25.8 C
Kollam
Thursday 18th December, 2025 | 11:02:35 AM
Home Blog Page 2666

ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിന്റെ പിതാവ് പുനലൂര്‍ പോലീസില്‍ പരാതി നല്‍കി

കൊച്ചി: റിയാലിറ്റിഷോ ആയ ബിഗ് ബോസ് സീസണ്‍ 6-ലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളായ ജാസ്മിന്‍ ജാഫറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പോലീസില്‍ പരാതി നല്‍കി പിതാവ്. കൊല്ലത്തെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയത്. ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് മോശം പ്രചാരണം നടത്തുന്ന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഐഡികള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
ജാസ്മിനെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് കൊടുത്തതിനൊപ്പം അപകീര്‍ത്തിപ്പെടുത്തിയതിനും കേസ് കൊടുത്തിട്ടുണ്ട്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് ഇത് സംബന്ധിച്ചുള്ള വിവരം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായി പേരെടുത്ത ജാസ്മിന്‍ ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പുതിയ മദ്യനയത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കോഴ, എക്‌സൈസ് മന്ത്രി രാജിവയ്ക്കണം,കോണ്‍ഗ്രസ്

തിരുവനന്തപുരം. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പുറത്തുവന്ന പുതിയ ബാര്‍കോഴ വിവാദം സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. പുതിയ മദ്യനയത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കോഴയെന്നും എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധകാരന്‍. കോടികള്‍ പിരിക്കാനുള്ള നീക്കം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്നാല്‍ മദ്യനയവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ആരെങ്കിലും പണപ്പിരിവ് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇടുക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ.ശിവരാമന്‍ ആവശ്യപ്പെട്ടു.

പുതിയ ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. മദ്യനയത്തില്‍ ഇളവ് വരുത്താന്‍ കോഴ വാങ്ങിയ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തുക പിരിച്ചുവെന്നും ഇപ്പോള്‍ ആവശ്യപ്പെടുന്നത് കുടിശികയെന്നും കെ.സുധാകരന്‍.

ബാറുടമകളില്‍ നിന്നും കോടികള്‍ പിരിക്കാനുള്ള നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എക്‌സൈസ് മന്ത്രി രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നുമെന്നും വി.ഡി.സതീശന്‍.

മദ്യനയവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം്.ബി.രാജേഷ്. മദ്യനയത്തിന്റെ പേരില്‍ ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും. ഡ്രൈ ഡേ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.

പുതിയ ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന് എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ.ശിവരാമന്‍.കേരളത്തില്‍ നടക്കുന്ന ഡല്‍ഹിമോഡല്‍ ബാര്‍ കോഴയാണെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവ അഭിഭാഷക മരിച്ചു

കോട്ടയം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവ അഭിഭാഷക മരിച്ചു. മരിച്ചത് കോട്ടയം ബാറിലെ അഭിഭാഷക ഫർഹാന ലത്തീഫാണ് (24)മരിച്ചത്. കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടിയാണ് അഭിഭാഷകയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ച 6 മണിക്ക് പള്ളത്ത് വെച്ചായിരുന്നു അപകടം

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിന് പകരംബില്ല് കൊണ്ടുവരാൻ തീരുമാനം

തിരുവനന്തപുരം. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിന് പകരം
ബില്ല് കൊണ്ടുവരാൻ തീരുമാനം.ഓർഡിനൻസ് നിലനിൽക്കാത്തതുകൊണ്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കാനാണ് നീക്കം.ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനമെടുത്തു.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടിയാണ് പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് പുറത്തിറക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാത്തതുകൊണ്ട് ഓർഡിനൻസിൽ ഒപ്പുവെക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി
ഗവർണർ ഓർഡിനൻസ് മടക്കി.സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും വേഗത്തിൽ അനുമതി കിട്ടിയില്ല.
ഇതോടെയാണ് ഓർഡിനൻസിന് പകരം ബില്ലു കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.ജൂൺ 10 മുതൽ ജൂലൈ അവസാനം വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബില്ല് പാസാക്കാൻ ആണ് തീരുമാനം.അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ വേണമെന്ന് മുന്നണി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓർഡിനൻസിന് പകരം ബില്ല് തന്നെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാസറഗോഡ്. ബന്തടുക്കയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക സ്വദേശി രതീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സ്വന്തം വർക്ക്ഷോപ്പിന് സമീപത്തെ ഓവ് ചാലിൽ രതീഷിന്റെ മൃതദേഹം നാട്ടുകാർ കണ്ടത്. വർക്ഷോപ്പിന് സമീപം ഇയാളുടെ സ്‌കൂട്ടർ ചരിഞ്ഞു വീണ നിലയിൽ കണ്ടെത്തി. വാഹനം നിർത്തുന്നതിനിടയിൽ കാൽ വഴുതി ഓവ് ചാലിൽ വീണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസറഗോഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബേഡകം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായത് ആന്ധ്രാപ്രദേശില്‍ നിന്ന് , നിർണായകമായത് ഒരു ഫോൺ കാൾ

