കണ്ണൂർ:തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണം തേടിയും, വ്യാജ വോട്ടിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഗോവിന്ദൻ ഹൈക്കോടതിയെ സമീപിച്ചത്. ടി കെ ഗോവിന്ദന് സുരക്ഷ എടുക്കുന്ന കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷ വേണം എന്ന് ആവശ്യപ്പെട്ട് നാദാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് പോളിങ് ഏജൻ്റ് സമർപ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയ്ക്ക് വരും. എന്നാൽ പ്രശ്നബാധിത ബൂത്തുകളിൽ പൂർണ പൊലീസ് സുരക്ഷയും മുഴുവൻ സമയ വെബ് കാസ്റ്റിങ്ങും ഏർപ്പെടുത്തിയതായി ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ അറിയിച്ചിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. പൊലീസിൻ്റെയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും നിലപാട് കൂടി പരിഗണിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.





































