പാലോട്. പാലോട് നവ വധു ഇന്ദുജയുടെ ആത്മഹത്യയില്‍ അജാസിന്റെ ആസൂത്രണം ഉണ്ടോ,ഗൂഢാലോചന സംശയിച്ചു പൊലീസ്. ഇന്ദുജയുടെ മൊബൈൽ ഫോൺ അജാസ് ഫോർമാറ്റ് ചെയ്തതാണ് സംശയത്തിന് കാരണം. അജാസ് ആത്മഹത്യ ചെയ്ത ഇന്ദുജയുടെയും ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തായിരുന്നു. ആത്മഹത്യക്ക് പിന്നാലെയാണ് ഫോൺ ഫോർമാറ്റ് ചെയ്തതെന്ന് പോലീസിന് സംശയം. തെളിവ് നശിപ്പിച്ചത് തന്നെയെന്ന് പോലീസ്. ഇന്ദുജയുടെ ഫോണിന്റെ പാസ്സ്‌വേർഡ് ഉൾപ്പെടെ അജാസിന് അറിയാമായിരുന്നു. അജാസിനെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്താൻ പോലീസ് നീക്കം. ഇന്ദുജ ആതമഹത്യക്ക് മുൻപ് അവസാനം ഫോണിൽ വിളിച്ചത് അജാസിനെ ആയിരുന്നു.
ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനി ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
കാസർഗോഡ്. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനി ചൈതന്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സംഭവത്തിൽ പോലീസ് നടത്തിയ ചർച്ചയെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഇന്ന് ഹോസ്ദുർഗ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുമായി വീണ്ടും ചർച്ച നടത്തും. ആശുപത്രി മാനേജ്മെന്റും, ഹോസ്റ്റൽ വാർഡനും മോശമായി പെരുമാറിയത് കൊണ്ടാണ് ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുൻപും ആശുപത്രിയിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മാനേജ്മെന്റും അറിയിച്ചു.
സമസ്താ നേതൃത്വം വിളിച്ച സമവായ ചർച്ച ഇന്ന് മലപ്പുറത്ത്
മലപ്പുറം.സമസ്തയിൽ വിഭാഗീയത മൂർച്ഛിച്ചതിനെ തുടർന്ന് സമസ്താ നേതൃത്വം വിളിച്ച സമവായ ചർച്ച ഇന്ന് മലപ്പുറത്ത് നടക്കും. സമസ്തയിലെ ഇരുവിഭാഗവും ലീഗ് നേതാക്കളും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്നാണ് സൂചന. സമാന്തര കമ്മിറ്റി ഉണ്ടാക്കിയവർക്കെതിരെ ആദ്യം നടപടിയെടുക്കണമെന്നാണ് ആവശ്യം. പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക ഈ വിഭാഗം കൈമാറിയിട്ടില്ല. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളും മുസ്ലിംലീഗ് നേതാക്കളും ചർച്ചയിൽ പങ്കെടുക്കും.
സുപ്രഭാതം വിവാദം, ഉമർ ഫൈസിയുടെ പ്രസ്താവനകൾ ,
സിഐസി തർക്കം തുടങ്ങിയ വിഷയങ്ങളിൽ ആണ് സമവായമാകേണ്ടത്. ലീഗ് അനുകൂല വിഭാഗം നേതൃത്വം വിളിച്ച ചർച്ചയിൽ പങ്കെടുക്കും.
സി പി ഐ എം ജില്ലാ സമ്മേളനം നാളെ മുതൽ കൊട്ടിയത്ത്
കൊല്ലം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം നാളെ മുതൽ 12 ആം തീയതി വരെ കൊട്ടിയത്ത് നടക്കും. പിബി അംഗം എം.എ. ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൻ്റെ ഭാഗമായ പതാക, കൊടിമര, ദീപശിഖാ ജാഥകൾ ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനത്തിൽ 450 പ്രതിനിധികൾ പങ്കെടുക്കും. പുതിയ ജില്ലാ കമ്മി റ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കും.
