ശാസ്താംകോട്ട: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഭരണിക്കാവിൽ നടന്ന സംഗീത നിശയ്ക്കിടെ നേതൃത്വത്തിൽ എൽ ഡി എഫ് ആക്രമണം നടത്തിയതായി യുഡിഎഫ് ആരോപിച്ചു. ഇന്നലെ രാത്രി ചക്കുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായി ഡി.ജെ പ്രചാരണം നടത്തിയെന്ന് യുഡിഎഫ് പറയുന്നു.
ഭരണിക്കാവിൽ ഉല്ലാസ് കോവൂരിനായി ആവിഷ്കരിച്ച ആർട്ട് വാളിന് സമീപം സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഇവിടെ നടക്കുകയായിരുന്ന പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചതായും എൽഡിഎഫ് സ്ഥാനാർത്ഥിയും ഇവർക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഇത് വാക്ക് തർക്കത്തിനിടയാക്കിയതായും തുടർന്ന് പരിപാടി നടക്കുന്ന ഭാഗത്തേക്ക് കുഞ്ഞുമോൻ്റെ ഡി ജെ വാഹന വ്യൂഹത്തിൽ നിന്നും പ്രവർത്തകർക്കു നേരെ കുപ്പികൾ എറിയുകയുമായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.
ഭരണിക്കാവിൽ അക്രമം നടക്കാനുള്ള സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും ശൂരനാട്, ശാസ്താംകോട്ട പൊലീസ് തള്ളിയതാണ് പ്രശ്നങ്ങൾ രൂക്ഷമാകാൻ ഇടയാക്കിയതെന്നാണ് യു ഡി എഫ് അരോപിക്കുന്നത്. കുന്നത്തൂരിൽ യുഡിഎഫ് വിജയിക്കുമെന്ന സാഹചര്യത്തിൽ വൈകാരിക അന്തരീക്ഷം സൃഷ്ടിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി മനപൂർവ്വം സൃഷ്ടിച്ച നാടകമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് യുഡിഎഫ് പറയുന്നത്.


































