25.8 C
Kollam
Saturday 27th December, 2025 | 09:35:59 PM
Home Blog Page 2197

നീണ്ട, ഇട തൂര്‍ന്ന മുടി… വേഗത്തില്‍ വളരാന്‍ 5 മാര്‍ഗ്ഗങ്ങള്‍

നീണ്ട, ഇട തൂര്‍ന്ന മുടി പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്‌നമാണ്. മുടികൊഴിച്ചിലും കഷണ്ടിയുമൊക്കെ ഇക്കാലത്ത് വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. വെയിലും എണ്ണയുടെ അഭാവവും മറ്റ് ചില ഘടകങ്ങളും കേശ വളര്‍ച്ചയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുകയും നിങ്ങളുടെ കേശത്തിന് തകരാര്‍ സൃഷ്ടിക്കുകയും അത് വളരുന്നതിന് ഏറെ നീണ്ട സമയമെടുക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. നിങ്ങളുടെ തലമുടി വേഗം വളരുന്നതിനുളള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണെങ്കില്‍, ഈ വിദ്യകളില്‍ ചിലത് പരീക്ഷിക്കൂ….

  1. നിങ്ങളുടെ തലമുടി നന്നായി ചീകിയൊതുക്കുക
  2. തലമുടി ശരിയായ വിധത്തില്‍ കഴുകുക
  3. അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക
  4. അനുയുക്തമായ ഭക്ഷണം കഴിക്കുക
  5. ഉഴിച്ചില്‍ നടത്തുക

വളരെ എളുപ്പത്തില്‍ ഇറച്ചി പാകം ചെയ്‌തെടുക്കാം….ഇതൊന്നു പരീക്ഷിക്കു

മാംസ വിഭവങ്ങള്‍ പാചകം ചെയ്‌തെടുക്കാന്‍ പലപ്പോഴും വളരെയധികം സമയമെടുക്കാറുണ്ട്. എന്നാല്‍ ഇനിപ്പറയുന്ന രീതികള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ. വളരെ എളുപ്പത്തില്‍ ഇറച്ചി പാകം ചെയ്‌തെടുക്കാം. ഇറച്ചി കറിവെയ്ക്കുമ്പോള്‍ വളരെ ചെറിയ രീതിയില്‍ നുറുക്കി അത് കറിവെക്കാന്‍ എടുക്കുന്നതാണ് നല്ലത്. ചെറിയ കഷ്ണങ്ങളാക്കി ഇറച്ചി നുറുക്കി എടുക്കുമ്പോള്‍ അധികം സമയം ഇല്ലാതെ തന്നെ, വെന്ത് കിട്ടും. ഇത് സമയം ലാഭിക്കാന്‍ സഹായിക്കും.
കൂടാതെ കറി വേഗത്തില്‍ തയ്യാറാക്കി എടുക്കാനും ഇത് ഉപകരിക്കും. ബിരിയാണി തയ്യാറാക്കാനും ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുന്നത് നല്ലതാണ്. ഇത് ബിരിയാണിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും. വീതി കൂട്ടി കട്ടി കുറച്ച് നുറുക്കി വേവിച്ചെടുക്കുന്നതും ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ സഹായിക്കുന്നതാണ്. കൂടാതെ, കൃത്യമായ രീതിയില്‍ മസാല പുരട്ടി വിഭവം തയ്യാറാക്കിയാല്‍ അതും നല്ലതാണ്.

ന്യൂസ് അറ്റ് നെറ്റ്: പ്രധാനവാർത്തകൾ

2024 സെപ്തംബർ 18 ബുധൻ 6.00 pm

?മലപ്പുറത്ത് യു എ ഇ യിൽ നിന്ന് വന്ന 38 കാരന് എം പോക്സ് സ്ഥിരീകരിച്ചു. രോഗം എടവണ്ണ ഒതായി സ്വദേശിക്ക്

? മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയെ കാർ കയറ്റി കൊന്ന സംഭവം: രണ്ടാം പ്രതിയായ ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

?തൃശൂർ നഗരം കീഴടക്കി പുലിക്കൂട്ടം: പെൺപുലികളും കുട്ടിപ്പുലികളുമടക്കം 400 ൽ പരം പുലികൾ ഇന്നത്തെ പുലികളിയിൽ നിരത്ത് കിഴക്കി.

?പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

? ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചര്‍ച്ചയായി.

? വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിതിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

?ജമ്മു കാശ്മീർ:ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിഗ് ശതമാനം

? ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് കെ മുരളീധരന്‍.

? പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനില്‍ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു.

തിരുവോണം ബംബര്‍ ലോട്ടറി… വില്‍പ്പന കുതിക്കുന്നു

സംസ്ഥാനത്ത് തിരുവോണം ബംബര്‍ ലോട്ടറിയുടെ വില്‍പ്പന കുതിക്കുന്നു. തിരുവോണം ബംബറിന്റെ പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി വീതം. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനം. 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം, 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം, ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഓണം ബംബര്‍ മുതലായവയുടെ സമ്മാനത്തുക കൂടെ കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റെക്കോര്‍ഡ് ഭേദിക്കുമെന്ന് പ്രതീക്ഷ.
എല്ലാ ദിവസവും ഭാഗ്യവാന്മാരെ സൃഷ്ടിക്കുന്ന, ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്ന, കൃത്യമായി വിജയികളെ പ്രഖ്യാപിക്കുന്ന കേരള ഭാഗ്യക്കുറി വകുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയുടെ ശക്തമായ നട്ടെല്ലാണ്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നറുക്കെടുക്കുന്ന തിരുവോണം ബംപര്‍ വില്‍പ്പന തകൃതിയായി തുടരുകയാണ്. ഇനി കഷ്ടിച്ച് ഒരു മാസത്തിനുള്ളില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടുന്നത് ആരാണെന്ന് അറിയാം. ഒക്ടോബര്‍ 9-ന് ആണ് നറുക്കെടുപ്പ്. ഇനിയും ടിക്കറ്റ് എടുക്കാത്തവര്‍ക്ക് 500 രൂപ മുടക്കി അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ ഭാഗ്യപരീക്ഷണത്തിന് ടിക്കറ്റെടുക്കാം.
ഓണം ബംപര്‍ ഉള്‍പ്പെടെ കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റെടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ വികസനത്തിനും പൊതുക്ഷേമത്തിനും കൂടെയാണ് നിങ്ങള്‍ പിന്തുണ നല്‍കുന്നത്. കേരളത്തിന്റെ പല അഭിമാന പദ്ധതികള്‍ക്കും മൂലധനമായി ഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം മാറുന്നു. മാത്രമല്ല, കാരുണ്യ ബെനവെലന്റ് സ്‌കീം പോലെയുള്ള കാരുണ്യ പദ്ധതികള്‍ക്കും ഇത് പിന്തുണ നല്‍കുന്നു. കൂടാതെ ഏജന്റുമാര്‍, വില്‍പ്പനക്കാര്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലും ഉറപ്പാക്കുന്നു.
ലോട്ടറി വില്‍പ്പനയില്‍ നിന്നുള്ള പണം പൊതുജനക്ഷേമത്തിന് ഉപയോഗിക്കുമെന്നാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കുന്നത്. ഇത്തവണ സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

നറുക്കെടുപ്പ് ഇങ്ങനെ…
സുതാര്യമായ നറുക്കെടുപ്പാണ് കേരള ഭാഗ്യക്കുറി വകുപ്പ് ഉറപ്പാക്കുന്നത്. ജഡ്ജിങ് പാനല്‍ അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ നറുക്കെടുപ്പ് യന്ത്രം പരിശോധിച്ച് അക്കങ്ങളും അക്ഷരങ്ങളും ഉറപ്പുവരുത്തുന്നതാണ് ആദ്യ പടി. ഒരു ട്രയല്‍ റണ്‍ നടത്തിയാണ് ഇത് ചെയ്യുന്നത്. പാനല്‍ അംഗങ്ങള്‍ ബട്ടണ്‍ അമര്‍ത്തി നറുക്കെടുപ്പ് നടത്തും. മെഷീനില്‍ കാണിക്കുന്ന നമ്പര്‍ വിറ്റുപോയതാണോ എന്ന് പരിശോധിക്കുന്നതാണ് അടുത്ത ഘട്ടം. ഇത് വില്‍പ്പന റിപ്പോര്‍ട്ടും ലോട്ടീസ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ചെയ്യുന്നത്. വില്‍ക്കാത്ത ടിക്കറ്റിലെ നമ്പര്‍ ആണെങ്കില്‍ അത് റദ്ദാക്കും. വീണ്ടും നറുക്കെടുക്കും. നറുക്കെടുപ്പ് അവസാനിച്ചശേഷം ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിന്റ് ഡയറക്ടറുടെയും പാനല്‍ അംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ സമ്മാന രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തും. പിന്നീട് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പുറത്തുവിടുന്നതോടെ ഭാഗ്യശാലികളെ കേരളം അറിയും. സമഗ്ര വിവരങ്ങള്‍ക്ക് ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് ംംം.േെമലേഹീേേലൃ്യ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കാം. നറുക്കെടുപ്പ് ഫലം ഉടനടി അറിയാന്‍ @സഹെീേേ എന്ന യൂട്യൂബ് ചാനല്‍ ഉണ്ട്. പരാതികള്‍ വിളിച്ചറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ – 18004258474.

