Home Blog Page 2476

പുറത്തു പോകേണ്ടി വരും,ബിജെപിക്ക് മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി

പനജി.ബിജെപിക്ക് മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി.കോൺഗ്രസിന്റെ വീഴ്ചകൾ ബിജെപിയും ആവർത്തിച്ചാൽ ഭരണത്തിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് ഗഡ്കരി.കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ കാരണമാണ് ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തത്.ഇതേ പിഴവ് ബിജെപിയും ആവർത്തിച്ചാൽ അധികാരത്തിൽനിന്ന് പുറത്തു പോകേണ്ടിവരും.സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതാണ് രാഷ്ട്രീയം എന്നും ഗോവയിലെ ബിജെപി എക്സിക്യൂട്ടീവ് യോഗത്തിൽ കേന്ദ്ര മന്ത്രി.

നിർഭയ കേന്ദ്രത്തിൽ നിന്നും 19 പെൺകുട്ടികൾ രാത്രി പുറത്ത് ചാടി

പാലക്കാട് .മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ സുരക്ഷാജീവനക്കാരുടെ കണ്ണ്‌ വെട്ടിച്ച് പുറത്തുചാടി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പോക്സോ കേസുകളിലെ അതിജീവിതകൾ അടക്കമാണ് ജീവനക്കാർ കാണാതെ പുറത്തു ചാടിയത്

മണിക്കൂറുകൾ നീണ്ട തിരച്ചിലൊടുവിൽ കുട്ടികളെ പിന്നീട് പോലീസ് കണ്ടെത്തി. കുറേ ദിവസങ്ങളായി കുട്ടികൾ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇൻസ്പെക്ടർ പറഞ്ഞു.കുട്ടികളെ കാണാത്തതിനെത്തുടർന്ന് കേന്ദ്രത്തിലെ അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം 15 പേരെയും രാത്രി ഒരു മണിയോടെ നാലു പേരെയും കണ്ടെത്തുകയായിരുന്നു.

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത് സ്വർണ പതക്കങ്ങളും ആഭരണങ്ങളും നാണയങ്ങളുമടങ്ങുന്ന കുടം

സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിയിൽ പരിപ്പായി ഗവൺമെന്റ് എൽപി സ്കൂളിനടുത്താണ് സംഭവം. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളുമടങ്ങുന്ന കുടം കണ്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നു നോക്കിയിരുന്നില്ല.
പിന്നീട് ഉച്ചയോടെയാണ് തുറന്നു നോക്കുന്നത്. ഉടനെ പഞ്ചായത്ത് പ്രസിഡന്‍റിനെ കാര്യം അറിയിച്ചു.17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കുടത്തിനുള്ളിൽ കണ്ടെത്തിയത്.
വെള്ളി നാണയങ്ങളിലൊന്നും വർഷം രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് വസ്തുക്കൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പ് കാലപ്പഴക്കമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

റേഷൻ കട അടച്ചിട്ട് സമരം

കൊച്ചി. കളമശ്ശേരി മേഖലയിൽ റേഷൻകട ഉടമകൾ ഇന്ന് സമരം പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് റേഷൻകട ഉടമയ്ക്ക് മർദ്ദനമേറ്റ സംഭവത്തിലാണ് സമരം പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് പരാതി. റേഷൻകട ഉടമയെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യും വരെ കടകൾ അടച്ചിടാൻ തീരുമാനം

പാലക്കാട്ടെ സിപിഐയിലും നിയമന വിവാദം

പാലക്കാട്. പാലക്കാട്ടെ സിപിഐയിലും നിയമനകോഴ വിവാദം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ അംഗത്തെ ചൊല്ലിയാണ് പാർട്ടിയിൽ പൊട്ടലും ചീറ്റലും.

പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യോഗ്യതയുള്ളയാളെ തഴഞ്ഞ് പാർട്ടി ബന്ധമില്ലാത്തയാളെ പരിഗണിക്കാൻ നീക്കം. ഷോളയൂരിൽ നിന്നുള്ള വനിതയിൽ നിന്ന് പണം വാങ്ങി നിയമനം നടത്താൻ ശ്രമമെന്നാണ് പരാതി. കുറുമ്പ സംഘം സെക്രട്ടറി സിന്ധു സിപിഐ സംസ്ഥാന സെക്രട്ടറിക്ക്‌ പരാതി നൽകി.

കോഴ നിയമനത്തിന് എതിരെ പ്രതികരിച്ച മണ്ഡലം കമ്മറ്റി അംഗത്തെ പാർട്ടി ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. കോഴയും മാസപ്പടിയും പറഞ്ഞുറപ്പിച്ചാണ് നിയമനമെന്ന് ആ ആക്ഷേപം

രക്തസാക്ഷിയാകാതിരിക്കാന്‍ ഓടി, പക്ഷേ കിട്ടിയത് നിധി

ശ്രീകണ്ഠപുരം . കണ്ണൂരില്‍ സാധാരണ കുഴിക്കുമ്പോള്‍ കുടം കിട്ടിയാല്‍ ആരും രഹസ്യമായി വീട്ടില്‍ കൊണ്ടുപോകാറില്ല. എറിഞ്ഞ്ിട്ട് ഓടാറാണ് പതിവ്. ഇവിടെ പക്ഷേ പതിവ് തെറ്റി. ചെങ്ങളായിയില്‍ റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെടുത്ത ലോഹക്കുടംതുറന്നപ്പോള്‍ നിധിയായിരുന്നു. പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.

