തൃശ്ശൂർ: വാടാനപ്പള്ളിയിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപനെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി കുത്തിയിരുന്ന് ഉപരോധം തീർത്ത കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ടിഎൻ പ്രതാപനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തടസം നിന്നതോടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് ഏറെ നേരമാണ് സംഘർഷാവസ്ഥയ്ക്ക് നിലനിന്നത്. സംഘാർഷാവസ്ഥയ്ക്ക് പിന്നാലെ കേന്ദ്രസേനയും സ്ഥലത്ത് എത്തി.
തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം ചെയ്യുന്നു എന്നാരോപിച്ചാണ് യുഡിഎഫ് രംഗത്തെത്തിയത്. സംഭവസ്ഥലത്ത് പ്രതിരോധം തീർക്കാൻ ബിജെപി പ്രവർത്തകരും എത്തിയതോടെ സ്ഥിതിഗതികൾ വഷളായി. സംഘർഷം ഒഴിവാക്കാൻ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിന് ശേഷവും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടർന്നതോടെയാണ് സ്ഥാനാർത്ഥി അടക്കമുള്ളവരെ പൊലീസ് അറസ്റ്റുചെയ്തത്.
വാടാനപ്പള്ളിയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.




































