മുംബൈ: മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ ജോലികളിലും അഞ്ച് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര സർക്കാരിന്റെ സാമൂഹിക നീതി വകുപ്പാണ് മുൻ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
മുസ്ലീം സമുദായത്തിലെ ചില വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്ന അഞ്ച് ശതമാനം എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗം) സംവരണമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. 2014-ൽ കോൺഗ്രസ്-എൻസിപി സർക്കാരാണ് ന്യൂനപക്ഷ സമുദായത്തിനുള്ള സംവരണം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലികൾക്കും ഈ ക്വാട്ട ബാധകമായിരുന്നു.





























