Home Blog Page 1952

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

2024-25 വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും.
ഇത്തവണ 4,48,951 പേര്‍ എസ്എസ്എല്‍സിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി നടക്കും. ഏപ്രില്‍ 8ന് ആരംഭിച്ച് 28ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനകം ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 29 വരെയുള്ള ഒമ്പതു തീയതികളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം രണ്ടു ഘട്ടങ്ങളിലായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; ബുധനാഴ്ച മുതല്‍ വിതരണം

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം ഒക്ടോബര്‍ 21നാണ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചത്. രണ്ടാഴ്ച തികയും മുന്‍പാണ് അടുത്ത ഗഡു കേരളപ്പിറവി ദിനത്തില്‍ അനുവദിച്ചത്.
ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു.

എഡിഎം കെ നവീൻ ബാബുവിന്റെ മരണം, ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ കളക്ട്രേറ്റ് മാർച്ച് നടത്തി

കണ്ണൂര്‍. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ്‌, കെ എസ് യു നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിനിടെ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു

കേസിൽ പി പി ദിവ്യയെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയിൽ കളക്ടർ ഭാഗമായെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. തെറ്റ് തിരുത്തിയില്ലെങ്കിൽ ദിവ്യയെ പോലെ കളക്ടറെയും ജനങ്ങൾ വിലയിരുത്തുമെന്ന് കെ സുധാകരൻ.

ദിവ്യയെ സംരക്ഷിക്കാൻ കളക്ടറെ കൊണ്ട് കള്ളമൊഴി കൊടുപ്പിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു

മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഒഴിവാക്കി,ചന്ദ്രികയുടെ കേരളപ്പിറവി എഡിഷൻ വിവാദമായി

തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഒഴിവാക്കി ചന്ദ്രികയുടെ കേരളപ്പിറവി തിരുവനന്തപുരം എഡിഷൻ..കേരളപ്പിറവിയോടനുബന്ധിച്ച്
നമ്മെ നയിച്ചവർ എന്ന തലക്കെട്ടിൽ
ഒന്നാം പേജിൽ നൽകിയിരുന്ന മുൻ മുഖ്യമന്ത്രിമാരുടെ കൂട്ടത്തിൽ നിന്നാണ് സി എച്ച് മുഹമ്മദ് കോയയെ ചന്ദ്രിക ഒഴിവാക്കിയത്.തിരുവനന്തപുരം എഡിഷനിൽ സി എച്ച് മുഹമ്മദ് കോയക്ക് പകരം സർക്കാർ പരസ്യം സ്ഥാനം പിടിച്ചു. എന്നാൽ മലബാർ എഡിഷനുകളിൽ സി എച്ച് മുഹമ്മദ് കോയയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംലീഗിന്റെ സമുന്നത നേതാവും പാർട്ടിയിൽ നിന്നുള്ള ഒരേയൊരു മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയയെ ഒഴിവാക്കിയതിൽ ലീഗിനുള്ളിൽ കടുത്ത അമർഷമാണ് പുകയുന്നത്.
തിരുവനന്തപുരം എഡിഷനിൽ സി എച്ചിനെയും ഉമ്മൻ ചാണ്ടിയെയും വെട്ടിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ പാർലമെൻറ് അംഗം, എന്നീ പദവികൾ വഹിച്ചിരുന്ന സി എച്ച് മുഹമ്മദ് കോയ ചന്ദ്രിക ദിനപത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായിരുന്നു.
സി എച്ച് മുഹമ്മദ് കോയയുടെ മകൻ ഡോ. എം കെ മുനീർ എംഎൽഎ ഡയറക്ടർ ബോർഡ് അംഗമായി ഇരുന്നിട്ടും
ഇത്ര ഗുരുതരമായ പിഴവ് പത്രത്തിന് വന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്ന് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.

കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണ പരാതി  ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി


കരുനാഗപ്പള്ളി. നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണ പരാതി  ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി .ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിനു ശ്രീധറിന്   അന്വേഷണ ചുമതല. നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന്  മാറ്റുന്ന കാര്യം റിപ്പോർട്ട് ചെയ്യാൻ വിളിച്ചു ചേർത്ത സി പി ഐ എമ്മിൻ്റെ പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് കോട്ടയിൽ രാജുവിട്ടു നിന്നു.

