തിരുവനന്തപുരം: കേരളം നാളെ വിധിയെഴുതുമ്പോൾ വോട്ടർമാരുടെ മനസ്സ് നേരിട്ട് കീഴടക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സ്ഥാനാർത്ഥികളും നേതാക്കളും. നിശബ്ദ പ്രചരണ ദിവസം പരമാവധി വോട്ടർമാരിലേക്ക് എത്താനാണ് നേതാക്കൾ ശ്രമിക്കുന്നത്. നിശബ്ദപ്രചാരണത്തിനുശേഷം വ്യാഴാഴ്‌ച കേരളം വിധിയെഴുതും. മെയ് നാലിനാണ് വോട്ടെണ്ണൽ.
ഇരുപത്തിമൂന്ന് ദിവസംമാത്രം നീണ്ട പരസ്യപ്രചാരണത്തിന്റെ തുടക്കംമുതൽ ലഭിച്ച മുൻതൂക്കം അവസാന ലാപ്പ്‌വരെ നിലനിർത്തിയതിന്റെ ആവേശത്തിലാണ് എൽഡിഎഫ് ക്യാമ്പ്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം സ്ഥാനാർഥികളെ കളത്തിലിറക്കാൻ കഴിഞ്ഞത് നേട്ടമായി. പത്തു വർഷത്തെ ഭരണനേട്ടം പറഞ്ഞും അതിനു മുമ്പത്തെ ഇരുണ്ടകാലം ഓർമിപ്പിച്ചുമുള്ള പ്രചാരണം ജനം ഏറ്റെടുത്തു.
വ്യാഴാഴ്‌ച രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 53,984 ആണ്. 883 സ്ഥാനാർഥികൾ ജനവിധി തേടുന്നു. 24 ഓക്‌സിലറി ബൂത്ത് ഉൾപ്പടെ 30,495 ബൂത്തുകൾ സജ്ജമാക്കി. പ്രശ്‌നബാധിത ബൂത്തുകൾ 2040. ചൊവ്വാഴ്‌ച രാവിലത്തെ കണക്കനുസരിച്ച് ഹോം വോട്ടിങ് 98 ശതമാനം പൂർത്തിയാക്കി.





































