ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ
ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ യുവതിക്ക് ആളുമാറി പേവിഷ വാക്സിൻ എടുത്ത സംഭവത്തിൽ പ്രതിഷേധിച്ച്
ആശുപത്രിയിലേക്ക് യുഡിവൈഎഫും ബിജെപിയും മാർച്ച് നടത്തി.
കഴിഞ്ഞ ദിവസമാണ് കടുത്ത ശ്വാസംമുട്ടലുമായി ചികിത്സയ്ക്ക് എത്തിയ 19കാരിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പേവിഷ വാക്സിൻ എടുത്തത്.ഇൻജക്ഷൻ എടുക്കാൻ നിർദ്ദേശിച്ച് ഡോക്ടർ നൽകിയ കുറിപ്പടി നഴ്സിങ് റൂമിൽ ഹാജരാക്കിയപ്പോഴാണ് തെരുവ്നായ കടിച്ച് പരിക്കേറ്റ് എത്തിയാൾക്ക് എടുക്കാൻ സൂക്ഷിച്ചിരുന്ന പേവിഷ വാക്സിൻ യുവതിക്ക് എടുത്തത്.എന്നാൽ ഗുരുതരമായ കൃത്യവിലോപം കാട്ടിയ നഴ്സിനെതിരെ നടപടിയെടുക്കാതെ സംഭവം നിസാരവത്ക്കരിക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്ന് ആരോപിച്ചാണ് യുഡിവൈഎഫും ബിജെപിയും മാർച്ച് നടത്തിയത്.
യുഡിവൈഎഫ് നടത്തിയ മാർച്ച് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു.യുഡിഎഫ് ചെയർമാൻ എസ്.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. തുണ്ടിൽ നൗഷാദ്,എസ്.വേണുഗോപാൽ,വൈ.ഷാജഹാൻ,തടത്തിൽ സലീം,ഹാഷിം സുലൈമാൻ എന്നിവർ പ്രസംഗിച്ചു.
ബിജെപി നടത്തിയ മാർച്ച് ജില്ലാ വൈസ് പ്രസിഡൻ്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു.ധനേഷ് പുളിന്താനം,രാജേന്ദ്രൻ തൈയ്യിൽ,റ്റി.കലേശൻ,ബിനോയ് ജോർജ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കൃത്യവിലോപം കാട്ടിയ നഴ്സിനെതിരെ ശക്തമായ നടപടിയെടുക്കാമെന്ന ആശുപത്രി സൂപ്രണ്ടിൻ്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.

































