താംകോട്ട. മൗണ്ട്  ഹോറേബ് മാർ  ഏലിയാ ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ 2026 ജനുവരി 25 മുതൽ 31 വരെ വിവിധ പരിപാടികളോടെ  നടക്കും. പെരുന്നാളിന് മുന്നോടിയായി നടന്ന ആലോചന യോഗം ബ്രഹ്മവർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് ഉദ്ഘാടനം ചെയ്തു. കൊല്ലം  ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ  ദീവന്നാസീയോസ് അധ്യക്ഷത  വഹിച്ചു.   അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,ചാപ്പൽ മാനേജർ ഫാ.  ശാമുവേൽ ജോർജ്, എന്നിവർ പ്രസംഗിച്ചു.

വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ഫൈനാൻസ് കമ്മിറ്റി- ചെയർമാൻ- ഫാ. സാമുവേൽ ജോർജ് , കൺവീനർ – റോബിൻ അലക്സ്,പ്രോഗ്രാം കമ്മിറ്റി- ചെയർമാൻ- ഫാ. എബ്രഹാം എം വർഗീസ് കൺവീനർ- ഡി. കെ. ജോൺ , റിസപ്ഷൻ കമ്മിറ്റി- ചെയർമാൻ ഫാ. സി ഡാനിയേൽ റമ്പാൻ , കൺവീനർ- ഫാ. ഐപ് നൈനാൻ , പബ്ലിസിറ്റി കമ്മിറ്റി- ചെയർമാൻ- ഫാ. മാത്യൂ എബ്രഹാം കൺവീനർ- മാത്യൂ കല്ലുമ്മൂട്ടിൽ , ഫുഡ് കമ്മറ്റി -ചെയർമാൻ- ഫാ. തോമസ്കുട്ടി കൺവീനർ- ഡോ. ജോൺസൺ കല്ലട, മീഡിയ സെൽ-ബിജു ശാമുവേൽ എന്നിവരെ തിരഞ്ഞെടുത്തു. ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സൺഡേ സ്കൂൾ മത്സരങ്ങൾ , മെഡിക്കൽ ക്യാമ്പ്, ധ്യാനയോഗങ്ങൾ എന്നിവ നടക്കും

തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്താൽ മധ്യവയസ്കനെ മർദ്ദിച്ച പ്രതികൾ പിടിയിൽ


കരുനാഗപ്പള്ളി: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്താൽ മധ്യവയസ്കനെ മർദ്ദിച്ച പ്രതികൾ പിടിയിൽ. കായംകുളം ചേരാവള്ളി എ എസ് മൻസിൽ സമീർ മകൻ ആരിഫ് (21), കായംകുളം ദേശത്തിനകം ഓണമ്പള്ളിൽ അഫ്സർ മകൻ ആദിൽ (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .
ഈ മാസം നാലാം തീയതി പറയകടവ് അമൃത പുരിയ്ക്ക് സമീപം വെളുപ്പിന് 2.45 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പറയകടവ് സ്വദേശി സുഭാഷ് ജോലിക്ക് പോകാനായി വരവേ പ്രതികൾ തീപ്പെട്ടി ചോദിക്കുകയും അത് കൊടുക്കാത്തതിന്റെ വിരോധത്താൽ ഏതോ ആയുധം വെച്ച് തലയ്ക്ക് അടിക്കുകയും ചവിട്ടി നിലത്തിട്ട് മർദ്ദിക്കുകയും ആയിരുന്നു.
തുടർന്ന് പരാതിക്കാരൻ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് സിസിടിവിയും മറ്റും പരിശോധിച്ചതിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ വാർത്താ ചാനലുകളിലും മറ്റും വന്ന വാർത്തകളിൽ  ഇത് മനസ്സിലാക്കിയ പ്രതികൾ  മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു.  പ്രതികളെ ഇന്നലെ രാത്രി എറണാകുളം ഭാഗത്ത് നിന്നും പിടി കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാർ വിഎസിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ്
എസ് ഐ മാരായ ഷമീർ ,ആഷിക്, എ എസ് ഐ തമ്പി
എസ് സി പി ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പൂയപ്പള്ളിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പൂയപ്പള്ളി: പൂയപ്പള്ളി ജംഗ്ഷനില്‍ കാറില്‍ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപെട്ടു. കടയ്ക്കല്‍ ചരിയമ്പറമ്പ് കാളിന്തി വിലാസത്തില്‍ സച്ചു (30), ഇളമ്പല്‍, ചക്കുവരക്കല്‍, കോട്ടവട്ടം, കുരുമ്പലഴികത്ത് ജിതിന്‍(28) എന്നിവരാണ് പിടിയിലായത്. പോലീസ് വാഹനം തടഞ്ഞ് നിര്‍ത്തിയതോടെ പിന്‍സീറ്റിലിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ പൂയപ്പള്ളി ജംഗ്ഷനിലായിരുന്നു സംഭവം. കാറില്‍ കൊല്ലത്ത് നിന്നും കടയ്ക്കലേയ്ക്ക് പോയ സംഘത്തെ പിന്‍തുടര്‍ന്നെത്തിയ കൊല്ലം റൂറല്‍ ഡാന്‍സാഫ് അംഗങ്ങള്‍ പൂയപ്പള്ളി ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ പ്രതികളുടെ പക്കല്‍നിന്നും 1.5 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതികളെ പൂയപ്പള്ളി പോലീസിന് കൈമാറി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. റൂറല്‍ ഡാന്‍സാഫ് ടീം എസ്‌ഐ ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.