ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാല യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (യുഐടി) നിർമ്മാണം പൂർത്തിയാകാത്ത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനുള്ള
നീക്കം വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മേൽ തടഞ്ഞു.
സർവ്വകലാശാലയുടെ അനുമതി കൂടാതെയാണ് ഉദ്ഘാടനം നടത്താൻ കോവൂര്‍ കുഞ്ഞുമോന്‍ എംഎൽഎയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത്.വെള്ളിയാഴ്ച മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്ന വിവരം യുഐടി സെന്ററിന്റെ പ്രിൻസിപ്പൽ,രജിസ്ട്രാറെ അറിയിച്ചപ്പോഴാണ് വിവരം സർവ്വകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്.ചടങ്ങ് സംഘടിപ്പിക്കുന്നതായി പ്രിൻസിപ്പൽ അറിയിച്ച ഉടൻ സർവ്വകലാശാലയുടെ അനുമതി തേടാതെ ഉദ്ഘാടനം നടത്തുന്നതായ വിവരം രജിസ്ട്രാർ വി.സിയെ അറിയിക്കുകയായിരുന്നു.തുടർന്നാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവയ്ക്കുവാൻ വി.സി പ്രിൻസിപ്പലിന് നിർദ്ദേശം നൽകിയത്.
also read :
യൂണിവേഴ്സിറ്റി സെൻ്ററുകൾ ആരംഭിക്കുന്നതും ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതും സർവകലാശാല സിൻഡിക്കേറ്റിന്റെ അനുമതിയോടുകൂടിയാണ്. വി.സിയുടെയോ സർവ്വകലാശാല സിൻഡിക്കേറ്റിന്റെയോ അംഗീകാരം കൂടാതെ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് ചട്ടവിരുദ്ധമാണ്.തുടർന്നാണ് ഉദ്ഘാടന ചടങ്ങ് മാറ്റിവയ്ക്കാൻ പ്രിൻസിപ്പലിന് നിർദ്ദേശം നൽകിയത്.ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്താണ് ശാസ്താംകോട്ടയിൽ യുഐടി സെൻ്റർ അനുവദിച്ചത്.എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ചെലവിട്ടാണ് യൂണിവേഴ്സിറ്റിയുടെ ഭൂമിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.2020ൽ ആരംഭിച്ചെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണം ഇപ്പോഴും പൂർത്തിയായിട്ടില്ല.സിൻഡിക്കേറ്റ് അംഗം അഡ്വ.ജി. മുരളീധരന്റെ സാന്നിധ്യത്തിലാണ് സർവ്വകലാശാല അറിയാതെ എംഎൽഎ ഉദ്ഘാടനത്തിന് തീരുമാനം എടുത്തത്.അതിനിടെ സർവ്വകലാശാലയെയും വി.സിയെയും വെല്ലുവിളിച്ചു കൊണ്ട് വെള്ളിയാഴ്ച സെൻ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുറത്തു വച്ച് ഉദ്ഘാടനം നടത്താനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.



































