23.5 C
Kollam
Saturday 20th December, 2025 | 01:41:31 AM
Home Blog Page 2300

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസര്‍കോഡ് നിന്ന് പിടികൂടി

കൊട്ടാരക്കര: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസര്‍കോഡ് നിന്ന് കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തില്‍ ഹൗസ്, ഷംനാ മന്‍സിലില്‍ റഷ്ഫാല്‍ (22) ആണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ ഇനിഷ്യയല്‍ പബ്ലിക് ഓഫറിംഗ്‌സ് (ഐപിഒ) അലോട്ട്‌മെന്റ് തരപ്പെടുത്തി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി 13 ലക്ഷത്തിലധികം രൂപ തട്ടിച്ച പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബാങ്ക് അക്കൗണ്ടുകള്‍ തരപ്പെടുത്തി ചെക്ക് മുഖേന തട്ടിപ്പ് പണം പിന്‍വലിച്ച് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പ്രധാനിയാണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ട്ര്‍ അനില്‍കുമാര്‍.വി. വി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കാസര്‍ഗോഡ് നിന്നും അറസ്റ്റ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തില്‍ 13 ലക്ഷത്തിലധികം രൂപ തട്ടിപ്പ് സംഘം വഴി ഇയാള്‍ക്ക് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

‘യുപിഎസ്‌സിക്കു പകരം ആർഎസ്എസ് വഴി നിയമനം’: കേന്ദ്രത്തിന്റെ ലാറ്ററൽ എൻട്രിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: സ്വകാര്യമേഖലയിൽനിന്ന് ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുപിഎസ്‌സിക്കു പകരം ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതു ഭരണഘടനയ്ക്കു നേരെയുള്ള അതിക്രമമാണെന്നും രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. എക്സിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പിലായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുലിന്റെ കുറിപ്പിൽനിന്ന്:

‘‘എസ്‌സി – എസ്ടി – ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം പരസ്യമായി പിടിച്ചുപറിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം രാജ്യത്തെ പ്രധാന പദവികളിൽ പിന്നാക്ക വിഭാഗങ്ങൾക്കു പ്രാതിനിധ്യമില്ലെന്നു ഞാൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിനു പരിഹാരം ഉണ്ടാക്കേണ്ടതിനു പകരം ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുമ്പോൾ പിന്നാക്കക്കാരെ ഉന്നത സ്ഥാനങ്ങളിൽനിന്നു കൂടുതൽ അകറ്റുകയാണ്. യുപിഎസ്‌സി ജോലികൾ ലക്ഷ്യമിട്ട് തയാറെടുപ്പു നടത്തുന്ന യുവതലമുറയുടെ അവകാശം തട്ടിപ്പറിക്കലാണിത്.

സംവരണം അടക്കമുള്ള സാമൂഹികനീതിയെന്ന ആശയത്തിനുനേർക്കുള്ള ആക്രമണം ആണിത്. കോർപ്പറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ പദവികൾ കൈവശം വച്ചാൽ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് സെബി. സർക്കാരിന്റേത് രാജ്യവിരുദ്ധ നീക്കമാണ്. ഇതിനെ ഇന്ത്യാ സഖ്യം ശക്തമായി എതിർക്കും. നീക്കം ഭരണനിർവഹണത്തെയും സാമൂഹിക നീതിയെയും വ്രണപ്പെടുത്തും. ഐഎഎസിന്റെ സ്വകാര്യവത്കരണം സംവരണം അട്ടിമറിക്കാനുള്ള മോദിയുടെ ഗ്യാരന്റിയാണ്.’’

ലാറ്ററൽ എൻട്രി വഴി 45 പേർ
10 ജോയിന്റ് സെക്രട്ടറിമാർ, 35 ‍ഡയറക്ടർമാർ അല്ലെങ്കിൽ ഡപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ സ്വകാര്യ മേഖലകളിൽനിന്നു നിയമിക്കാനാണ് തീരുമാനം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആൻഡ് ഐടി, സ്റ്റീൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഈ പദവികളിലേക്ക് ഐഎഎസ്, ഐപിഎസ് ഉൾപ്പെടെയുള്ള ഗ്രൂപ്പ് എ സിവിൽ സർവീസ് നേടിയവരെയാണ് പരിഗണിക്കുക.

