കുന്നത്തൂർ:കൊട്ടാരക്കര – ഭരണിക്കാവ് റോഡിൽ കുന്നത്തൂർ പാലത്തിനു സമീപം ടാങ്കർ ലോറിയിലെത്തിച്ച് കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി.കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിലാണ് മാലിന്യം ഒഴുക്കിയത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.പാലത്തിൻ്റെ വലതുഭാഗത്തെ താഴ്ചയിൽ തൊട്ടു ചേർന്ന പടാരത്തിൽ പുത്തൻവീട്ടിൽ വിജയൻ പിള്ളയുടെ വീട്ടിലേക്കുള്ള പടിക്കെട്ടിലും പാതയിലുമാണ് മാലിന്യം തള്ളിയിരിക്കുന്നത്.ദുർഗന്ധം മൂലം തിരക്കേറിയ പാതയിലൂടെ യാത്രക്കാർക്ക് മൂക്കു പൊത്താതെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.പരിസരവാസികളും സമാനദുരിതത്തിലാണ്.
മഴ പെയ്താൽ മാലിന്യം കല്ലടയാറ്റിൽ ഒഴുകിയെത്താനുള്ള സാധ്യതയുമുണ്ട്.കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് സെപ്ടിക് ടാങ്ക് മാലിന്യം ഉൾപ്പെടെ തള്ളുന്നത് കുറവായിരുന്നു.ഭരണിക്കാവ് ഭാഗത്തു നിന്നുമാണ് ടാങ്കർ എത്തിയതെന്നാണ് നിരീക്ഷണക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.ശാസ്താംകോട്ട പോലീസും കുന്നത്തൂർ പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.അതിനിടെ സ്ഥലത്ത് ക്ലോറിനേഷൻ നടത്താനോ,മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളോ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്ന് പരാതിയുണ്ട്.


































