24.9 C
Kollam
Thursday 25th December, 2025 | 02:30:26 AM
Home Blog Page 2582

വടക്കുംതല മേലായിൽ മജീദ് കുഞ്ഞ് ഹാജി മക്കയിൽ നിര്യാതനായി

പന്മന. വടക്കുംതല മേലായിൽ വീട്ടില്‍ മജീദ് കുഞ്ഞ് ഹാജി (75)ഇന്ന് രാവിലെ മക്കയിൽ വെച്ച് നിര്യാതനായി.
മകൻ: ശ്യാംജി മരുമകൾ:നസ്രിൻ

അജ്ഞാത വാഹനംഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു,ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കായംകുളം.അജ്ഞാത വാഹനംഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു,ഭാര്യയ്ക്ക് ഗുരുതര പരിക്ക്.കായംകുളത്ത് ഇന്നു പുലർച്ചെ 4.30ക്കാണ് അപകടം. കായംകുളം ചേരാവള്ളി ഇടവനത്തറയിൽ ശിശുപാലൻ (60 )ആണ് മരിച്ചത്. ഭാര്യ സിന്ധു ഗുരുതരപരി കായംകുളം താലൂക്ക് ആശുപത്രിയിൽ. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. കായംകുളം പോലീസ് അന്വേഷിച്ചു വരുന്നു. മരിച്ച ശുപാലന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

വാർത്താനോട്ടം

2024 ജൂൺ 24 തിങ്കൾ

BREAKING NEWS

?കിളിമാനൂർ തട്ടത്തുമലയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. പുലർച്ചെ 2.30നായിരുന്നു തോന്നയ്ക്കലുള്ള പമ്പിലേക്ക് ഇന്ധനവുമായി പോയ ലോറിയാണ് മറിഞ്ഞത്.

? 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്.ലോക് സഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട

? കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ, രണ്ട് പല്ലുകൾ തകർന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മറ്റ് നടപടികൾ

? കേരളീയം ?

? സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഇന്ന് ആരംഭിക്കും. മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ സ്വീകരിക്കും.

?പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

? മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ.ആര്‍ കേളു സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റു. വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്നും ചുമതലയേറ്റ ശേഷം മന്ത്രി

?ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടപ്രകാരമെന്ന് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. ടി പി കേസിലെ പ്രതികള്‍ക്ക് ഇളവ് നല്‍കില്ലെന്നും ജയില്‍ മേധാവി വ്യക്തമാക്കി.

? കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പെരിങ്ങാടിയില്‍ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.

? മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി എസ് എഫ് ഐ ഇന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. അതേസമയം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

? പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.

? എറണാകുളത്ത് കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം ഉടന്‍ തുടങ്ങില്ലെന്നും സ്റ്റാന്‍ഡ് നിര്‍മാണത്തിനായി കണ്ടെത്തിയത് ചതുപ്പ് നിലമാണെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നികത്തിയെടുക്കാന്‍ കോടിക്കണക്കിന് രൂപ വേണ്ടിവരുമെന്നും ചതുപ്പെടുക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

? ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ചടങ്ങില്‍ ഇരുവരും പരസ്പരം സംസാരിച്ചില്ല. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു.

? പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച് കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം.

? പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന
സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പില്‍. പാലക്കാട്ടെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമാകാന്‍ യുവ നേതാവ് എത്തുമെന്ന് ഷാഫി
പറമ്പില്‍ പറഞ്ഞു.

? വയനാട് കേണിച്ചിറയില്‍ നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവ കൂട്ടിലായി. കടുവയെ കൂട് വെച്ച് പിടികൂടാനായില്ലെങ്കില്‍ മയക്കുവെടിവെച്ച് പിടികൂടാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കുകയും വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും ചെയ്തിരുന്നു.

? ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാലക്കാട് കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നിഖിലിനെ (28) സേലത്തുനിന്നും കസ്റ്റഡിയിലെടുത്തു.

? വടക്കന്‍ പറവൂരില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടില്‍ ക്ലയിസന്റെ ഭാര്യ ബിന്ദു (44), മകന്‍ ആല്‍വിന്‍ (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ക്ലയിസന്‍ ചികിത്സയിലാണ്.

? കൊച്ചി മാടവനയില്‍ ദേശീയപാതയില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ മരിച്ചത്.

? കാസര്‍കോട് സംസ്ഥാനപാതയിലെ കളനാട് ഓവര്‍ബ്രിഡ്ജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖാണ് മരിച്ചത്. പൊലീസെത്തി യുവാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

?? ദേശീയം ??

? നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് സിബിഐ. കേസിന്റെ അന്വേഷണത്തിനായി സംഘാംഗങ്ങള്‍ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. എന്‍ടിഎ അടക്കം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് സിബിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

? വിവാദമായതിനെ തുടര്‍ന്ന് 1563 പേര്‍ക്കായി വീണ്ടും നടത്തിയ നീറ്റ്-യു.ജി പരീക്ഷയെഴുതിയത് 813 പേര്‍ മാത്രം. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് നല്‍കപ്പെട്ട 1563 പേര്‍ക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്തിയത്. അതേസമയം നീറ്റ്-യു.ജി. പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 63 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്തതായി എന്‍.ടി.എ. അറിയിച്ചു.

? ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ നക്സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മലയാളിയുള്‍പ്പെടെ രണ്ടു ജവാന്മാര്‍ക്കു വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടന്‍ചിറ ഫാം ജംക്ഷനില്‍ ആര്‍.വിഷ്ണു (35), ശൈലേന്ദ്ര (29) എന്നീ കമാന്‍ഡോകളാണ് കൊല്ലപ്പെട്ടത്.

? രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ യോഗം ചേര്‍ന്നു. കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങളും, മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും വിലയിരുത്തി.

? കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് ആറ് മാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. 20 മീറ്റര്‍ നീളത്തിലാണ് മതില്‍ പൊളിഞ്ഞു വീണത്. 240 കോടിയോളം രൂപ ചെലവിട്ടാണ് കെട്ടിടം പുതുക്കി പണിതത്.

? മേഘവിസ്ഫോടന
ത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ അരുണാചല്‍ പ്രദേശില്‍ വന്‍ നാശനഷ്ടം. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തില്‍ രണ്ട് വൈദ്യുത ‘നിലയങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. വീടുകൾ ഒലിച്ചുപോയി.

? ഐസ്ആര്‍ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആര്‍എല്‍വിയുടെ മൂന്നാം ലാന്‍ഡിംഗ് പരീക്ഷണം വിജയകരമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഡിആര്‍ഡിഒ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ച് ഇന്നലെ രാവിലെ നടന്ന പരീക്ഷണത്തില്‍ രാവിലെ 7.10 ഓടെ പുഷ്പക് ലാന്‍ഡ് ചെയ്തു.

? കായികം

? ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് 21 റണ്‍സിന്റെ ചരിത്ര വിജയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ അഫ്ഗാന്റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് 19.2 ഓവറില്‍ 127 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

? ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ മറ്റൊരു മത്സരത്തില്‍ അമേരിക്കയെ പത്ത് വിക്കറ്റിന് നിലം പരിശാക്കി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 115 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

? ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. സെമി ഫൈനലിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ.

? യൂറോ കപ്പ് ഫുട്ബോളില്‍ ജര്‍മനിയെ സമനിലയിലാക്കി സ്വിറ്റ്സര്‍ലാണ്ട്. ആദ്യപകുതിയിലെ 28-ാം മിനിറ്റില്‍ മുന്നിലെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ സമനില ഗോള്‍ നേടാന്‍ ജര്‍മനിക്ക് ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു.

?മറ്റൊരു മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഹംഗറി ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.

? കോപ്പ അമേരിക്കയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജമൈക്കക്കെതിരെ മെക്സിക്കോക്ക് ഒരു ഗോളിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ അമേരിക്ക ബോളീവിയയെ രണ്ട് ഗോളിനാണ് തകര്‍ത്തത്.

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡെല്‍ഹി.പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നും നാളെയുമായി സത്യ പ്രതിജ്ഞ ചെയ്യും. ജൂലായ് മൂന്ന് വരെ നടക്കുന്ന സമ്മേളനത്തില്‍ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന അജണ്ട. സഭ സമ്മേളന ത്തിനു മുൻപായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മാധ്യമങ്ങളെ കാണും. മൂന്നാം മോദി സർക്കാരിനെതിരെ നീറ്റ് പരീക്ഷ വിവാദ മടക്കം നിരവധി ആയുധങ്ങളുമയാണ് പ്രതിപക്ഷം കത്തിരിക്കുന്നത്.

ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രത്യേക സമ്മേളനത്തിന്റെ ആദ്യ അജണ്ട.രാവിലെ 9.30 ന് പ്രോ ടെം സ്പീക്കർ ആയി ഭര്‍തൃഹരി മെഹ്താബ്, രാഷ്ട്ര പതി ദ്രൗപതി മുർമുവിൽ നിന്നും സത്യ വാചകം ഏറ്റുചൊല്ലും.

രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്.11മണിക്ക് ലോക്സഭ സമ്മേളിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും.

തുടർന്ന് പ്രോടെം സ്പീകറുടെ അധ്യക്ഷതയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ.ആദ്യം പ്രധാന മന്ത്രിയും, തുടർന്ന് കേന്ദ്ര മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാണ്, മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ.വൈകിട്ട് 4 മണി മുതൽ 5 മണി വരെയാണ് കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ക്രമീകരിച്ചിരിക്കുന്ന സമയം.

സഭയിലെ ഏറ്റവും മുതിര്‍ന്നയാളെ പ്രോ ടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ചു, കൊടി ക്കുന്നിൽ സുരേഷ് അടക്കം, പ്രോ ടെം സ്പീക്കറുടെ സഹായികളുടെ പാനലിൽ ഉൾപ്പെട്ട പ്രതിപക്ഷ അംഗങ്ങൾ സഹകരിക്കില്ലെന്നാണ് സൂചന.സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ , പ്രതിപക്ഷ നേതാവ് എന്നീ പദവികളിൽ ആര് എന്നാണ് ആദ്യ സമ്മേളനത്തിൽ എല്ലാവരും ഉറ്റു നോക്കുന്നത്.

ചൊവ്വാഴ്ച സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി അവതരിപ്പിക്കും.ബുധനാഴ്ചയാണ്‌ സ്പീക്കർ തെരഞ്ഞെടുപ്പ്.

27 ന് രാജ്യസഭ കൂടി സമ്മേളിച്ച ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ഇരു സഭകളെയും അഭിസംബോധന ചെയ്യും.തുടർന്ന് നടക്കുന്ന നന്ദിപ്രമേയ ചര്‍ച്ചകൾ, സർക്കാരിന്റയും പ്രതിപക്ഷത്തിന്റെ യും പരീക്ഷണ വേദി യാകും.ഓഹരി വിപണി അഴിമതി, നീറ്റ് പരീക്ഷാ വിവാദം, ബംഗാൾ ട്രെയിൻ അപകടം തുടങ്ങിയ അരഡസനോളം ആയുധങ്ങൾ ഇതിനകം പ്രതിപക്ഷത്തിന്റെ കൈവശമുണ്ട്.

മാവോയിസ്റ്റ് ആക്രമണത്തിൽ വീരചരമമടഞ്ഞ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും

പാലോട്. ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരചരമമടഞ്ഞ സി ആർ പി എഫ് ജവാന്‍ പാലോട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. പത്തു വർഷത്തെ സൈനിക സേവനത്തിനൊടുവിലാണ് വിഷ്ണുവിന്റെ മടക്ക യാത്ര. നാടിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന് കണ്ണീരിൽ കുതിർന്ന വിട.

പാലോട് ഫാം ജംഗ്ഷനിൽ അനിഴം വീട്ടിൽ രഘുവരന്റെയും അജിതയുടെയും മകനാണ് അന്തരിച്ച വിഷ്ണു. ഇരുപത്തിയഞ്ചാം വയസ്സിലാണ് സൈനിക സേവനത്തിന്റെ തുടക്കം.

സൈനികനായി ആദ്യം സേവനമനുഷ്ഠിച്ചത് കാശ്മീരിൽ ..പിന്നീട് ഝാർഖണ്ഡിലെത്തി. രണ്ടു വർഷം മുമ്പാണ് ഛത്തീസ്ഗഢിലെ പ്രശ്നബാധിത മേഖലകളിൽ സേവനത്തിനായെത്തുന്നത്. സുഖ്മ ജില്ലയിൽ സി ആർ പി എഫ് കോബ്ര ബറ്റാലിയനിലെ ജവാനായി ജോലി ചെയ്യുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ അപകടമുണ്ടായത്. മാവോയിസ്റ്റ് ആക്രമണത്തിന് തൊട്ടു മുൻപും വിഷ്ണു കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അഞ്ചു ദിവസം മുമ്പ് മേഖലയിലുണ്ടായ സംഘർഷത്തെപ്പറ്റി വിവരം പങ്കു വച്ചിരുന്നു. തൊട്ട് പിന്നാലെയാണ് വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് കുഴിബോംബിനിരയായത്. ശ്രീ ചിത്ര ആശുപത്രിയിലെ നഴ്സ് നിഖിലയാണ് ഭാര്യ. നിർവ്വിൻ, നിർദ്ദേവ് എന്നിവരാണ് മക്കൾ. കുടുംബ വീട്ടിൽ അച്ഛനോടും അമ്മയോടുമൊപ്പം കാലങ്ങളായി താമസിച്ചിരുന്ന വിഷ്ണുവും കുടുംബവും സ്വന്തമായി വീട് വച്ച് താമസം മാറിയിട്ട് അധികമായില്ല.ആ വീടിന്റെ പാലു കാച്ചൽ ചടങ്ങിനായി ഒന്നര മാസം മുമ്പാണ് വിഷ്ണു അവസാനമായി നാട്ടിലെത്തിയത്. ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