നഗരസഭ ചെയർമാന് എതിരായ ലൈംഗിക ആരോപണ പരാതി കരുനാഗപ്പള്ളി പോലീസ്  അന്വേഷിക്കുന്നതിനിടെയാണ് കേസ് ജില്ലാ  ക്രൈം ബ്രാഞ്ചിന് കൈമാറിയത്. .പാരാതിയുടെ  ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടതെന്നാണ് പ്രാഥമിക നിഗമനം. ലൈംഗിക അതിക്രമത്തിനൊപ്പം  പട്ടികജാതി പട്ടിക വർഗ്ഗനിയമപ്രകാരമുള വകുപ്പു പ്രകാരവുമാണ് അന്വേഷണം.ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിനു ശ്രീധറിന്   അന്വേഷണ ചുമതല.കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി.
      അതേ സമയം  നഗരസഭ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന  സി പി ഐ എം  നിർദ്ദേശം  റിപ്പോർട്ട് ചെയ്യാൻ വിളിച്ചു ചേർത്ത പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് കോട്ടയിൽ രാജുവും അനുകൂലികളും വിട്ടു നിന്നു. സി പി ഐ യുമായുള്ള ധാരണ പ്രകാരം ഡിസംബർ 28 വരെ ചെയർമാൻ പദവിയിൽ തനിക്ക് തുടരാമെന്നാണ് കോട്ടയിൽ രാജുവിൻ്റെ നിലപാട്. സി പി ഐ എം നേതൃത്വത്തിൻ്റെ  തീരുമാനം വിശദീകരിക്കാൻ  കരുനാഗപ്പള്ളി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിന്നാണ് കോട്ടയിൽ രാജുവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വിട്ടു നിന്നതെന്നത് ശ്രദ്ധേയമാണ് . 19 അംഗ സി പി ഐ എം കൗൺസിലർമാരിൽ 9 പേർ മാത്രമാണ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തത്. വിടുനിന്ന കൗൺസിലർമാരോട്  സി പി ഐ എം വിശദീകരണം   തേടിയേക്കും

20,000,000,000,000,000,000,000,000,000,000,000 ഡോളർ; ഗൂഗിളിന് റഷ്യ ചുമത്തിയ പിഴത്തുക കണ്ട് കണ്ണുതള്ളി ലോകം

മോസ്‌കോ: ഗൂഗിളിന് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത തുക പിഴയിട്ട് റഷ്യന്‍ കോടതി. റഷ്യന്‍ യൂട്യൂബ് ചാനലുകളുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിനാണ് റഷ്യന്‍ കോടതി ഗൂഗിളിന് ഇത്രയും വലിയ തുക പിഴയിട്ടത്.
20 ഡെസില്യൺ (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴ.

ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള യുട്യൂബിനെതിരെയാണ് പിഴ ചുമത്തിയത്. എല്ലാ സാമ്പത്തിക അളവുകളെയും മറികടക്കുന്ന ഈ പിഴത്തുക, ആഗോള സമ്പദ്‌വ്യവസ്ഥയെ പലതവണ മറികടക്കുന്നുണ്ട്.

യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂട പിന്തുണയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകൾ യുട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങൾ ഗൂഗിൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളിൽ ഈ ചാനലുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാക്കുമെന്നും വിധിയിലുണ്ട്.

പി. പി. ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. എസിപി ഓഫീസിലാകും ചോദ്യം ചെയ്യല്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രാവിലെ ദിവ്യയെ പൊലീസ് ഹാജരാക്കിയത്.

കേസില്‍ പി പി ദിവ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിച്ചിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തശേഷം മൂന്നു മണിക്കൂറോളം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍, കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്നാണ് പൊലീസ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.
നവീന്‍ബാബുവിന്റെ ആത്മഹത്യാക്കേസില്‍ അറസ്റ്റിലായ പി പി ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നത്.

പി. സുധാ കുറുപ്പ് നിര്യാതയായി

അടൂർ: മുൻ ജില്ലാ പഞ്ചാ യത്തംഗവും മഹിളാ കോൺഗ്രസ് സംസ്ഥാന

സെക്രട്ടറിയുമായിരുന്ന അടൂർ തെങ്ങമം ഹരി മംഗലത്ത് പി.സുധാകുറുപ്പ് (65)

നിര്യാതയായി. പന്നിവിഴ സെ യ്ന്റ് തോമസ് ഹൈസ്കൂൾ റിട്ട.അധ്യാപികയാണ്. അ ടൂർ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് ഭര ണസമിതിയംഗം, മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, ഡി. സി.സി. ജനറൽ സെക്രട്ടറി, എൻ.എസ്.എസ്. കുന്ന ത്തൂർ താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം എന്നീ നിലക ളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭർത്താവ്: തുളസീധരക്കു റുപ്പ്. മക്കൾ: ഗീതു, ഹരികൃ ഷ്ണൻ. സംസ്കാരം വെള്ളി യാഴ്ച മൂന്നിന് വീട്ടുവള പ്പിൽ.

