24.5 C
Kollam
Thursday 18th December, 2025 | 06:06:24 AM
Home Blog Page 2764

പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത

സംസ്ഥാനത്ത് ചൂട് ഉയർന്നു തന്നെ.. കാലാവസ്ഥ വകുപ്പിന്റെ അവസാന മുന്നറിയിപ്പ് പ്രകാരം പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നു. ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്രമായ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലം കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന സാധ്യത മുൻകൂട്ടികണ്ടാണ് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വേനൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ വേൽമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം.. എന്നാൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട് . കള്ളക്കടൽ പ്രതിഭാസത്തിന്റെ സാഹചര്യത്തിൽ കേരളതീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

പുത്തൻ ഗതാഗത പരിഷ്കരണങ്ങളിൽ ഇളവ് വരുത്തി ഗതാഗത വകുപ്പും മന്ത്രിയും,സർക്കുലർ ഇന്ന്

തിരുവനന്തപുരം.പുത്തൻ ഗതാഗത പരിഷ്കരണങ്ങളിൽ ഇളവ് വരുത്തി ഗതാഗത വകുപ്പും മന്ത്രിയും.. സിഐടിയു ഉൾപ്പെടെയുള്ള ഭരണാനുകൂല സംഘടനകളുടെ രാഷ്ട്രീയ സമ്മർദ്ദത്തിലാണ് പരിഷ്കാരത്തിൽ ഇളവ്.. ഇളവ് സംബന്ധിച്ച സർക്കുലർ ഗതാഗത മന്ത്രിയുടെ ഓഫീസ് ഇന്ന് പുറത്തിറക്കും.പ്രതിദിനം ലൈസൻസ് കളുടെ എണ്ണം 40 ആയി ഉയർത്താനാണ് തീരുമാനം.. ഇതിൽ 25 എണ്ണം പുതിയതായി വരുന്നവർക്ക് നൽകും. സംഘടനകൾ ശക്തമായി എതിർത്ത 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6മാസത്തെ സമയം അനുവദിച്ചു. വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കുന്നതിനും പുതിയ രീതിയിൽ ടെസ്റ്റ് നടത്താൻ ഗ്രൗണ്ട് സജ്ജമാക്കാനും മൂന്നു മാസത്തെ സമയം അനുവദിക്കും. നിർദ്ദേശങ്ങളിൽ പൂർണ യോജിപ്പില്ലെങ്കിലും പ്രതിഷേധങ്ങളിൽ അയവ് വരുത്താനാണ് സംഘടനകളുടെ തീരുമാനം.

വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി

തിരുവനന്തപുരം.വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. പാലക്കാട് ജില്ലയിൽ അടക്കം ഉപഭോഗം കൂടിയ ഇടങ്ങളിലാണ് ആദ്യ നിയന്ത്രണം.. രാത്രി ഏഴിനും അർദ്ധരാത്രി ഒരു മണിക്കുമിടയിൽ നിയന്ത്രണമേർപ്പെടുത്താൻ ആണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ തീരുമാനം.. വൈദ്യുതി ഉപഭോഗത്തിന്റെ തോതനുസരിച്ച് തീരുമാനത്തിൽ മാറ്റം വന്നേക്കാം.ഇടവിട്ട വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. അതേസമയം സംസ്ഥാനത്തെ ചൂടിൽ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ കെഎസ്ഇബിയുടെ മാർഗനിർദ്ദേശം ഇന്ന് മുതൽ പാലിക്കണം.

ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനായി കെപിസിസി നേതൃയോഗം ഇന്ന്

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനായി കെ.പി.സി.സി നേതൃയോഗം ഇന്ന് ചേരും. രാവിലെ 10.30 ന് കെ.പി.സി.സി ഓഫീസിലാണ് യോഗം. കെ.പി.സി.സി ആക്ടിംഗ് പ്രസിഡൻ്റ് എം.എം ഹസൻ യോഗത്തിന് അധ്യക്ഷത വൈകും. യോഗത്തിൽ വച്ച് കെ. സുധാകരന് വീണ്ടും കെപിസിസി അധ്യക്ഷൻ്റെ ചുമതല കൈമാറിയേക്കും. സംഘടന ചുമതയുള്ള സെക്രട്ടറിമാരും, പ്രതിപക്ഷ നേതാവും ലോക്സഭയിലേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളും പങ്കെടുക്കും.

ഒപ്പം എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, തുടങ്ങിയവരും പങ്കെടുക്കും. സി.പി.ഐ (എം) , സി.പി.ഐ എന്നീ പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിയേറ്റിനുശേഷം 12 സീറ്റിൽ ഇടതു മുന്നണിക്ക് ജയസാധ്യതയെന്നാണ് വിലയിരുത്തൽ. 20 ൽ 20 സീറ്റും നേടും എന്നാണ് യു.ഡി.എഫിൻ്റെ അവകാശവാദം. 15 സീറ്റിൽ വിജയം ഉറപ്പ് എന്നാണ് കെ.പി.സി.സിയുടെ പ്രാഥമിക വിലയിരുത്തൽ.

മേയർ -കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കത്തിൽ പൊലീസ് അന്വേഷണം നടക്കാത്തതിനെതിരെ ഡ്രൈവർ യദു കോടതിയിലേക്ക്

തിരുവനന്തപുരം. മേയർ -കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഡ്രൈവർ യദു ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കും. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, തെളിവുകൾ അട്ടിമറിച്ചു, അതിക്രമിച്ച് ബസ്സിൽ കയറി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകുക. കോടതി മേൽനോട്ടത്തിലോ കോടതി നിർദ്ദേശപ്രകാരമോ അന്വേഷണം വേണമെന്നാണ് ആവശ്യം. സംഭവത്തിൽ ബസ്സിലെ കണ്ടക്ടറിൽ നിന്ന് കഴിഞ്ഞദിവസം പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ബസ്സിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ തമ്പാനൂർ പോലീസ് കൂടുതൽ പേരുടെ മൊഴി എടുക്കും

ചൂട് കൂടുന്നു;പച്ചക്കറി വിപണിയും പൊള്ളുന്നു

കൊച്ചി: കൊടും ചൂടിനെ തടുക്കാൻ ആളുകള്‍ പല വഴികളും നോക്കുകയാണ്. ഉഷ്‌ണതരംഗ സാധ്യത മുതലാക്കി കുക്കുമ്പർ (സാലഡ് വെള്ളരി), ചെറുനാരങ്ങ തുടങ്ങിയവ വിപണിയിലെ വിലകൂടിയ താരങ്ങളായി മാറി.
മുമ്പ് കിലോക്ക് 20-30 രൂപവരെ ആയിരുന്നു കുക്കുമ്പറിന് വില. 60രൂപയും നൂറില്‍ താഴെ നിന്ന ചെറുനാരങ്ങയ്ക്ക് 140 രൂപയുമാണ് എറണാകുളം മാർക്കറ്റിലെ മൊത്ത വില. പട്ടണം കടന്നാല്‍ ചെറുനാരങ്ങയുടെ ചില്ലറ വില്പന 200ന് മുകളിലാണ്. നാരങ്ങാവെള്ളവും സലാഡും ചൂടിനെ പ്രതിരോധിക്കുന്നതിനാലാണ് ഈ രണ്ട് ഫലവർഗങ്ങളുടേയും ഡിമാന്റ് ഉയർന്നത്. തമിഴ്നാട്ടിലും ചൂടിന് ശമനമില്ലാത്തതിനാല്‍ ഉത്പാദനം കുറഞ്ഞെന്നും വ്യാപാരികള്‍ പറയുന്നു.