കാറുകൾ കൂട്ടിയിടിച്ചു; യുഎസിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർക്കു ദാരുണാന്ത്യം

വാഷിങ്ടൻ: ടെക്സസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മണി അരവിന്ദ് (45), ഭാര്യ പ്രദീപ, മകൾ ആൻഡ്രിൽ (17) എന്നിവരാണ് മരിച്ചത്. മകളെ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ദമ്പതികളുടെ മകൻ ആദിർയാൻ സംഭവസമയത്ത് ഒപ്പമില്ലായിരുന്നു. കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ആദിർയാൻ മാത്രമാണ്.

അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറിയ കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാർ 112 കിലോമീറ്റർ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാർ 160 കിലോമീറ്റർ വേഗത്തിലുമായിരുന്നു.

ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ആൻഡ്രിൽ ഡാലസ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് പഠനത്തിന് ചേരാനുള്ള തയാറെടുപ്പിലായിരുന്നു. എതിരെ വന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിയന്ത്രണംവിട്ട വാഹനം അരവിന്ദിന്റെ കാറിൽ ഇടിക്കുകയായിരുന്നു.

നാളെ ആകാശത്ത് സൂപ്പർ മൂൺ മാത്രമല്ല, ബ്ലൂമൂണും; കാണാൻ അറിയേണ്ടത്!

വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കുകയാണ് നാം. ഓഗസ്റ്റിലെ 19ന് കാണാവുന്ന പൗർണമിക്ക് സൂപ്പർമൂൺ, ബ്ലൂ മൂൺ, സ്റ്റർജൻ മൂൺ എന്നിങ്ങനെ നിരവധി പേരുകളാണുള്ളത്, നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രൻ കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന സീസണൽ ബ്ലൂ മൂൺ ഉണ്ടായിരുന്നു, അടുത്ത സീസണൽ ബ്ലൂ മൂൺ 2027 മെയ് മാസത്തിൽ സംഭവിക്കും.

എന്താണ് സൂപ്പർ മൂൺ?

ചന്ദ്രൻ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള പ്രതിമാസ ഭ്രമണപഥം ഒരു പൂർണ്ണ വൃത്തമല്ല. ഓരോ മാസവും, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഒരു സ്ഥലത്ത് എത്തുന്നു, ഇത് പെരിജീ എന്നറിയപ്പെടുന്നു. ഈ പെരിജിയോടൊപ്പം പൂർണ്ണചന്ദ്രനും ചേരുമ്പോൾ, അത് ഒരു സൂപ്പർമൂൺ ആയി മാറും. ഓഗസ്റ്റ് 19, തിങ്കളാഴ്ച ഏകദേശം പുലർച്ചെ 12ന് ഇത് കാണാനാകും.

1979-ൽ ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് നോലെയാണ് സൂപ്പർമൂൺ എന്ന പദം ഉപയോഗിച്ചത്. ഈ വർഷത്തെ ഏറ്റവും തിളക്കമുള്ളതും വലുതുമായ പൂർണ ചന്ദ്രന്മാരാണ് ഫുൾ സൂപ്പർമൂൺ. സാധാരണ ചന്ദ്രനെക്കാൾ 30 ശതമാനം തെളിച്ചവും 14 ശതമാനം വലിപ്പവും കൂടുതലായി കാണപ്പെടുന്നു.

അപ്പോൾ ബ്ലൂമൂൺ എന്താണ്?
ഒരു ബ്ലൂമൂൺ യഥാർത്ഥത്തിൽ ചന്ദ്രന്റെ നിറത്തെ സൂചിപ്പിക്കുന്നില്ല. നാല് പൗർണ്ണമികളുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണിത്. ബ്ലൂമൂൺ എന്ന പേരിൽ ചിത്രങ്ങളിൽ കാണപ്പെടുന്നത് ഫിൽറ്ററുകളുടെ വിദ്യയാണ്. പക്ഷേ ചന്ദ്രൻ നീലനിറമായ അവസരങ്ങളുണ്ട്.

1883ൽ ഒരു ഇന്തോനേഷ്യൻ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും അന്തരീക്ഷത്തിലേക്ക് 50 മൈൽ (80 കിലോമീറ്റർ) വരെ ഉയരത്തിൽ ചാരം വ്യാപിക്കുകയും ചെയ്തു. ചെറിയ ചാര കണങ്ങൾ – ഏകദേശം ഒരു മൈക്രോൺ വലിപ്പമുള്ളവ ഒരു ഫിൽട്ടറായി പ്രവർത്തിച്ചു, ചുവന്ന വെളിച്ചം വിതറുകയും ചന്ദ്രനെ ഒരു പ്രത്യേക നീല-പച്ച നിറമാക്കുകയും ചെയ്തു.