ബോംബെന്നു കരുതി പേടിച്ചാണ് അവര്‍ ആ പാത്രം വലിച്ചെറിഞ്ഞത്. പക്ഷേ, ഏറില്‍ പാത്രം പൊട്ടിയപ്പോള്‍ പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങള്‍, പഴയകാലത്തെ 5 മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍. കിട്ടിയ നിധി എന്തു ചെയ്യണമെന്നതിലും തൊഴിലുറപ്പു തൊഴിലാളികളായ അവര്‍ക്ക് സംശയമൊന്നുമുണ്ടായില്ല.

പഞ്ചായത്തിലറിയിച്ച് പൊലീസിനു കൈമാറി. ലഭിച്ച വസ്തുക്കള്‍ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. ഇവ സ്വര്‍ണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.

അരൂര്‍ മുതൽ തുറവൂര്‍ വരെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു

ആലപ്പുഴ.ദേശീയപാതയിൽ മേൽപാത നിർമാണം നടക്കുന്ന അരൂര്‍ മുതൽ തുറവൂര്‍ വരെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് ഇന്നും നാളെയും കൂടി അടച്ചിടും. ഹൈവേയിലൂടെ തുറവൂർ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് മാത്രമാണ് അനുവദിക്കുക. അരൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി – തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. ഹൈക്കോടതി നിർദേശപ്രകാരം ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസ് ഗതാഗത പ്രശ്നങ്ങൾ രൂക്ഷമയ സ്ഥലങ്ങൾ സന്ദർശിച്ചു. തുറവൂർ മുതൽ അരൂർ വരെയുള്ള സ്കൂളുകളുടെ മുൻവശം നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിൻറെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം ഒരുക്കാനും തീരുമാനമായി.

വിഴിഞ്ഞം,മദര്‍ഷിപ് നാളെ മടങ്ങും ഫാദര്‍ ആരെന്നതില്‍ തര്‍ക്കം തുടരും

വിഴിഞ്ഞത്തെത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോയുടെ മടക്കം നാളെ. ഇന്നലെ ഉദ്ഘാടന ചടങ്ങിന് ശേഷം യാത്ര തിരിക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നാലെ രണ്ടുതവണ യാത്ര മാറ്റിവെച്ചു. കണ്ടെയ്നറുകൾ ഇറക്കുന്നത് വൈകുന്നതാണ് കാരണം. ചൈനയിൽ നിന്ന് എത്തിയ കപ്പൽ കൊളംബോയിലേക്ക് പോകും. ഫീഡർ വെസലുകൾ എത്തുന്നതും വൈകും. അതിനിടെ തുറമുഖത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോരിനും അവസാനമില്ല. തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്ത സംഭവത്തിലും സർക്കാരിന് ഇതുവരെ കൃത്യമായി മറുപടി പറയാൻ കഴിഞ്ഞിട്ടില്ല.

ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്

ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.
ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.13 നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിൽ സാമാന്യം മെച്ചപ്പെട്ട നിലയിലുള്ള പോളിംഗ് രേഖപ്പെടുത്തി.ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലും ഇടയ്ക്കിടെ ഉണ്ടായ ആക്രമ സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. തമിഴ് നാട്ടിലെ വിക്രവണ്ടി മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് നിരക്ക്. 82.57% മാണ് പോളിംഗ് നിരക്ക്. ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തിൽ രേഖപ്പെടുത്തിയ 54. 46% ആണ് ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ പോളിങ് നിരക്ക്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.

നിലപാടിൽ താന്‍ വെള്ളം ചേർത്തിട്ടില്ല , ബിനോയ് വിശ്വം

ന്യൂഡെല്‍ഹി. തന്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ ചുമതലയുമായി തനിക്ക് ഇനിയും ഡൽഹിയിലേക്ക് വരേണ്ടി വരുമെന്നും യാത്രയയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ഡൽഹി ഘടകമാണ് മുൻ രാജ്യസഭ അംഗം കൂടിയായിരുന്ന ബിനോയ് വിശ്വത്തിന് ഡൽഹിയിൽ യാത്രയയപ്പ് നൽകിയത്.

രാഷ്ട്രീയ ജീവിതം ആരംഭിച്ച കാലത്തെയും രാജ്യസഭാ അംഗമായതിന് ശേഷമുള്ള ഡൽഹിയിലെയും ഓർമ്മകളാണ് ഐമ സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങിൽ ബിനോയ് വിശ്വം പങ്കുവെച്ചത്. ലഭിക്കുന്ന പദവികൾ താൽക്കാലികം ആണെങ്കിലും തന്റെ നിലപാട് താൽക്കാലികമല്ലെന്ന് ബിനോയ്‌ വിശ്വം.

തനിക്കു നൽകിയ സ്നേഹവും പിന്തുണയും രാജ്യസഭ എംപി പിപി സുനീറിനും നൽകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വത്തിന് പകരക്കാരനാവുക എന്നത് പ്രയാസകരമാണെന്ന് പി പി സുനീർ.

ബിനോയ് വിശ്വത്തോടൊപ്പമുള്ള ആറു വർഷങ്ങൾ ഡൽഹി മലയാളികൾക്ക് അഭിമാന നിമിഷം ആണെന്ന് ഐമ ചെയർമാൻ ബാബു പണിക്കർ.

ഐമ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ മറ്റ് മലയാളി സംഘടനാ ഭാരവാഹികളും മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും പങ്കെടുത്തു.