മോഷണ കുറ്റം ആരോപിച്ച് ഏഴ് വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ട് യുവാവിന്റെ ക്രൂരത. ഉത്തർപ്രദേശിലെ ഹാപൂറിലാണ് നടന്ന ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കാർ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് ബാലനെ ഡീപ് ഫ്രീസറിൽ മണിക്കൂറുകളോളം പൂട്ടിയിട്ടത്. അഞ്ച് മണിക്കൂറോളമാണ് കുട്ടിയെ ഫ്രീസറിനകത്ത് പൂട്ടിയിട്ടത്.
Also Read:
വർക്ക്‌ഷോപ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ചെന്ന് ആരോപിച്ചായിരുന്നു കണ്ണില്ലാത്ത ക്രൂരത. കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് യുവാവിന്റെ ന്യായീകരണം. തണുത്തുറഞ്ഞ് ബാലൻ നിലവിളിക്കുന്നത് കണക്കിലെടുക്കാതെയായിരുന്നു യുവാവിന്റെ ക്രൂരമായ പെരുമാറ്റം. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ യുവാവിൽ നിന്നും രക്ഷിച്ചെടുത്തത്.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബിഎൻഎസ്എസ് 170 വകുപ്പ് പ്രകാരം പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആസാദിനെ ചൊവ്വാഴ്ച തന്നെ പിടികൂടി ജയിലിലടച്ചു എന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ രൂക്ഷമായ പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ഉയരുന്നത്. കൊച്ചു കുട്ടിയോട് വേണമായിരുന്നോ ഇത്രയും കടുത്ത ശിക്ഷയെന്നാണ് ഉയരുന്ന ചോദ്യം.






