കാസര്‍കോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായത് ആന്ധ്രാപ്രദേശില്‍ നിന്ന് .
കഴിഞ്ഞ 15ന് കാഞ്ഞങ്ങാട് വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. കുടക് സ്വദേശിയായ 35 വയസുകാരനാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കാലങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മൂലം പ്രതിയിലേക്ക് എത്താന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. കാഞ്ഞങ്ങാട്ട് ആയിരിക്കുമ്പോള്‍ ഭാര്യയുടെയും കുടകില്‍ വീട്ടില്‍ താമസിക്കുമ്പോള്‍ അമ്മയുടെയും ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇതുമൂലം ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.
ഭാര്യയെ മറ്റൊരാളുടെ ഫോണില്‍ നിന്ന് പ്രതി വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇന്ന് രാത്രിയോടെ പ്രതിയുമായി പൊലീസ് സംഘം കാഞ്ഞങ്ങാട്ട് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

പ്രതി വിചിത്ര സ്വഭാവക്കാരനാണ് എന്നാണ് പൊലീസ് പറയുന്നത്. ഒരു സീസണില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും തുടര്‍ന്ന് മാന്യനായി പെരുമാറുകയുമാണ് പ്രതിയുടെ സ്വഭാവം. ഇയാളുടെ പേരില്‍ പോക്‌സോ,പിടിച്ചുപറി ഉള്‍പ്പെടെ വിവിധ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം ഇത്!

ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എന്നാൽ വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം ഏതാണെന്ന് ഇപ്പോഴും പലർക്കും ആശയക്കുഴപ്പമാണ്. ചിലർ രാവിലെകൾ തെരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ സൗകര്യം നോക്കി വൈകുന്നേരവും രാത്രികളും തെരഞ്ഞെടുക്കുന്നു.

ശരീരം അനങ്ങിയാൽ പോരെ അതിനും സമയം ഉണ്ടോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എങ്കിൽ ഉണ്ട്, എന്നാണ് ഉത്തരം. കാരണം വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ താപനില ഉയരാനും ഹൃദയമിടിപ്പ് വർധിക്കാനും കാരണാകും. കൂടാതെ ശരീരത്തിലെ അഡ്രിനാലിൻ, എൻഡോർഫിൻ ഹോർമോണുകൾ വ്യായാമം ചെയ്യുമ്പോൾ ഉൽപാദിക്കപ്പെടുന്നു. രാത്രി വൈകിയുള്ള വർക്ക്ഔട്ട് കഴിഞ്ഞ് വന്ന് നേരെ കട്ടിലിലേക്ക് കിടുന്ന ശീലം നിങ്ങളെ കൂടുതൽ രോഗി ആക്കും എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നമ്മളുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥം വിപരീതമായാണ് പ്രവർത്തിക്കുന്നത്. രാത്രിസമയത്ത് സ്വാഭാവികമായി നമ്മുടെ ശരീരത്തിലെ താപനില താഴുന്നു. ഇതാണ് ശരീരത്തിന് ഉറങ്ങാനുള്ള സൂചന നൽകുന്നത്. വൈകുന്നേരമാണ് വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയമെന്ന് പഠനങ്ങൾ പറയുന്നു. ഈ സമയത്ത് പേശികളുടെ പ്രവർത്തനവും ശരീര താപനിലയും ഏറ്റവും ഉയർന്ന നിലയിലായതിനാലാണിത്. എന്നാലും രാവിലെ വ്യായാമം ചെയ്യാൻ തെരഞ്ഞെടുക്കുന്നത് ഒരു ദിവസം മുഴുൻ ഊർജ്ജ നിലയും മെറ്റബോളിസവും വർധിപ്പിക്കുന്നത് പോലെയുള്ള ഗുണങ്ങളുമുണ്ട്.

കൊട്ടാരക്കരയിൽ പെട്ടിക്കടയില്‍ മോഷണം

കൊട്ടാരക്കര: സദാനന്ദപുരം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ പെട്ടിക്കടയില്‍ മോഷണം. 2000 രൂപയും വില്‍ക്കാന്‍ വച്ചിരുന്ന സാധങ്ങളും മോഷണം പോയതായാണ് പരാതി. സദാനന്ദപുരം ഹൈസ്‌കൂള്‍ ജങ്ഷനില്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തായി ശാന്തമ്മ എന്ന സ്ത്രീ നടത്തി വന്ന പെട്ടിക്കടയിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്.
രാവിലെ കട തുറക്കാനെത്തിയപ്പോള്‍ കട കുത്തിതുറന്ന് നശിപ്പിക്കുകയും സാധനങ്ങളും പണവും മോഷണം പോയ നിലയിലും കാണപ്പെടുകയായിരുന്നു. വാളകം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കൊല്ലത്തെ ബൈക്ക് മോഷണം; പ്രതികള്‍ പിടിയിലായതായി സൂചന

കൊല്ലം: റെയില്‍വേ സ്റ്റേഷന്‍ പേ പാര്‍ക്കിങ്ങില്‍ നിന്നുള്‍പ്പെടെ ബൈക്കുകള്‍ മോഷണം പോയെന്ന പരാതിയിന്മേല്‍ ഏഴ് പേര്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായതായി സൂചന. കൊല്ലം സ്വദേശികളും സ്ഥിരം ബൈക്ക് മോഷ്ടാക്കളുമാണ് പിടിയിലായതെന്നാണ് വിവരം. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പിടിയിലായവരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ മാസം 30ന് ആണ് പേ പാര്‍ക്കിങ്ങില്‍ നിന്നുംമറ്റും നിരവധി ബൈക്കുകള്‍ മോഷണം പോയത്. നഗരപരിധിയില്‍ ബൈക്ക് മോഷണങ്ങള്‍ വര്‍ധിച്ചിട്ടും പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.