2025 ഏപ്രിൽ 2 മുതൽ 5 വരെ മധുരയിൽ ചേരുന്ന 24-ാം സിപിഎം പാർടി കോൺഗ്ര സിന് മുന്നോടിയായി കേരള സംസ്ഥാന സമ്മേളനം 2025 മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കും. കരുനാഗപള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ട സാഹചര്യത്തിൽ അവിടെ നിന്ന് ജില്ലാ – സംസ്ഥാന നേതാക്കൾ ഒഴികെ മറ്റാർക്കും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുമോ,എഐസിസി നിലപാട് ഇങ്ങനെ
തിരുവനന്തപുരം. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നു എന്ന പ്രചാരണത്തിൽ ഹൈക്കമാൻ്റിന് അതൃ പ്തി.നിലവിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി
കെപിസിസി ഭാരവാഹികളുടെയും , ഡിസിസി അദ്ധ്യക്ഷൻമാരുടെയും പുനഃസംഘടന മാത്രമെ ഉണ്ടാവുകയുള്ളൂ.ഇതിൻ്റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു.തർക്കങ്ങളില്ലാതെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടുള്ള പുനഃസംഘടനയ്ക്കാണ് എഐസിസി ലക്ഷ്യമിടുന്നത്.
കണ്ണൂര്‍ ലോബി ഭരിക്കുന്ന സിപിഎമ്മിനെ നേരിടാന്‍ ഒരു കണ്ണൂര്‍ കളരിക്കാരന്‍ എന്ന സാധ്യത ഇപ്പോഴും നില നില്‍ക്കുന്നു. സുധാകരന്‍റെ നേതൃത്വത്തില്‍ നടന്ന ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനോ യുഡിഎഫിനോ പിന്നോക്കം പോകേണ്ടി വന്നതുമില്ല. അനാരോഗ്യമൊഴിച്ചാല്‍ കെ സുധാകരന്‍ ഇപ്പോഴും പോരാളിയായി അങ്കത്തട്ടിലുണ്ട്.
കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റേണ്ടതായുള്ള ഒരു രാഷ്ട്രീയ സാഹചര്യവും നിലവിൽ കേരളത്തിൽ ഇല്ലെന്നാണ് ഹൈക്കമാറ്റിന്റെയും കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെയും നിലപാട്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും അതിനെ പൂർണ്ണമായും അവഗണിക്കാനുമാണ് കോൺഗ്രസ്സ് തീരുമാനം.എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി , ഡി സി സി പുനഃസംഘടന
ഉടൻ ഉണ്ടാകും.ഇതിന്റെ പ്രാഥമിക ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു. അടുത്തദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിയിലെത്തും.യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകും. മികവ് പുലർത്താത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റും. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക റിപ്പോട്ട് ഹൈക്കമാൻ്റിന് നൽകിയെന്നാണ് സൂചന.