മറ്റ് ചില അഗ്നിപർവ്വത സ്ഫോടനങ്ങളും 1983-ൽ മെക്സിക്കോയിലെ എൽ ചിച്ചോൺ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതും 1980-ൽ സെൻ്റ് ഹെലൻസ് പർവതവും 1991-ൽ പിനാറ്റുബോ പർവതവും പൊട്ടിത്തെറിച്ചതും ഉൾപ്പെടെ നീല ചന്ദ്രന് കാരണമായത്രെ.

ഗുണ്ടയെ കൂട്ടുപിടിച്ച് ‘സഹോദരിമാരായ പൊലീസുകാരിമാരുടെ’ ഭീഷണി

തിരുവനന്തപുരം: പോത്തൻകോട്ട് സഹോദരിമാരായ പൊലീസ് ഉദ്യോഗസ്ഥർ സാമ്പത്തികത്തട്ടിപ്പിൽനിന്നു തടിയൂരാൻ ഗുണ്ടാനേതാവിനെക്കൊണ്ടു വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവം പൊലീസിനു തലവേദനയാകുന്നു. പൊലീസ് സഹോദരിമാരും ഗുണ്ടയും കൈകോർത്തപ്പോൾ ഒരു വീട്ടമ്മയുടെ ജീവിതമാണ് ദുസ്സഹമായത്. ആതിരയെന്ന വീട്ടമ്മ പരാതിപ്പെട്ടതോടെ ചെറിയ വകുപ്പുകൾ ചുമത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ആദ്യഘട്ടത്തിൽ ശ്രമിച്ചെങ്കിലും റൂറൽ എസ്പി ഇടപെട്ടതോടെ നടപടികൾ കടുപ്പിക്കേണ്ടിവന്നു.

കാട്ടായിക്കോണം ജയ്‌നഗർ ഗാർഡൻവ്യൂ പിജെ ഗാർഡൻസിൽ ആതിരയോട് പല തവണയായി വാങ്ങിയ 19 ലക്ഷം രൂപ തിരികെ നൽകാൻ തയാറാകാതിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഒടുവിൽ ഗുണ്ടുകാട് സാബു എന്ന ഗുണ്ടാനേതാവിനെ കൊണ്ട് ഫോണിൽ ആതിരയെ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. ആതിരയുടെ പരാതിയിൽ ആദ്യം കേസെടുത്തത് ഭീഷണിപ്പെടുത്തിയതിനു മാത്രമാണ്. വനിതാ പൊലീസുകാരെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണമുയർന്നതോടെ പിന്നീട് വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ കൂടി ചേർത്തു. അന്വേഷണവും മന്ദഗതിയിലായിരുന്നു.

തുടർന്ന് വാർത്തകളുടെ അടിസ്ഥാനത്തിൽ റൂറൽ എസ്പി ഇടപെട്ടതോടെയാണ് പോത്തൻകോട് പൊലീസ് നടപടി ശക്തമാക്കിയത്. ഒന്നാം പ്രതി ഗുണ്ടുകാട് സാബു, സീനിയർ ഗ്രേഡ് വനിതാ സിപിഒമാരും സഹോദരിമാരുമായ പേയാട് വിവേകാനന്ദനഗർ പാർവതിയില്ലത്തിൽ പി.സംഗീത, പി.സുനിത, ഭർത്താവ് സൈനിക ഉദ്യോഗസ്ഥനായ ജിപ്‌സൺ രാജ്, സംഗീതയ്‌ക്കൊപ്പം താമസിക്കുന്ന ശ്രീകാര്യം കരിയം ഇടവക്കോട് വിശ്വേന്ദ്രിയത്തിൽ വി.ആദർശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

സംഗീത വിഴിഞ്ഞം കോസ്റ്റൽ സ്‌റ്റേഷനിലും സുനിത തൃശൂർ വനിതാസെല്ലിലുമാണ് ജോലി ചെയ്യുന്നത്. ഇവർ പൊലീസുകാരാണെന്ന് എഫ്‌ഐആറിലും ഉണ്ടായിരുന്നില്ല. ആദ്യം കേസെടുത്തെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ല. എന്നാൽ റൂറൽ എസ്പി ഇടപെട്ടതോടെ ആതിരയുടെ വീട്ടിലെത്തി മൊഴിയെടുത്ത പൊലീസ് കൂടുതൽ വകുപ്പുകൾ ചേർത്തു. മാർച്ച് നാലിനാണ് ഗുണ്ടുകാട് സാബു ആതിരയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അതിനു മുൻപ് മറ്റൊരു ഗുണ്ടയും വിളിച്ച് ഭീഷണിപ്പെടുത്തി.