നാളെ പാലില്ലേ, മിൽമ ഡയറികള്‍ പണിമുടക്കിലേക്ക്, ലേബർ കമ്മീഷണർ ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം. മിൽമയിലെ ശമ്പള പരിഷ്കരണത്തിൽ യൂണിയൻ ഭാരവാഹികളുമായി ലേബർ കമ്മീഷണർ ഇന്ന് ചർച്ച നടത്തും. ചർച്ച പരാജയപ്പെട്ടാൽ സമ്പൂർണ പണിമുടക്കിലേക്ക് കടക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. യോഗത്തിൽ ധാരണയായില്ലെങ്കിൽ ഇന്ന് അർധരാത്രി മുതൽ എല്ലാ മിൽമ ഡയറികളും പണിമുടക്കും. അങ്ങനെയെങ്കിൽ പാൽ ശേഖരണവും വിതരണവും തടസ്സപ്പെടും. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വമാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. ചർച്ചയിൽ അനുകൂല സമീപനമുണ്ടാകുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രതീക്ഷ

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്തു

ബീഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിൽ ആയവരുടെ എണ്ണം പതിനെട്ടായി. ഇന്ന് സിബിഐയുടെ പ്രത്യേക സംഘം പാട്നയിലെത്തി കേസ് ഏറ്റെടുക്കും. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നിലവിലെ കേസ് റിപ്പോർട്ട് സിബിഐക്ക് കൈമാറും.ഒളിവിൽ പോയ കേസിലെ മുഖ്യപ്രതി സഞ്ജീവ് മുഖിയക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പോലീസിന്റെ നീക്കം.

ബീഹാർ നവാഡയിൽ യുജിസി നെറ്റ് പരീക്ഷാക്രമകേട് അന്വേഷിക്കാൻ എത്തിയ സിബിഐ സംഘത്തിനെ ആക്രമിച്ചതിനു പിന്നാലെ നടപടി കടുപ്പിച്ചു പോലീസ്. 200 ഓളം പേർക്ക് എതിരെ കേസെടുത്തു. കേസിൽ നാലുപേരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ രൂപീകരിച്ച ഉന്നതല സമിതിയുടെ ആദ്യയോഗം ഉടൻ ചേരും.

കള്ളക്കുറിച്ചി, വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി

ചെന്നൈ. കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി. ഇന്നലെ സേലം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ചാമുണ്ടി ആണ് മരിച്ചത്. നാല് ആശുപത്രികളിലായി 153 പേർ ചികിത്സയിലുണ്ട്. ഇതിൽ ഇരുപതിൽ അധികം പേരുടെ നില ഗുരുതരമായി തുടരുകയാണ്. പുതുച്ചേരി ജിപ്മർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേർ ഇന്നലെ തിരികെയെത്തിയെന്നത് ആശ്വാസകരമാണ്. കേസിൽ രണ്ട് പേരെ കൂടി ഇന്ന് സിബിസിഐഡി സംഘം അറസ്റ്റു ചെയ്തു. മെതനോൾ എത്തിച്ച മാതേഷിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ അറസ്റ്റ്. പൻറൂട്ടിയിലെ ജ്യോതി ചിപ്സ് എന്ന സ്ഥാപനം നടത്തുന്ന ശക്തിവേൽ, ചെന്നൈ എംജിആർ നഗറിലെ ശിവകുമാർ എന്നിവരാണ് പിടിയിലായത്. കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായിട്ടുണ്ട്. തമിഴ് നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നും തുടരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കള്ളക്കുറിച്ചി വിഷയത്തിൽ സഭയിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. ഇന്നും അത് തുടർന്നേക്കും.

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത പാലിക്കണം.കാസറഗോഡ്, കണ്ണൂർ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ഇന്ന് മുതൽ;മലപ്പുറത്തെ സീറ്റ് വിഷയത്തിൽ വിദ്യാർത്ഥി സംഘടനകളുമായി നാളെ ചർച്ച

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവിധ വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് രണ്ടിനാണ് ചർച്ച. പ്ലസ് വൺ ‘പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് മന്ത്രി വി. ശിവൻകുട്ടി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്.

വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്‍റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ന് മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തുന്നത്.

അതിനിടെ സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കുകയാണ്.