തിരുവനന്തപുരം: പാറശാലയിൽ ഫിറ്റ്നസ് ട്രെയിനറായ യുവതിയെ കുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. പാറശാല സ്വദേശി അശ്വന്താണ് യുവതിയെ ആക്രമിച്ച് ആത്മഹതയ്ക്കു ശ്രമിച്ചത്. സംഭവത്തിനു പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
പാറശാല പ്ലാമൂട്ടുകടയിലെ ജിം ട്രെയിനറായ കാവ്യയ്ക്കാണ് കുത്തേറ്റത്. നെഞ്ചിലും തലയ്ക്കു പിന്നിലുമാണ് പരിക്കേറ്റത്. നിലവിൽ കാവ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ സ്ഥലത്തെത്തിയ അശ്വന്ത് ജമ്മിൽ ആരും ഇല്ലെന്നു ഉറപ്പാക്കിയ ശേഷം അകത്തു കയറി കാവ്യയെ ആക്രമിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ജിമ്മിൽ എത്തിയ രാഷ്ട്രീയ പ്രവർത്തകരാണ് കാവ്യയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു ഇവർ പൊലീസിൽ വിവരം അറിയിച്ചു. പിന്നാലെ ആംബുലൻസ് എത്തിച്ച് കാവ്യയെ ആശുപത്രിയിലേക്ക് മാറ്റി.
ജിമ്മിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത അശ്വന്ത് താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്നു പറഞ്ഞതോടെ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അശ്വന്തിനു കാവ്യയോടുള്ള വൈരാഗ്യത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.
also read:




































