ഓഫിസിലേക്കെന്ന് പറഞ്ഞ് പോയത് വിദേശത്തെ കാമുകിയെ കാണാൻ; യുവതി ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ

Advertisement

മുംബൈ: വിദേശത്തുള്ള കാമുകിയെ തേടി ഭർത്താവ് പോയതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ കാജലിനെയാണ് (25) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയുടെ മരണത്തെ തുടർന്ന് തിരിച്ചെത്തിയ ഭർത്താവ് നിതീഷിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണു കേസെടുത്തത്.

യുക്രെയ്‌നിൽ ജോലി ചെയ്യുന്നതിനിടെയാണ് നിതീഷ് വിദേശ വനിതയുമായി അടുപ്പത്തിലായതെന്നാണ് മരിച്ച യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ദിവസങ്ങൾക്കു മുൻപ് കാമുകിയെ കാണുന്നതിനായി ഇയാൾ യുക്രെയ്‌നിലേക്കു പോയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശവനിതയുമായുള്ള ഭർത്താവിന്റെ ബന്ധം കാജൽ അറിഞ്ഞത്. ഭർത്താവും കാമുകിയും ഒരുമിച്ചുള്ള ചില ചിത്രങ്ങളും കാണാനിടയായി. ഭർത്താവിനെ ഈ ബന്ധത്തിൽനിന്ന് വിലക്കിയ യുവതി യുക്രെയ്‌നിലേക്ക് ജോലിക്കു പോകരുതെന്നും ആവശ്യപ്പെട്ടു.

നവംബർ എട്ടിന് നിതീഷ് യുക്രെയ്നിലേക്കു പോവുകയായിരുന്നു എന്ന് കാജലിന്റെ കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുംബൈയിലെ ഓഫിസിലേക്കു പോവുകയാണെന്നു പറഞ്ഞാണ് നിതീഷ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ അത് കള്ളമായിരുന്നു. തുടർന്ന് യുക്രെയ്‌നിലെത്തിയ ഇയാൾ ഇനി തിരികെ വരില്ലെന്നു ഭാര്യയ്ക്കു സന്ദേശമയച്ചു. ഇതോടെ യുവതി വീടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു. ഭർത്താവിന്റെ സന്ദേശത്തെ കുറിച്ച് യുവതി അമ്മയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു ജീവനൊടുക്കിയത്.

Advertisement