സഹോദരിയാണെന്നു പറഞ്ഞ് ആദർശാണ് സംഗീതയെ പരിചയപ്പെടുത്തിയതെന്നും ആദ്യം പണം കടം വാങ്ങിയതെന്നും ആതിര പറഞ്ഞു. ‘‘പണം തിരികെ നൽകാൻ പറ്റാതെ വന്നതോടെ അവരുടെ പേരിലുളള വസ്തു നൽകാമെന്നു പറഞ്ഞു. ആദ്യം കടം വാങ്ങിയതിനു പുറമേ വസ്തുവിന്റെ വില എന്ന നിലയിൽ 19 ലക്ഷത്തോളം രൂപ അവർക്കു നൽകി. വസ്തുവിന്റെ പേരിലുള്ള വായ്പ അടച്ചുതീർക്കാനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. വസ്തു അവർ കാണിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വസ്തു ഞങ്ങളുടെ പേരിൽ എഴുതാൻ തയാറായില്ല. പിന്നെ ഫോൺ വിളിച്ചാലും എടുക്കാതായി.

പിന്നീട് അന്വേഷിച്ചപ്പോഴാണ് ഈ വസ്തു കണ്ടുകെട്ടിയതാണെന്ന് അറിയുന്നത്. നമ്മളെ കാണിച്ചു തന്നത് അവരുടെ പേരിലുള്ള വസ്തുവല്ലെന്നും പിന്നീടറിഞ്ഞു. വേറെ ആരുടെയോ പുരയിടമായിരുന്നു അത്. ആ വിധത്തിലും വഞ്ചിക്കുകയായിരുന്നു. ഇതോടെയാണ് കേസ് കൊടുക്കാൻ തീരുമാനിച്ചത്. അവർ നൽകിയ ചെക്ക് ബാങ്കിൽ കൊടുത്തപ്പോൾ മടങ്ങി. അതിന്റെ കേസ് ആറ്റിങ്ങൽ കോടതിയിൽ നടക്കുന്നു. ഇതിനിടെയാണ് ഗുണ്ടാ ഭീഷണി ഉണ്ടാകുന്നത്. എഗ്രിമെന്റും ചെക്കും മടക്കി നൽകിയില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന തരത്തിലാണ് സംസാരിച്ചത്. ഇതിനിടയിലാണ് സംഗീത, ആദർശിന്റെ സഹോദരിയല്ലെന്നും അവർ ഒരുമിച്ചു താമസിക്കുകയാണെന്നും അറിയുന്നത്. നാലു ദിവസം മുൻപ് പോത്തൻകോട് പൊലീസ് വന്നു മൊഴിയെടുത്തിരുന്നു.’’ – ആതിര പറഞ്ഞു.

റിയൽ എസ്റ്റേറ്റ് ബിസിനസിനു വേണ്ടിയാണ് സംഗീതയും സുനിതയും പണം വാങ്ങിയതെന്നു പൊലീസ് പറയുന്നു. പലപ്പോഴായി ആതിരയുടെ ഭർത്താവിൽനിന്ന് 19 ലക്ഷം രൂപയാണ് സംഗീത കൈപ്പറ്റിയത്. രേഖകളും ചെക്കുകളും നൽകിയത് സംഗീതയും ജിപ്‌സൺ രാജുമായിരുന്നു. എന്നാൽ പറഞ്ഞ തീയതിയിൽ ബാങ്കിൽ കൊടുത്ത ചെക്കുകൾ പണം ലഭിക്കാതെ മടങ്ങി. തുടർന്ന് ആതിര പണം തിരികെ ആവശ്യപ്പെട്ടു. അതിനു ശേഷം ഗുണ്ടുകാട് സാബു ഫോണിൽ വിളിച്ച്, സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി.