ബീൻസിനും പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് 140 രൂപയിലെത്തിയതോടെ ഉപഭോക്താക്കള്‍ ബീൻസിനെ കൈവിട്ടു. പയർ വർഗങ്ങളില്‍ ബീൻസിനോട് കിടപിടിക്കാൻ കെല്‍പ്പുള്ള കൊത്തമരക്ക് 40 രൂപയേയുള്ളൂ എന്നതും ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അച്ചിങ്ങ, വെണ്ട, പീച്ചിങ്ങ എന്നിവയാണ് വിലകൂടിയ ഇനങ്ങള്‍. അച്ചിങ്ങയും വെണ്ടയും 30 ല്‍ നിന്ന് 60 രൂപയിലേക്ക് ഉയർന്നു. പീച്ചിങ്ങയ്ക്ക് 80രൂപയാണ് ഇന്നലത്തെ വില. തക്കാളി (40), കാബേജ് (50), പടവലം (50), മുരിങ്ങ (40), പച്ചമാങ്ങ (40), പാവയ്ക്ക (80-100) എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വില.മുമ്പ് കുറുപ്പന്തറ, മുട്ടിയറ, ഓണക്കൂർ, തലയോലപ്പറമ്പ് മേഖലയില്‍ നിന്ന് ആവശ്യത്തിന് നാടൻ പാവയ്ക്ക എറണാകുളം വിപണിയില്‍ എത്തിയിരുന്നു. അതുപോലും പഴങ്കഥയായി. പച്ചക്കറി കൃഷിവികസനത്തിന് എന്ന പേരില്‍ വർഷംതോറും കോടികള്‍ ചെലവഴിച്ചിട്ടും കേരളത്തിന്റെ മണ്ണില്‍ വിളയുന്ന പച്ചക്കറികളൊന്നും എറണാകുളം മാർക്കറ്റില്‍ എത്തുന്നില്ല. ആകെയുള്ളത് തൃശൂർ മേഖലയില്‍ നിന്നുള്ള കൂർക്ക മാത്രമാണ്.

പച്ചക്കറിയും പഴവർഗങ്ങളും മുതല്‍ സകല നിത്യോപയോഗ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതുകൊണ്ട് അയല്‍ സംസ്ഥാനത്ത് മഴ പെയ്താലും വെയില്‍ കടുത്താലും വില നല്‍കേണ്ടിവരുന്നത് കേരളമാണ്. അതുകൊണ്ടുതന്നെ അന്യസംസ്ഥാനത്തെ വ്യാപാരികള്‍ക്കും ഇടനിലക്കാർക്കും ഏത് സാഹചര്യവും വിദഗ്ദ്ധമായി മുതലെടുക്കുന്നു.

പ്രണയബന്ധം ചോദ്യം ചെയ്ത വീട്ടുകാർക്ക് വിഷം നൽകി യുവാവ്… മുത്തശ്ശനും അമ്മയും മരിച്ചു