വാങ്ങുന്നത് യഥാര്‍ത്ഥ ടിക്കറ്റാണെന്ന് ഉറപ്പിക്കൂ!
സമ്പൂര്‍ണമായും പേപ്പര്‍ ലോട്ടറിയാണ് കേരള ഭാഗ്യക്കുറി വകുപ്പ് നടത്തുന്നത്. ഓണ്‍ലൈന്‍, വാട്ട്‌സാപ്പ് എന്നിവയിലൂടെ വില്‍പ്പനയില്ല. ലോട്ടറി നേരിട്ട് അംഗീകൃത എജന്റുമാര്‍ വഴിയോ വില്‍പ്പനക്കാര്‍ വഴിയോ വാങ്ങാം – കേരള ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ വിശദീകരിക്കുന്നു. നവീനമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് ലോട്ടറി പ്രിന്റ് ചെയ്യുന്നത്. ഫ്‌ലൂറസെന്‍സ് മഷിയില്‍ അച്ചടിക്കുന്നതിനാല്‍ വ്യാജ പതിപ്പുകള്‍ ഇറക്കാനാകില്ല. ഇതിന് പുറമെ പ്രത്യേകം നിരീക്ഷണവും ഭാഗ്യക്കുറി വകുപ്പ് നടപ്പിലാക്കുന്നുണ്ട്.

മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ രണ്ടാംപ്രതി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ശാസ്താംകോട്ട. മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ രണ്ടാംപ്രതി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ അഭിഭാഷകന്‍.

ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് നവീന്‍ ആണ് ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി അസി.പബ്ളിക് പ്രോസിക്യൂട്ടര്‍ ശിഖ ജാമ്യാപേക്ഷയെ എതിര്‍ത്തു. ഗുരുതരമായ കുറ്റകൃത്യമെന്നനിലയില്‍ തങ്ങളുടെ ഭാഗംകൂട്ടി വിശദമായവാദം കേട്ടുമാത്രമേ ജാമ്യം അനുവദിക്കാവൂ എന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ബന്ധുവിന് വേണ്ടി ഹാജരായഅഡ്വ. കണിച്ചേരി സുരേഷ് അറിയിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ.സജീന്ദ്രന്‍ ഹാജരായി.

ഇതിനിടെ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ രണ്ട് പ്രതികളെയും നാളെ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഭക്ഷണത്തിൽ ഈ പോഷകങ്ങളും വേണം, എന്താണ് കഴിക്കേണ്ടത് അറിയാം?

ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ആഹാരം കഴിക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ പോഷകങ്ങൾ ശരീരത്തിനു ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനുമായി സെപ്റ്റംബറിലെ ആദ്യ ആഴ്ച എല്ലാവർഷവും ദേശീയ പോഷകാഹാര വാരമായി ആചരിക്കാറുണ്ട്. ‘പോഷകസമ്പുഷ്ടമായ ആഹാരം എല്ലാവർക്കും’ എന്നതായിരുന്നു ഈ വർഷത്തെ തീം. സമീകൃതഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ചും പോഷകദാരിദ്ര്യം തടയേണ്ടതിനെക്കുറിച്ചുമെല്ലാം ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം.

∙പ്രോട്ടീൻ

പ്രോട്ടീൻ അഥവാ മാംസ്യം പേശിവളർച്ചയ്ക്കും പേശിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും ആവശ്യമാണ്. കോശങ്ങളുടെ നിർമാണഘടകങ്ങളായ അമിനോ ആസിഡുകൾ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇറച്ചി, മത്സ്യം, മുട്ട, പയർവർഗങ്ങൾ, നട്സ് ഇവയെല്ലാം പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.

