കൊല്ലം : അഞ്ച് മാസം നീണ്ട് നിന്ന വാദങ്ങൾക്ക് ഒടുവിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ യൂണിയൻ ഇലക്ഷൻ നടത്താനുള്ള സ്റ്റേ നീക്കി ഹൈക്കോടതി. ഇലക്ഷൻ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാർ ഉന്നയിച്ച മുഴുവൻ വാദങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിൽ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിധി.
കഴിഞ്ഞ വർഷം ഒക്ടോബർ 10ന് നടക്കേണ്ടിയിരുന്ന ഇലക്ഷൻ ആണ് കോളേജ് മാനേജ്മെൻ്റിന് എതിരെയും കെ.എസ്.യു സ്ഥാനാർഥികൾക്ക് എതിരെയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേട് എന്ന പേരിൽ ആരോപണം ഉന്നയിച്ച് എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പരാതി നൽകി സ്റ്റേ വാങ്ങിയത്. പകുതിയിൽ അധികം സീറ്റിലും കെ.എസ്.യു സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഇലക്ഷൻ മുടങ്ങിയത്. എന്നാൽ ആരോപിച്ച മുഴുവൻ ആരോപണങ്ങളും വാസ്തവവിരുദ്ധമാണെന്ന് പ്രസ്താവിച്ചുള്ള വിധി 30-03-2026 ഹൈക്കോടതി പുറപ്പെടുവിച്ചു.
തോൽവി ഭയന്ന് എസ്.എഫ്.ഐ വിദ്യാർത്ഥികളോട് ചെയ്ത ക്രൂരതയാണ് വ്യാജപരാതി സൃഷ്ടിച്ചതെന്ന് കെ.എസ്.യു ജില്ല സെക്രട്ടറിയും മുൻ യൂണിറ്റ് പ്രസിഡൻ്റും ചെയർമാൻ സ്ഥാനാർഥിയും ആയിരുന്ന ആഷിൽ ജോർജ്ജ് പ്രതികരിച്ചു. വിദ്യാർത്ഥികളോട് എസ്.എഫ്.ഐ ചെയ്ത ജനാധിപത്യവിരുദ്ധതക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റ് ജോഷിൻ പീറ്റർ അറിയിച്ചു.




