തമിഴ്നാട് നാമയ്ക്കലിൽ പ്രണയബന്ധം ചോദ്യം ചെയ്ത വീട്ടുകാർക്ക് വിഷം നൽകി കോളേജ് വിദ്യാർഥിയായ യുവാവ്. നാമക്കൽ സ്വദേശി ഭഗവതി എന്ന 20 കാരനാണ് വീട്ടുകാർക്ക് വിഷം ചേർത്ത ചിക്കൻ റൈസ് നൽകിയത്. യുവാവിന്റെ മുത്തശ്ശനും അമ്മയുമാണ് വിഷം കലർത്തിയ ഭക്ഷണം കഴിച്ച് മരിച്ചത്. യുവാവിന് ഒരു പെൺകുട്ടിയുമായി പ്രണയബന്ധം ഉണ്ടെന്നും, ഇതിന് പുറമെ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർത്തതാണ് കൊലപാതക കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയെന്ന സംശയ തുടർന്ന് ജില്ലാ കലക്ടർ ചിക്കൻ റൈസ് വിറ്റ കട പൂട്ടിച്ചിരുന്നു. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് വിഷം ഉപയോഗിച്ചതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലിലാണ് യുവാവിന് ഒരു പെൺകുട്ടിയുമായി പ്രണയബന്ധം ഉണ്ടെന്നും, ഇതിന് പുറമെ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയത് വീട്ടുകാർ എതിർത്തതാണ് കൊലപാതക കാരണമെന്ന് കണ്ടെത്തിയത്. യുവാവിനെ ജോലിക്ക് പോകാൻ നിർബന്ധിച്ചതും കൊലപാതക കാരണമായി. കമ്പ്യൂട്ടർ സെൻററിൽ പാർട്ട് ടൈം ജോലി ചെയ്ത ആദ്യ ശമ്പളത്തിന്റെ ആഘോഷമായാണ് വീട്ടുകാർക്ക് ചിക്കൻ റൈസ് വാങ്ങി നൽകിയത്.  വീട്ടിൽ ഉണ്ടായിരുന്ന മുഴുവൻ പേർക്കുമായി ആറു പാക്കറ്റ് ചിക്കൻ റൈസിൽ യുവാവ് വിഷം കലർത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പനമ്പിള്ളി നഗറിൽ സ്നന്തം നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതിയെ പീഡിപ്പിച്ചയാള്‍ പൊലീസ് നിരീക്ഷണത്തില്‍

കൊച്ചി . പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതിയെ പീഡിപ്പിച്ചയാള്‍ പൊലീസ് നിരീക്ഷണത്തില്‍. കേസിൽ അറസ്റ്റിലായ യുവതിയുടെ ആരോഗ്യനില പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ പോലീസ് നീക്കം. എറണാകുളം ജനറൽ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന യുവതി ആശുപത്രിയിൽ നിന്നും വിടുതൽ വാങ്ങിയശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

യുവതി നൽകിയ മൊഴിയിൽ പരാമർശിക്കപ്പെട്ട യുവാവ് നിലവിൽ പോലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയതിൽ മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും യുവതി ഗർഭിണിയായിരുന്നു എന്ന വിവരം സുഹൃത്തുക്കൾക്കടക്കം മറ്റർക്കെങ്കിലും അറിയാമായിരുന്നു എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ യുവതി നൽകിയ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. യുവതിയെ പോലീസ് കസ്റ്റഡി ലഭിച്ചാൽ മാത്രമേ നിരവധി കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ എന്നതാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട നവജാത ശിശുവിൻറെ മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെടും മുൻപ് തന്നെ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഗുരുതരമായ പരിക്കുകൾ യുവതി ഒറ്റയ്ക്ക് വരുത്തിയതാണോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട .പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരാണ് മരിച്ചത്

മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്

വീടിനുള്ളിൽ നിന്ന് ദുർഗന്ധം  വമിക്കുന്നതായി വാർഡ് മെമ്പർ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ  കണ്ടെത്തിയത്

ആക്രിപെറുക്കി വിറ്റ് ജീവിക്കുന്ന ആളാണ് ഹൈദ്രോസ്  ഇവർക്ക് മക്കൾ ഇല്ല

ബീച്ചിൽ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി

വർക്കല .ആലിയിറക്കം ഏണിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ പ്ലസ്‌ടു വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി . ചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിലിന്റെയും മായയുടെയും മകൻ അശ്വിനെയാണ്  കാണാതായത് . വഇന്ന് വൈകീട്ട് 6 മണിയോടെ യാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം തീരത്ത് ഫുട്ബോൾ കളിച്ച ശേഷം കടലിലേക്കിറങ്ങി കുളിക്കവെയാണ് ശക്തമായ തിരയിലകപ്പെട്ടത്. കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തെരച്ചിൽ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.
കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ഫയർ ഫോഴ്‌സും രാത്രി വൈകിയും തെരച്ചിൽ തുടർന്നു. ബി.പി.എം മോഡൽ സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ് കാണാതായ അശ്വിൻ..