∙അന്നജം

ശരീരത്തിനാവശ്യമായ ഊർജം നൽകുന്നത് അന്നജമാണ്. ശാരീരികപ്രവർത്തനങ്ങൾക്കും തലച്ചോറിന്റെ പ്രവർത്തനത്തിനും അന്നജം (Carbohydrates) ആവശ്യമാണ്. മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കോംപ്ലക്സ് കാർബ്സ്, ഊർജമേകുന്നതോടൊപ്പം ഇവയിലെ നാരുകൾ (fiber) ദഹനത്തിനും സഹായിക്കുന്നു.

∙കൊഴുപ്പ്

അപൂരിതകൊഴുപ്പുകൾ അടങ്ങിയ ഒലിവ് ഓയിൽ, വെണ്ണപ്പഴം, നട്സ്, സീഡ്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഹോർമോൺ ഉൽപാദനത്തിനും പ്രധാനമാണ്. വൈറ്റമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളുടെ ആഗിരണത്തിനും ഇവ ആവശ്യമാണ്. മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.

∙നാരുകൾ

ദഹനാരോഗ്യം മെച്ചപ്പെടുത്താനും ബവൽ മൂവ്മെന്റ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ ആവശ്യമാണ്. മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ എന്നിവയെല്ലാം നാരുകളുടെ (fiber) മികച്ച ഉറവിടമാണ്. ഉദരാരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും നാരുകൾ സഹായിക്കുന്നു.

∙വൈറ്റമിനുകൾ

നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംയുക്തങ്ങൾ ആണ് വൈറ്റമിനുകൾ. നാരകഫലങ്ങളിൽ കാണപ്പെടുന്ന വൈറ്റമിൻ സി, രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ഇലക്കറികളിലും ഇറച്ചിയിലുമുള്ള ബി വൈറ്റമിനുകൾ, ഊർജോൽപാദനത്തിനു സഹായിക്കുന്നു. ഫോർട്ടിഫൈഡ് ഭക്ഷണങ്ങളിലും സൂര്യപ്രകാശത്തിനും കാണപ്പെടുന്ന വൈറ്റമിൻ ഡി, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

∙ധാതുക്കൾ
കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ എല്ലുകളെ ശക്തിപ്പെടുത്താനും ഓക്സിജന്റെ വാഹനത്തിനും പേശികളുടെ പ്രവർത്തനത്തിനും ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും സഹായിക്കുന്നു. പാലുൽപന്നങ്ങളിലും ഇലക്കറികളിലും കാൽസ്യം ധാരാളമുണ്ട്. ഇലക്കറികളും ബീൻസും അയൺ, മഗ്നീഷ്യം ഇവയാൽ സമ്പന്നമാണ്.

∙നിരോക്സീകാരികൾ

നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും നിരോക്സീകാരികൾ (Antioxidants) ഉണ്ട്. വൈറ്റമിൻ ഇ, സെലെനിയം തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും ഓക്സീകരണ സമ്മര്‍ദത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു. ഇവ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. അതുവഴി ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

∙പ്രോബയോട്ടിക്സ്

ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന, ദഹനത്തിനു സഹായിക്കുന്ന രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഉപകാരികളായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്. യോഗർട്ട്, കെഫിർ, മറ്റ് പുളിപ്പിച്ച (Fermeted) ഭക്ഷണങ്ങൾ ഇവയിലെല്ലാം പ്രോബയോട്ടിക്സിനെ കാണാം. ഇവ ഒരു സമീകൃത മൈക്രോബയോം നേടാൻ‍ സഹായിക്കുന്നു.

∙ചെറിയ അളവിലുള്ള രാസമൂലകങ്ങൾ

സിങ്ക്, സെലെനിയം, അയഡിൻ തുടങ്ങിയ മൂലകങ്ങളും ചെറിയ അളവിൽ ശരീരത്തിന് ആവശ്യമാണ്. ഇവ രോഗപ്രതിരോധ സംവിധാനത്തിലും, തൈറോയ്ഡിന്റെ ആരോഗ്യത്തിനും ഉപാപചയപ്രവർത്തനങ്ങൾക്കും പ്രധാന പങ്ക് വഹിക്കുന്നു. കടൽവിഭവങ്ങൾ, നട്സ്, സീഡ്സ് ഇവയിൽ നിന്ന് ഈ മൂലകങ്ങൾ ലഭിക്കും.

‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ’: മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി

പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. വിവാഹ വാർത്ത സീമ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘ഔദ്യോഗികമായി വിവാഹം കഴിച്ചു’ എന്ന കുറിപ്പോടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. നിശാന്താണ് വരൻ.

‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ finally officially married.’– എന്നാണ് സീമ സമൂഹമാധ്യമത്തിൽ കുറിച്ചത്. വിവാഹം റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം സീമ പങ്കുവച്ചു.

ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. തുടർന്ന് സീമ ഈ കുറിപ്പ് പിൻവലിക്കുകയും ചെയ്തു. ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ലെന്നായിരുന്നു നിശാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സീമ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. സീമയ്ക്കും നിശാന്തിനും ആശംസകളുമായി നിരവധി പേരും എത്തി. കഴിഞ്ഞ ഏപ്രിലിലായിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹനിശ്ചയം.

പ്രണയാർദ്രമായി ചുംബിച്ച് നിക്കും പ്രിയങ്കയും, കണ്ണ് പൊത്തി ചിരിച്ച് മകൾ; ആരാധകമനം കവർന്ന് ചിത്രങ്ങൾ

32 ാം ജന്മദിനം ആഘോഷിച്ച് അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസ്. ലണ്ടനിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കിടെ എടുത്ത മനോഹര പിറന്നാൾ ചിത്രങ്ങൾ നിക് ജൊനാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പിറന്നാൾ സ്നേഹം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇതിലും മികച്ചതായി 32 ാം വയസ്സ് തുടങ്ങാൻ കഴിയുമെന്നു തോന്നുന്നില്ലെന്നും നിക് ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

നിക് ജൊനാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. പരസ്പരം ചേർന്നു നിന്ന് നിക്കും പ്രിയങ്കയും ചുംബിക്കുമ്പോൾ മകൾ മാൾട്ടി മേരി കണ്ണുപൊത്തിയിരിക്കുന്ന മനോഹര ദൃശ്യം ആരാധകമനം കവർന്നു. മകളെയും എടുത്ത് സംഗീതപരിപാടി നടക്കുന്ന വേദിയിലേക്കു പോയ നിക്, അവൾക്കു കയ്യിൽ മൈക്കെടുത്തു കൊടുത്തു. നിക്കിന്റെ സഹോദരന്മാരും ഗായകരുമായ കെവിനും ജോയും മാൾട്ടിയെ കൊഞ്ചിക്കുന്നതിന്റെ ചിത്രങ്ങളും ഗായകൻ പങ്കുവച്ചു. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണു നിക് ജൊനാസിനു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. മാൾട്ടിയുടെ കുസൃതിച്ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷവും ആരാധകർ പ്രകടമാക്കി.

വിവാഹശേഷം നിക്കിന്റെ എല്ലാ പിറന്നാളിനും തിരക്കുകൾ മാറ്റിവച്ച് പ്രിയങ്ക അടുത്തെത്താറുണ്ട്. അമേരിക്കയിലോ ലണ്ടനിലോ ആയിരിക്കും കൂടുതലായും ആഘോഷങ്ങൾ നടത്തുക. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ പാർട്ടികളാണ് മിക്കവാറും നടത്തുക. പ്രിയങ്കയുടെ പിറന്നാളിന് നിക് സർപ്രൈസ് കൊടുക്കുന്നതും പതിവാണ്. ആഘോഷ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. മൂന്നു ദിവസം നീണ്ട, രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള വിവാഹം. പിന്നീട് നിക്കിന്റെ രാജ്യമായ അമേരിക്കയിൽ വച്ചും ചടങ്ങുകൾ നടത്തി. നിക്കും പ്രിയങ്കയും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. 2022 ജനുവരി 22ന് താരദമ്പതികൾക്കു പെൺകു‍ഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. മാൾട്ടിക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്.

