തിരുവനന്തപുരം .കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹത്തിൽ പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളതാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. വിവാഹം നടന്ന പൂവാർ പഞ്ചായത്ത് ഓഫീസിൽ പൊലീസ് പരിശോധന നടത്തി.
കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് ഡിജിപി നിർദേശം നൽകിയിരുന്നു. പെൺകുട്ടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്തില്‍ നിന്ന് പൊലീസ് വിവരം ശേഖരിച്ചു. ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചെന്നാണ് പഞ്ചായത്ത് അധികൃതരുടെ മൊഴി. സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥമെന്ന് ഉറപ്പ് വരുത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്ന് പഞ്ചായത്ത് അധികൃതര്‍ മൊഴി നല്‍കി.സര്‍ട്ടിഫിക്കhറ്റുകള്‍ എടുക്കാനായി കൊടുത്ത രേഖകൾ തെറ്റാണോയെന്ന് അറിയില്ലെന്നും അധികൃതരുടെ പോലീസിനോട് പറഞ്ഞു . പൂവാര്‍ പൊലീസ് നാളെ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് കൈമാറും. മധ്യപ്രദേശ് പൊലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മാർച്ച് 11നാണ് പെൺകുട്ടിയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാനും തമ്മിലുള്ള വിവാഹം തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തിൽ വച്ച് നടന്നത്.
പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന ദേശീയ പട്ടിക വർഗ കമ്മീഷന്റെ കണ്ടെത്തലിനു പിന്നാലെ ഇരുവരും ഒളിവിൽ പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു. വിവാഹത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഏപ്രിൽ 22ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ മുൻപാകെ സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം കുംഭമേള വൈറല്‍ താരത്തെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത കേസില്‍ ഉത്തരപ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. അഞ്ചാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞ നടപടി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നീട്ടിയത്. മുഹമ്മദ് ഫര്‍മാനെതിരെ കേസ് എടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് വ്യക്തത ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതോടെ കേസ് മെയ് 20ന് പരിഗണിക്കാൻ മാറ്റി.




