സാബുവിന്റെ ഫോണിൽ നിന്നാണു വിളിച്ചതെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ പലരിൽനിന്നും പണം കൈപ്പറ്റി അവരെയും വഞ്ചിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്പിക്കും ഉൾപ്പെടെ ആതിര പരാതി നൽകിയിരുന്നു. സംഗീത പേയാട് താമസിക്കുന്നതിനാൽ ആദ്യം മലയിൻകീഴ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്. തുടർന്ന് ആതിരയുടെ വീടുള്ള പോത്തൻകോട് സ്റ്റേഷനിലേക്കു പരാതി കൈമാറുകയായിരുന്നു.

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കിൽ കയറ്റി; വിദ്യാർഥിനിയെ പീഡിപ്പിച്ചു

ബെംഗളൂരു∙ പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ ബലാത്സംഗം ചെയ്തു. നഗരത്തിലെ കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. കോറമംഗലയിൽ നടന്ന പാർട്ടിക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി.

‘‘ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തിയ ആൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു’’– അഡീഷനൽ പൊലീസ് കമ്മിഷണർ‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ഒരാളെ മാത്രമാണ് സംശയിക്കുന്നതെന്നും സംഭവസ്ഥലം സന്ദർശിച്ചതായും പൊലീസ് വ്യക്തമാക്കി.

ജനവാസ മേഖലയിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ ആള്‍ക്കൂട്ടം ഇരുമ്പുദണ്ഡില്‍ ചുറ്റി തീപന്തം എറിഞ്ഞു… ആനയുടെ പുറത്ത് തുളച്ചുകയറി… ആന ചരിഞ്ഞു

ബംഗാളിലെ ജാര്‍ഗ്രാം ജില്ലയില്‍ ജനവാസ മേഖലയിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ പൊള്ളലേറ്റ ആന ചരിഞ്ഞു. തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ആന ചരിഞ്ഞത്. ഇരുമ്പുദണ്ഡില്‍ ചുറ്റി തീപന്തം എറിഞ്ഞതോടെ ഇത് ആനയുടെ പുറത്ത് തുളച്ചുകയറുകയായിരുന്നു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പചരിച്ചതോടെ ആക്രമിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടി എടുത്തു. രണ്ട് കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകളാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയത്. ആനകളുടെ ആക്രമണത്തില്‍ വയോധികന്‍ മരിക്കുകയും വ്യാപകമായി നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. ആനകള്‍ ഗ്രാമത്തില്‍ തമ്പടിച്ചതോടെയാണ് ഇരുമ്പുവടിയും തീപന്തങ്ങളുമായി ആനകളെ ആക്രമിച്ചത്. ‘ഹുള്ള’ എന്നറിയപ്പെടുന്നൊരു സംഘമാണ് ആനകളെ തുരുത്തുന്നതിന് നേതൃത്വം നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.

റീല്‍സ് എടുക്കാനായി മേല്‍പ്പാലത്തില്‍ ബൈക്ക് സ്റ്റണ്ട്; ഗതികെട്ട് നാട്ടുകാര്‍ ബൈക്ക് എടുത്ത് താഴേക്കെറിഞ്ഞു

മേല്‍പ്പാലത്തില്‍വച്ച് റീല്‍സ് എടുക്കാനായി ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ പാഠം പഠിപ്പിച്ച് നാട്ടുകാര്‍. ബംഗളുരു- തുമകുരു ദേശീയപാതയിലെ മേല്‍പ്പാലത്തില്‍വച്ച് ബൈക്ക് സ്റ്റണ്ട് നടത്തുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത യുവാക്കളുടെ ബൈക്ക് നാട്ടുകാര്‍ ചേര്‍ന്ന് മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് എടുത്ത് എറിയുകയായിരുന്നു.
യുവാക്കളുടെ ബൈക്ക് താഴോട്ട് എറിയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. യാത്രക്കാരുടെ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തിലായിരുന്നു തിരക്കേറിയ ദേശീയപാതയില്‍ യുവാക്കളുടെ വീഡിയോ ചിത്രീകരണം. ഇതില്‍ കോപാകുലരായ നാട്ടുകാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയിലൂടെ ബൈക്ക് താഴോട്ട് ഇടുകയായിരുന്നു.

മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.
കടുത്ത പനി, ശ്വാസം മുട്ട്, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളോടൊയാണ് താരം ചികിത്സ തേടിയത്. ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹന്‍ലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു… 20 പേര്‍ക്ക്

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ടെമ്പോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ബുലന്ദ്ഷഹറിലെ സലേംപൂര്‍ മേഖലയില്‍ വെച്ചായിരുന്നു അപകടം. 25 പേരാണ് ടെമ്പോയില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ 10 പേരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയില്‍ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.