വീടിന്റെ പ്രധാന വാതിൽ മഞ്ഞൾ വെള്ളത്തിൽ പച്ചക്കർപ്പൂരം പൊടിച്ച് ചേർത്ത് തുടച്ച് വൃത്തിയാക്കൂ വയ്ക്കൂ, ലക്ഷ്മി അവിടെ കുടിയിരിക്കും

വീട്ടിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് പ്രധാന വാതിൽ. പ്രധാന വാതിൽ പരിപാലിക്കുന്നതിൽ അൽപ്പം ശ്രദ്ധ ചെലുത്തിയാൽ അവിടെ ഐശ്വര്യം നിറയുമെന്നാണ് വിശ്വാസം.

ആഴ്ചയിലൊരിക്കലെങ്കിലും മഞ്ഞൾ വെള്ളത്തിൽ പച്ചക്കർപ്പൂരം പൊടിച്ചു ചേർത്ത് കട്ടിളയും വാതിലും തുടച്ചു വൃത്തിയായ്ക്കുക.
വിശേഷാവസരങ്ങളിൽ മാവില , ആലില എന്നിവ കൊണ്ട് തോരണം ഇടുക. സ്വസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതിനാൽ സ്വസ്തിക് ചിഹ്നം പ്രധാന വാതിലിൽ ആലേഖനം ചെയ്യുകയോ തൂക്കിയിടുകയോ ചെയ്യുന്നത് നല്ലതാണ്.
പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കുക. ഇതിൽ നിന്നുള്ള ശബ്ദം വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറക്കാൻ സഹായിക്കും.
പ്രധാന വാതിലിനു നേരെയായി തൂണുകളോ വൃക്ഷങ്ങളോ മറ്റൊരു വീടിന്റെ വാതിലോ വരാൻ പാടില്ല.
പ്രധാനവാതിലിനു മുകളിലായി പുറത്തേക്കു അഭിമുഖമായി മഹാവിഷ്ണുവിന്റെ ചിത്രം വയ്ക്കുക. ഇങ്ങനെ വയ്ക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടില്ല എന്നാണ് വിശ്വാസം.

വീടിന്റെ മറ്റു വാതിലുകളെക്കാൾ വലുതായിരിക്കണം പ്രധാന വാതിൽ. കഴിവതും ഈടുള്ളതും ഒരേ ഗണത്തിൽപ്പെട്ട മരമുപയോഗിച്ചു വേണം പ്രധാനവാതിൽ നിർമ്മിക്കാൻ. പഴയതും പുനരുപയോഗിക്കുന്നതുമായ തടികൾ പാടില്ല.
വാതിലിനടുത്തായി ഷൂ റാക്ക് സ്ഥാപിക്കരുത്.

പുറത്തുനിന്നു പ്രവേശിക്കുമ്പോൾ പ്രധാന വാതിലിനു അഭിമുഖമായി കണ്ണാടി സ്ഥാപിക്കരുത് . ഇവിടെ കുടുംബചിത്രം വയ്ക്കാവുന്നതാണ്.
ഗൃഹമധ്യത്തിലായോ പുരയിടത്തിന്റെ മധ്യത്തിലായോ പ്രധാന വാതിൽ വരരുത്. പ്രധാന വാതിലിനടുത്തായി തൂത്തുകൂട്ടി വച്ച് വാരിക്കളയുന്നതു ഒഴിവാക്കുക.
പ്രധാനവാതിലിനടുത്തായി അഷ്ടഗന്ധം,അഗർബത്തികൾ എന്നിവ പുകയ്ക്കുന്നതു നന്ന്. എന്നാലിവ കത്തിക്കഴിയുമ്പോഴുള്ള ചാരം യഥാസമയം നീക്കം ചെയ്യണം
പഞ്ചശിരസ്ഥാപനം പ്രധാനവാതിലിനടുത്താവുന്നത്‌ ഉത്തമമാണ്. പ്രധാന വാതിലിന്റെ തടി ദ്രവിക്കുകയോ ചിതലരിക്കുകയോ വിണ്ടുകീറുകയോ ചെയ്‌താൽ മാറ്റി സ്ഥാപിക്കേണ്ടതാണ്.