കൊച്ചിയില്‍ വീണ്ടും ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ്, പോയത് 17 ലക്ഷം
കൊച്ചി. നഗരത്തില്‍ വീണ്ടും ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ്.എളംകുളം സ്വദേശിയായ 85 വയസ്സുകാരനെയാണ് തട്ടിപ്പിന് ഇരയാക്കിയത്.ജെറ്റ് എയർവെയ്സ് മാനേജിംഗ് ഡയറക്ടറോട് ഒപ്പം ക്രിമിനൽ കേസിൽ പ്രതിയാണെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി പറഞ്ഞായിരുന്നു തട്ടിപ്പ്. 17 ലക്ഷം രൂപയിൽ അധികമാണ് തട്ടിപ്പുകാർ കൊണ്ടുപോയത്
ഡിജിറ്റൽ തട്ടിപ്പുകാർ പ്രധാനമായും 50 വയസ്സിനു മുകളിലുള്ളവരെ ലക്ഷ്യം വെക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇന്ന്
അരങ്ങേറിയത്.ജെറ്റ് എയർവെയ്സ് മാനേജിംഗ് ഡയറക്ടറോടൊപ്പം ക്രിമിനൽ കേസിൽ പ്രതിയാണെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി പറഞ്ഞുകൊണ്ടായിരുന്നു 85 വയസ്സുകാരന് ആദ്യം ഫോൺ സന്ദേശം ലഭിച്ചത്. ആദ്യം 5000 രൂപയും രണ്ടാമത് ഒരു ലക്ഷം രൂപയും മൂന്നാമത് 16 ലക്ഷം രൂപയുമാണ് 85 വയസ്സുകാരന്റെ അക്കൗണ്ടിൽ നിന്ന് ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാനായി തട്ടിപ്പുകാർ കൊണ്ടുപോയത്.ഭയന്നുപോയ 85 വയസ്സുകാരൻ ഇക്കാര്യം കൃത്യസമയത്ത് ആളുകളോട് പറഞ്ഞതുമില്ല.ഇന്നാണ് തട്ടിപ്പ് മനസ്സിലാക്കി 85 വയസ്സുകാരനും കുടുംബവും പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പോലീസ് കേസെടുത്തു.ഏത് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത് എന്നത് ഉൾപ്പെടെ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. പ്രായമായ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് എളുപ്പമാണ് എന്നതിനാലാണ് 50 വയസ്സിന് മുകളിലുള്ളവരെ തട്ടിപ്പുകാർ ലക്ഷ്യം വെക്കുന്നത് എന്നാണ് പോലീസ് പറയുന്നത്
കൊട്ടാരക്കര ലോഡ്ജിൽ യുവതിയും യുവാവുമെത്തി മോഷണം നടത്തി
കൊട്ടാരക്കര. ലോഡ്ജിൽ യുവതിയും യുവാവുമെത്തി മോഷണം നടത്തി. പാലസ് ലാൻഡ് ലോഡ്ജിലാണ് മോഷണം നടന്നത്. റിസപ്ഷനിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ മോഷ്ടിച്ചു. കൊട്ടാരക്കര പാലസ് ലാൻഡ് ലോഡ്ജിൽ ഇന്നലെ രാത്രി 11 30നാണ് മോഷണം നടന്നത്. യുവതിയും യുവാവും ലോഡ്ജിൻ്റെ റിസപ്ഷനിൽ എത്തുകയും ലോഡ്ജിലെയും റിസപ്ഷനിസ്റ്റിന്റെയും ഫോണുകൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു
റിസപ്ഷനിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഉറങ്ങി എന്ന് മനസിലാക്കിയാണ് മോഷണം നടത്തിയത്. സംഭവത്തിൽ ലോഡ്ജ് ഉടമ കൊട്ടാരക്കര പോലീസിൽ പരാതി നൽകി
പെരിയാറിൽ മീൻ പിടിക്കാൻ ഇറങ്ങിയ നാല് കുട്ടികളിൽ ഒരാളെ കാണാതായി
കൊച്ചി. പെരിയാറിൽ മീൻ പിടിക്കാൻ ഇറങ്ങിയ നാല് കുട്ടികളിൽ ഒരാളെ കാണാതായി. മൂന്നു പേരെ നാട്ടുകാർ രക്ഷിച്ചു. പുളിഞ്ചോട് ഭാഗത്തുള്ള കല്ല് കടവിലെ പുഴയിൽ ചൂണ്ടയിടാനായി പോയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. തെർമോകോൾ വഞ്ചിയിൽ തുഴയ പുഴയുടെ മധ്യഭാഗത്ത് വച്ച് വഞ്ചിമറിയുകയായിരുന്നു. കുട്ടികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന അജയ് അശോകനെയാണ് കാണാതായത്. വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം




































