ശാസ്താംകോട്ട:ചില മാധ്യമങ്ങൾ മുന്നേറ്റ ജാഥക്കെതിരെ ബോധപൂർവ്വമായ ചില വാർത്തകൾ നൽകി ജാഥയുടെ ലക്ഷ്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് ജനകീയ മുന്നേറ്റ ജാഥയ്ക്ക് ഭരണിക്കാവിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് ജാഥാക്യാപ്ടനായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ആരോപിച്ചു.സുരക്ഷിതമായ എൽഡിഎഫ് വിജയത്തിന്റെ വഴിയിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക എന്നതുമാത്രമാണ് അവരുടെയൊക്കെ ലക്ഷ്യം.അതൊന്നും കേരളത്തിലെ ജനങ്ങൾ ശ്രദ്ധിക്കുന്നതേയില്ല എന്നുള്ള കാര്യം അവർ മനസ്സിലാക്കുന്നത് നന്നായിരിക്കും.
വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിൽ ഒരു നേതാവില്ല.വിവിധ നേതാക്കന്മാർ മുഖ്യമന്ത്രി സ്ഥാനത്തിനായി തമ്മിലടിക്കുകയാണ്.കോൺഗ്രസ് സംസ്ഥാനത്ത് നടത്തിയ നേതൃ ശിബിരത്തിൽ അവർ ഉയർത്തി കാട്ടിയത് കനഗോലൂവിനെയാണ്. കനകോലുമാരാണ് അവരുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ ഡോ പി.കെ ഗോപൻ അധ്യക്ഷത വഹിച്ചു.സംഘാടകസമിതി കൺവീനർ അഡ്വ.സി ജി ഗോപൂ കൃഷ്ണൻ സ്വാഗതം പറഞ്ഞു.
ജാഥ അംഗങ്ങളായ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ,സി.എസ് സുജാത,സിപിഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എംഎൽഎ,സിപിഎം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ,സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർഎസ് അനിൽ, എൽഡിഎഫ് കൺവീനർ കെ.ശിവശങ്കരൻ നായർ,കേരള കോൺഗ്രസ് (എം )ജില്ലാ പ്രസിഡൻ്റ് വഴുതാനത്ത് ബാലചന്ദ്രൻ,കെ.ദിലീപ്, ബി.ശശി,റ്റി.ആർ ശങ്കരപ്പിള്ള,വിവിധ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.


