ചെറിയൊരു ബാറിന് 57,100 രൂപ; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്ലേറ്റ്; എന്താ ഇത്ര വിലയെന്നോ

ക്വിറ്റോ: ചോക്ലേറ്റ് എന്ന ഭക്ഷ്യവസ്തു പ്രായഭേദമന്യേ മിക്കവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. ലോകത്തിലെ തന്നെ പ്രമുഖ വ്യവസായങ്ങളില്‍ ഒന്നുമാണ് ചോക്ലേറ്റിന്റേത്. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചോക്ലേറ്റ് ഏതെന്ന് എപ്പോഴെങ്കിലും ആലോചിച്ചുട്ടുണ്ടോ? ഒരു ഇക്വഡോറിയന്‍ ചോക്ലേറ്റിനാണ് ആ പദവി അവകാശപ്പെടാനാവുക.
ഒന്നര ഔണ്‍സോളം വ്യാപ്തിയുള്ള ടോ അഹ്ക്(Toe- Ahk) ചോക്ലേറ്റിന്റെ ഒരു ചെറിയ ബാറിന് വില 685 യുഎസ് ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാല്‍ ഏകദേശം 57,100 രൂപ. മുന്‍ വാള്‍സ്ട്രീറ്റ് വ്യാപാരിയായ ജെറി ടോത്ത് ഇക്വഡോറിയന്‍ മഴക്കാടുകളില്‍ നിന്ന് ഏറ്റവും മികച്ച കൊക്കോ ബീന്‍സ് ശേഖരിച്ചുകൊണ്ടുവന്ന് തുടങ്ങിയതാണ് ഈ ചോക്ലേറ്റിന്റെ വ്യവസായം. 3,500 വര്‍ഷത്തോളം പഴക്കമുള്ളതും അത്യപൂര്‍വവുമായ നാഷനല്‍ കൊക്കോ ബീന്‍ ഇനത്തില്‍ നിന്നുമാണ് ഈ ചോക്ലേറ്റിന്റെ മുഖ്യ ചേരുവയായ കൊക്കോ ഉത്പാദിപ്പിക്കുന്നത്.
ചോക്കലേറ്റില്‍ ചെറിയ അളവില്‍ കരിമ്പില്‍നിന്നുള്ള മായമില്ലാത്ത പഞ്ചസാരയും ചേര്‍ത്താണ് ഡാര്‍ക്ക് ചോക്ലേറ്റായ ഇത് തയാറാക്കുന്നത്. ബാറിന്റെ ഉത്ഭവത്തെ സൂചിപ്പിക്കാന്‍ ഒരു വറുത്ത കൊക്കോ ബീന്‍ ഈ ചോക്ലേറ്റ് ബാറിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്നു. 2013ല്‍ ആണ് ജെറി ടോത്ത് തന്റെ സുഹൃത്തുക്കളായ കാള്‍ ഷ്വീസര്‍, ഡെനിസ് വലന്‍സിയ എന്നിവരുമായി ചേര്‍ന്ന് ലാണ് To’ak(Toe- Ahk) ചോക്കലേറ്റ് കമ്പനി സ്ഥാപിക്കുന്നത്.

കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തൽ; സിബിഐയെ വിളിക്കൂ എന്ന് പരിഹസിച്ച് സുരേഷ് ഗോപി

തൃശൂർ: കൊടകരയിൽ പണം എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവർത്തകർ അന്വേഷണ സംഘമാകേണ്ട. എല്ലാം മാധ്യമങ്ങൾ സൃഷ്ടിച്ച കഥയാണ്. സിബിഐയെ വിളിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു.

സ്വർണക്കടത്തിനെ കൂടി മാധ്യമങ്ങൾ അന്വേഷിക്കണം. സ്വർണക്കടത്തെല്ലാം തീവ്രവാദത്തിനാണോ എന്ന് കൂടി നിങ്ങൾ അന്വേഷിക്കണം. മാധ്യമങ്ങളല്ലേ ഇതിന്റെയെല്ലാം ഉദ്ധാരകർ. ഞാൻ സുതാര്യമായി കാര്യങ്ങൾ പറയും. സിബിഐയെ വിളിക്കട്ടെന്നെ എന്നും സുരേഷ് ഗോപി പറഞ്ഞു

കോടികളുടെ കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശ് വെളിപ്പെടുത്തിയത്. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചാണ് പണം എത്തിച്ചിരുന്നതെന്നും തിരൂർ സതീശ് പറഞ്ഞിരുന്നു.