‘തയ്‌വാനിൽനിന്ന് ഹിസ്ബുല്ല വാങ്ങിയത് 5,000 പേജർ; ഓരോന്നിലും മൊസാദ് ഒളിപ്പിച്ചത് 3 ഗ്രാം സ്ഫോടകവസ്തു’

ജെറുസലം: ലെബനനെ ഞെട്ടിച്ച സ്ഫോടനത്തിൽ‌ മാസങ്ങൾക്ക് മുൻപ് ഹിസ്ബുല്ല ഓർഡർ ചെയ്ത 5,000 തയ്‌വാൻ നിർമിത പേജറുകളിൽ ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദ് ചെറിയ അളവിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതായി വിവരം. ലെബനനിലുടനീളം ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. 11 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ നിർമിച്ച 5,000 പേജറുകളാണ് ഹിസ്ബുല്ല ഗ്രൂപ്പ് ഓർഡർ ചെയ്തത്. ഈ വർ‌ഷം ആദ്യം തന്നെ ഇത് ലബനനിൽ എത്തിച്ചിരുന്നു. തായ്‌പേയ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ബ്രാൻഡ് ഉപയോഗിക്കാൻ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ നിർമിച്ചതെന്ന് ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹ്സു ചിങ്- കുവാങ് പറഞ്ഞു. ‘‘ഉൽപന്നം ഞങ്ങളുടേതല്ല. അതിൽ ഞങ്ങളുടെ ബ്രാൻഡ് ഉണ്ടായിരുന്നു എന്നു മാത്രം’’– ഉപകരണങ്ങൾ നിർമിച്ച കമ്പനിയുടെ പേര് പറയാതെ അദ്ദേഹം പ്രതികരിച്ചു.

ഇസ്രയേലിന്റെ ലൊക്കേഷൻ ട്രാക്കിങ്ങിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹിസ്ബുല്ല അംഗങ്ങൾ ആശയവിനിമയത്തിനുള്ള കുറഞ്ഞ സാങ്കേതിക മാർഗമായ പേജറുകൾ ഉപയോഗിക്കുന്നത്. ‘‘മൊസാദ് പേജറുകൾക്കുള്ളിൽ ഒരു ബോർഡ് കുത്തിവച്ചിട്ടുണ്ട്. അതിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നു. ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഉപകരണമോ സ്കാനറോ ഉപയോഗിച്ച് പോലും കണ്ടെത്താനാകില്ല’’ – വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്ഫോടകവസ്തുക്കൾ സജീവമാക്കാൻ കോഡ് ചെയ്ത സന്ദേശം അയച്ചപ്പോഴാണ് മൂവായിരം പേജറുകൾ പൊട്ടിത്തെറിച്ചത് എന്നാണു സൂചന.

പുതിയ പേജറുകളിൽ 3 ഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. മാസങ്ങളോളം ഹിസ്ബുല്ല ഗ്രൂപ്പിനു ഇത് കണ്ടെത്താൻ സാധിച്ചില്ല. ഹിസ്ബുല്ല നേരിടുന്ന ഏറ്റവും വലിയ ഇന്റലിജൻസ് പരാജയമായിരിക്കും ഇതെന്ന് യുഎസ് സർക്കാരിന്റെ മിഡിൽ ഈസ്റ്റിലെ മുൻ ഡെപ്യൂട്ടി നാഷണൽ ഇന്റലിജൻസ് ഓഫിസർ ജോനാഥൻ പാനിക്കോഫ് പറഞ്ഞു.

ഫെബ്രുവരിയിൽ ഇന്റലിജൻസ് തലത്തിലെ വിടവുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് ഹിസ്ബുല്ല പദ്ധതി തയാറാക്കിയിരുന്നു. ഫോണുകൾ ഇസ്രയേലി ചാരന്മാരേക്കാൾ അപകടകരമാണെന്നും അവ തകർക്കുകയോ കുഴിച്ചിടുകയോ ഇരുമ്പുപെട്ടിയിൽ പൂട്ടുകയോ ചെയ്യണമെന്ന് ഫെബ്രുവരി 13ന് ടെലിവിഷൻ പ്രസംഗത്തിൽ ഹിസ്ബുല്ല ഗ്രൂപ്പ് സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല കർശനമായി താക്കീത് ചെയ്തിരുന്നു. ഇതിനുപകരമായാണ് പേജറുകൾ‌ വിതരണം ചെയ്തത്.

സ്ഫോടനത്തിൽ നിരവധി ഹിസ്ബുല്ല അംഗങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പേജറുകൾ സൂക്ഷിക്കാൻ സാധ്യതയുള്ള ഇടുപ്പിലാണ് വലിയ തോതിലുള്ള പരുക്കുകൾ സംഭവിച്ചത്. ചിലരുടെ വിരലുകളും നഷ്ടമായി..